District News
ചെറുതോണി: ശക്തമായ മഴയിൽ മരം വീണ് വീട് തകർന്നു. വട്ടമേട് അമ്പലക്കുന്നിൽ അജയൻ രവിയുടെ വീടാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തകർന്നത്.
അജയനും കുടുംബാംഗങ്ങളും വീട്ടിനുള്ളിൽ വിശ്രമിക്കുകയായിരുന്നു. മരം വീഴുന്ന ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസമയം കുട്ടികൾ സ്കൂളിലായിരുന്നു. മരം വീണ് വീടിന്റെ ആസ്ബസ്റ്റോസ് മേൽക്കൂര പൂർണമായും തകർന്നു. വീടിന്റെ ഒരു ഭാഗം ഉപയോഗശൂന്യമായ നിലയിലാണ്.
വട്ടമേട് ആദിവാസി സെറ്റിൽമെന്റ് മേഖലയിലുൾപ്പെടെ നിരവധി വീടുകൾക്ക് ഭീഷണിയായി വലിയ മരങ്ങൾ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അപകടാവസ്ഥയിലാണ്. വർഷങ്ങളായി അപകടഭീഷണി ചൂണ്ടിക്കാട്ടി വനംവകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഉൾപ്പെടെ നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
District News
തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ "കുടുക്ക നിറയട്ടെ സമ്പാദ്യശീലം വളരട്ടെ' പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ 620 കുട്ടികള്‍ക്കും സൗജന്യമായി സമ്പാദ്യ കുടുക്കകള്‍ നല്കി.
കുട്ടികള്‍ക്ക് കൈയില്‍ കിട്ടുന്ന പോക്കറ്റ് മണിയും മറ്റു തുകകളും അനാവശ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കാതെ ഭാവിയിലേക്ക് കരുതിവയ്ക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തൊടുപുഴ എഇഒ ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ഷിന്റോ ജോര്‍ജ്, സിനു സണ്ണി, ആല്ബിന് ജോസഫ്, അഞ്ജു ജോസഫ്, മെറിന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
District News
മൂലമറ്റം: മണപ്പാടി പാലത്തിന്റെ കൈവരി അജ്ഞാത വാഹനം ഇടിച്ച് തകർന്നു. മൂലമറ്റം-വാഗമൺ റോഡിലുള്ള മണപ്പാടി കോൺക്രീറ്റ് പാലത്തിന്റെ കൈവരിയാണ് തകർന്നത്.
മൂന്നുങ്കവയൽ, കണ്ണിക്കൽ, ഇലപ്പിള്ളി, പുത്തേട്, വാഗമൺ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന വലിയാറിനു കുറുകെയുള്ള പാലത്തിലെ കൈവരിയാണ് തകർന്നത്.
District News
കോലാനി: സൗത്ത് റെസിഡന്റ്സ് അസോസിയേഷന് കുടുംബസംഗമവും ക്ലാസും നടത്തി. നഗരസഭാ കൗണ്‍സിലര്‍ റിങ്കുമോള്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എ.എന്‍. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
ട്രാക് പ്രസിഡന്റ് സണ്ണി തെക്കേക്കര ക്ലാസ് നയിച്ചു. ഓപ്പറേഷന് തൂഫാന് പദ്ധതി സംബന്ധിച്ച് സബ് ഇന്‍സ്പെക്ടര്‍ വി.എ. ബിജു വിശദീകരിച്ചു. മഴക്കാലത്ത് വീട്ടുവളപ്പില്‍ കൃഷി ചെയ്യാവുന്ന പച്ചക്കറിത്തൈകള്‍ സൗജന്യമായി യോഗത്തില്‍ വിതരണം ചെയ്തു. പി.എസ്. സുധീഷ്, എം.പി. ജോയി, എം.ഡി. സന്തോഷ്, സ്മിത ലാല്‍, ശ്രീജ ജയേഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
വണ്ടിപ്പെരിയാര്‍: അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായി അലക്സ് കോഴിമല-പ്രസിഡന്റ്, ഷാജഹാന് മഠത്തില്‍-വൈസ് പ്രസിഡന്റ്, അലക്സ് തോമസ്, ജോസ് ജോസഫ്, സെബാസ്റ്റ്യന്‍ ജോസഫ്, വിജു പി. ചാക്കോ, ജോബി സ്കറിയ, ഗ്രേസി ഏബ്രഹാം, സിന്ധു ഷാജി, റെജി തോമസ്, മാത്യു ജോസഫ്, പി.സി. മാത്യു, ജെസിന് തട്ടാംപറമ്പില്‍, അഖില്‍ ടി. ജിയോ എന്നിവരെ തെരഞ്ഞെടുത്തു.
District News
പഴയന്നൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ മിന്നൽപരിശോധനയിൽ എളനാട് ഒറ്റയിൽപടി വീട്ടിൽ ബിനേഷ് (39) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും നാലുലിറ്റർ മദ്യവും വിൽപ്പനയിലൂടെ ലഭിച്ച 1000 രൂപയും എക്സൈസ് സംഘം കണ്ടെടുത്തു. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ടി.ജെ. രൻജിത്തിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം. സജീവ്, പ്രിവന്റീവ് ഓഫീസർ കെ. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർ വി. തൗഫിക്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. അമിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മുക്കുപണ്ടം പണയത്തട്ടിപ്പ്
ചാവക്കാട്: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഒരുമനയൂർ മുത്തമാവ് ചീക്കോടൻ ഷോബി (56) യെയാണ് എസ്എച്ച്ഒ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് ഫർക്ക കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഒരുമനയൂർ ശാഖയിലാണ് തട്ടിപ്പിന് ശ്രമിച്ചത്. 40 ഗ്രാമിന്റെ വ്യാജ സ്വർണാഭരണങ്ങളാണ് പണയം വയ്ക്കാൻ കൊണ്ടുവന്നത്. ബാങ്ക് മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. എസ്ഐ മാരായ പ്രീത ബാബു, ആഷിഫ് , ഫൈസൽ, സിപിഒ മാരായ പ്രശാന്ത്, വിബിൻ എന്നിവരും പ്രതി പിടികൂടാൻ ഉണ്ടായിരുന്നു. ഒരാളെ കൂടി പിടികിട്ടാനുണ്ട്. കോടതി റിമാൻഡ് ചെയ്തു.
സ്കൂട്ടർ മോഷണം
ചാവക്കാട്: പള്ളിയിൽ നമസ്കരിക്കാൻ കയറിയ യുവാവിന്റെ സ്കൂട്ടറുമായി മറ്റൊരു യുവാവ് മുങ്ങി. തൊട്ടാപ്പ് ബദരിയ മസ്ജിദിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തൊട്ടപ്പ് നാലകത്ത് റഷീദിന്റെ സ്കൂട്ടറാണ് മോഷണം പോയത്. ചാവക്കാട് പോലീസ് അന്വേഷണമാരംഭിച്ചു.
District News
വടക്കാഞ്ചേരി: മണ്ഡലത്തിൽ പുതിയ ഫോറസ്റ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിന് 7.77 കോടി രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
സർക്കാർ ഏജൻസിയായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈയ്ഡ് എൻജിനീയറിംഗ് ലിമിറ്റഡ് (കെൽ) മുഖേന പദ്ധതി നിർവഹിക്കുന്നതിന് വനം - വന്യജീവി വകുപ്പ് സാങ്കേതികാനുമതി കൂടി നൽകിയതോടെയാണ് ഫോറസ്റ്റ് കെട്ടിടങ്ങൾ വടക്കാഞ്ചേരി മണ്ഡലത്തിൽ ഒരുങ്ങുന്നത്.
വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം നിർമാണത്തിന് 94.75 ലക്ഷം രൂപയാണ് അനുവദിച്ചത്. വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ ഡോർമിട്ടറിക്കായി 1.83 കോടി രൂപയും, സ്റ്റാഫ് ബരാക്കിനായി 1.04 കോടി രൂപയും അനുവദിച്ചു. വാഴാനി ഡെപ്യൂട്ടി റേഞ്ച് ഓഫീസ് ക്വാർട്ടേഴ്സിന് 58 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മച്ചാട് റേഞ്ച് ഓഫീസ് കെട്ടിടം നിർമാണത്തിന് 1.12 കോടി രൂപ അനുവദിച്ചു. വടക്കാഞ്ചേരി റേഞ്ച് ഓഫീസ് ക്വാർട്ടേഴ്സ് നിർമാണത്തിന് 57 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വടക്കാഞ്ചേരി മണ്ഡലത്തിൽ ആകെ എട്ട് ഫോറസ്റ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതിയാണ് 7.77 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ഘട്ടത്തിലേക്ക് കടക്കുന്നത്.
മണ്ഡലത്തിലെ ഫോറസ്റ്റ് കെട്ടിടങ്ങളുടെ സമഗ്രമായ പുനർനിർമാണം ലക്ഷ്യമിട്ട് വനം - വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് പദ്ധതിക്ക് അനുമതി നേടിയെടുക്കാനായതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞഞു. പുതിയ കെട്ടിടങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടലുകൾ തുടരുമെന്നും എംഎൽഎ വ്യക്തമാക്കി.
District News
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ മേഖലയിൽ തെരുവുനായശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം പ്രദേശത്തെ വീടുകളിൽ നിന്ന് 17 കോഴികളെയാണ് നായകൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. വാണിയംപാറയിലെ വ്യാപാരസ്ഥാപനത്തിലെ മൂന്ന് മുയലുകളെയും തെരുവുനായ ആക്രമിച്ചു.
മദ്രസയിൽ പോയി വരുന്ന കുട്ടികൾക്ക് നേരെയും നായ്ക്കൾ പാഞ്ഞടുത്തതായി വാർഡ് മെമ്പർ പി.ആർ സനിൽ പറഞ്ഞു. കുതിരാൻ ക്ഷേത്രത്തിലേയ്ക്ക്് പോയ ഭക്തജനങ്ങൾക്ക് നേരെയും ഇരുമ്പുപാലത്ത് വച്ചും തെരുവുനായകളുടെ ആക്രമണം ഉണ്ടായി. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസിന് വാർഡ്മെമ്പർ നിവേദനം നൽകി.
District News
അളഗപ്പനഗര്‍: പാഠം ഒന്ന് പാടത്തേക്ക് എന്ന ആശയവുമായി അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍ കാവല്ലൂര്‍ പച്ചളിപ്പുറം വട്ടണാത്ര പാടശേഖരത്തില്‍ ഞാറു നടാന്‍ ഇറങ്ങിയത് പുത്തന്‍ കൃഷിപാഠമായി. പഞ്ചായത്തിലെ പാരിജാതം ഹരിത സേനയുടെയും സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കുട്ടി കര്‍ഷകരോടൊപ്പം രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും പാടത്ത് ഞാറു നടാന്‍ ഇറങ്ങി.
നെല്‍കൃഷിക്കുള്ള നിലമൊരുക്കല്‍, ഞാറ്റടി തയാറാക്കല്‍, ഞാറു നടീല്‍ എന്നിവയുടെ പാഠങ്ങള്‍ കര്‍ഷക തൊഴിലാളികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും കുട്ടികള്‍ മനസിലാക്കി. ഹരിത സേനയിലെ തൊഴിലാളികള്‍ പരമ്പരാഗത രീതിയില്‍ ഞാറു നടന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു. നാടന്‍ പാട്ടുകള്‍ക്കും കൃഷിപ്പാട്ടുകള്ക്കും ഒപ്പം ഒരു പാടം മുഴുവനും കുട്ടികള്‍ ഞാറ് നട്ടു. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത മനുരത്ന നെല്ലിന്റെ ഞാറാണ് നട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന് ഞാറ്റുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ഇ.എന്‍. രവീന്ദ്രന് കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. വാര്‍ഡ് മെമ്പര്‍മാരായ ലിറ്റി മെജോ, കെ.കെ. ഹരിദാസ്, സിനി ബിജു സോജിയ പിന്റോ, പ്രധാന അധ്യാപിക സിനി എം. കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സോജന് ജോസഫ്, പാരിജാതം ഹരിത സേന ഭാരവാഹികളായ എ.ആര്. സംഗീത, ബിനി ജെയ്സന് കാര്‍ഷിക ക്ലബ് കണ്‍വീനര്‍ എം.ബി. സജീഷ്, അധ്യാപകരായ ഐ.എസ്. ജിഷ, പി.ഡി. ലീന എന്നിവര്‍ സംസാരിച്ചു.
District News
പുതുക്കാട്: തൃക്കൂര് നെല്ലിച്ചോട് യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി അറസ്റ്റില്‍. മറ്റത്തൂര്‍കുന്ന് സ്വദേശി നെടുംമ്പാക്കാരന്‍ വീട്ടില്‍ ജിസ്മി തെരേസ് ജോഷിയെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടില്‍ ഡീനസ് ഡേവിസിനാണ് പരിക്കേറ്റത്. കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗര്‍ സ്വദേശി സിറിളിനെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഡീനസിന്റെ ഭാര്യയായ ജിസ്മിയും അവിവാഹിതനായ ഒന്നാംപ്രതി സിറിളും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ക്രൂരമായ അതിക്രമത്തിന് കാരണമായത്. ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും ചേര്‍ന്ന് ഡീനസിനെ വധിക്കാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. മെയ് എട്ടിന് രാത്രി നെല്ലിച്ചോട്ടിലെ ജിമ്മിന് മുന്നില്‍ ഒളിച്ചിരുന്ന സിറിള്‍, വര്ക്കൗട്ട്കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
District News
തൃശൂർ: പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനു തൃശൂർ ബസിലിക്കയിൽ സ്വീകരണം നൽകി. ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ബസിലിക്ക മുൻ റെക്ടർ ഫാ. റാഫേൽ വടക്കൻ മുഖ്യപ്രഭാഷണം നടത്തി. കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ജോസ് പോൾ ചാണ്ടി, കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ ടി.കെ. അന്തോണിക്കുട്ടി, മുൻ മേയർ ഐ.പി. പോൾ, മാനേജിംഗ് ട്രസ്റ്റി ജോയ് കെ. ജോൺ, പ്രഫ. സൂസി പോളി എന്നിവർ പ്രസംഗിച്ചു.
District News
മറ്റം പള്ളി
മറ്റം: മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും ഈശോയുടെ തിരുഹൃദയത്തിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി.ഫൊറോന വികാരി ഫാ. ഡോ. ഫ്രാൻസിസ് ആളൂർ കൊടിയേറ്റം നിർവഹിച്ചു.
അസിസ്റ്റന്റ് വികാരി ജിയോ വേലുക്കാരൻ, ഡീക്കൻ മെബിൻ കീറ്റിക്കൽ സിഎംഐ എന്നിവർ തിരുക്കർമങ്ങൾക്ക് സഹകാർമികരായി. കൈക്കാരന്മാരായ സി.കെ. ജോയ്, കെ.എസ്.ഷാജ്,എം.ജെ. ജോഷി, സി.ടി.സ്പാർട്ടക്സ്, തോമസ് നാമധാരികൾ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂലൈ 2,3 തീയ്യതികളിലാണ് തിരുനാളാഘോഷം.
ജൂലൈ രണ്ടിന് വൈകിട്ട് 5:30ന് ആഘോഷമായ വിശുദ്ധകുർബാന, ലദീഞ്ഞ്, നൊവേന, വേസ്പര, രൂപം എഴുന്നള്ളിച്ചുവെക്കൽ എന്നിവക്ക് വാക പള്ളി വികാരി ഫാ. ജോബി പുത്തൂർ കാർമികനാകും.തുടർന്ന് കോൽക്കളി, മാർഗംകളി, റമ്പാൻ പാട്ടു എന്നിവ നടക്കും.
ജൂലൈ മൂന്നിന് രാവിലെ ആറിനും, 7.30നും, വൈകുനേരം 5.30 നും വിശുദ്ധ കുർബാന. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഡെബിൻ ഒലക്കേങ്കിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഹെഡ്ലി നീലങ്കാവിൽ സന്ദേശം നൽകും.ഫാ. അക്ഷയ് കുന്നേൽ സഹകാർമികനാകും. തുടർന്ന് പ്രദക്ഷിണവും നേർച്ച പായസവിതരണവുമാണ്. രാത്രി ഏഴുമുതൽ പത്തുവരെ ഏയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ബാൻഡ് വാദ്യം സ്റ്റേജ്ഷോ എന്നിവ ഉണ്ടാകും.
പാലയൂർ തീർഥകേന്ദ്രം
പാലയൂർ: മാർ തോമമേജർ ആർക്കിഎപ്പിസ്കോ പ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ ദുക്റാന തർപ്പണതിരുനാൾ മൂന്ന് മുതൽ 13 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർ തോമാശ്ലീഹായുടെ രക്തസാക്ഷി ദിനമായ ജുലൈ മൂന്നിനാണ് പ്രസിദ്ധമായ ദുക്റാന ഊട്ട്. രാവിലെ ആരംഭിക്കുന്ന നേർച്ച ഭക്ഷണ വിതരണം വൈകീട്ട് വരെ തുടരും. അന്ന് രാവിലെ 6.30 മുതൽ ഉച്ച കഴിഞ്ഞ് നാലു വരെ വിവിധ സമയങ്ങളിലായി ആറ് ദിവ്യബലി നടക്കും.
11,12 തിയതികളിൽ ആഘോഷിക്കുന്ന തർപ്പണതിരുന്നാളിന്റെ കൊടിയേറ്റം ദുക്റാന ദിനത്തിൽ രാവിലെ 9.30ന് പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിക്കും. ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മുഖ്യകാർമികത്വം വഹിക്കുമെന്ന് തീർഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹ വികാരി ഫാ. നിതിൻ താഴത്ത്, ട്രസ്റ്റി സേവ്യർ വാകയിൽ, ജനറൽ കൺവീനർ ടി.ജെ. ഷാജു എന്നിവർ പറഞ്ഞു.
തിരുനാളിന്റെ കൊടി തീർഥ ക്കുളമായ തളിയക്കുളക്കരയിലെ രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് കൊണ്ടുവരും. തോമ നാമധാരികളുടെ സമർപ്പണവും ഉണ്ടാകും. തർപ്പണത്തിരുനാളിനോടൊപ്പം വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ കുര്യാക്കോസിന്റെയും തിരുനാൾ സംയുക്തമായാണ് ആ ഘോഷിക്കുന്നതെന്ന് തിർഥകേന്ദ്രം സെക്രട്ടറി ജോയ് ചിറമ്മൽ, കൺവീനർമാരായ ബോബ് ഇലവത്തിങ്കൽ, എം.എൽ. ഫ്രാൻസിസ്. പിആർഒ ജെഫിൻജോണി എന്നിവർ അറിയിച്ചു.
10, 11, 12,13 തിയതികളിലെ തിരുക്കർമങ്ങൾക്ക് പുറമെ വെള്ളി പ്രസുദേന്തി വാഴിക്കൽ, ദീപാലങ്കാരം, ശനി ഏഴുന്നള്ളിപ്പ് , മെഗാബാൻഡ്സംഗമം,ഞായർ മെഗാ ഫ്യുഷൻ, തിങ്കൾ നാടകം എന്നിവ ഉണ്ടാകും.
ഒല്ലൂർ തീർഥകേന്ദ്രം
ഒല്ലൂർ: ഓഗസ്റ്റിൽ നടക്കുന്ന വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. തിരുനാൾ പൊതുയോഗം തീർഥകേന്ദ്രത്തിൽ തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സൻ കൂനംപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്നു. തീർഥകേന്ദ്രം റെക്ടർ ഫാ. ജോയ് ചിറ്റിലപ്പിള്ളി, ഒല്ലൂർ ഫൊറോന വികാരി ഫാ. വർഗീസ് കൂത്തൂർ, സിഎംസി തൃശൂർ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ എന്നിവർ സന്നിഹിതരായിരുന്നു.
യോഗത്തിൽ തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. ജനറൽ കണ്‍വീനറായി ടാജ് ആന്റണി, വിവിധ കമ്മിറ്റി കൺവീനർമാരായി ആന്റണി ഏറുങ്കാരൻ - ഫിനാൻസ്, ഡേവിസ് കൊള്ളന്നൂർ - പബ്ലിസിറ്റി, ജോസ് ഉക്രാൻ - ഊട്ടുനേർച്ച, ഡേവിസ് ചെക്കനാത്ത് - റിസപ്ഷൻ, ബാബു ഡേവിസ് പാണേങ്ങാടൻ - ലിറ്റർജി, ആന്റണി അക്കര - പന്തൽ, സലിൽ പാണേങ്ങാടൻ - ലൈറ്റ് ആൻഡ് സൗണ്ട്, എം.ആർ. സൈമണ്‍, ജയ മുത്തിപ്പീടിക - വോളന്റിയർ, സനീഷ് മേനാച്ചേരി - പാർക്കിംഗ് എന്നിവരെയും തെരഞ്ഞെടുത്തു.
District News
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടിയിൽ നിർമാണം പുരോഗമിക്കുന്ന സർവീസ് റോഡുകളിലെ ഡ്രെയിനേജ് സ്ലാബുകൾ തകർന്നതിനെ തുടർന്ന് ക്വാറി വേസ്റ്റ് നിറച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച കരാർ കമ്പനിയുടെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
തകർന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കുന്നതിന് പകരം കാനയിൽ ക്വാറി വേസ്റ്റ് നിറച്ച് അതിനുമുകളിൽ സ്ലാബുകൾ സ്ഥാപിക്കാനുള്ള ശ്രമമാണ് പ്രതിഷേധത്തിനു കാരണമായത്.
കേന്ദ്ര സർക്കാർ പ്രസിനുസമീപം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഡ്രെയിനേജ് സ്ലാബുകൾ തകർന്ന നിലയിലാണ്. സർവീസ് റോഡുകളിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രികർ അപകടഭീഷണിയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
മുമ്പ് രണ്ടുതവണ മാറ്റിസ്ഥാപിച്ച സ്ലാബുകൾ വീണ്ടും തകർന്ന സാഹചര്യത്തിലാണ് പുതിയ സ്ലാബുകൾ സ്ഥാപിക്കുന്നതിനുപകരം ക്വാറി വേസ്റ്റ് ഉപയോഗിച്ച് പ്രശ്നം മറച്ചുവയ്ക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം.
പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ കെ.എ. സുരേഷ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറി എം.ജെ. ബെന്നി, ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ജയരാജ്, സേവ് കൊരട്ടി പ്രതിനിധി ഷിജു പ്ലാക്ക എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം മണ്ണുമാന്തി യന്ത്രം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിഷേധക്കാർ സ്വീകരിച്ചു.
പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ ഇടപെട്ട എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ കേടായ സ്ലാബുകൾ ഇന്നുതന്നെ മാറ്റിസ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
മഴവെളളം ഒഴുക്കിവിടുന്ന പൈപ്പിന് കുറുകെ ഇന്റർനെറ്റ് കേബിൾ
മഴവെള്ളം ഒഴുക്കിക്കളയുന്നതിനായി സ്ഥാപിക്കുന്ന ഒരു മീറ്റർ വ്യാസമുള്ള ഭൂഗർഭ പൈപ്പ് ലൈനുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കൊരട്ടിയുടെ വടക്ക് - കിഴക്കൻ മേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുക്കിക്കളയുന്നതിനായി സ്ഥാപിക്കുന്ന പൈപ്പിനു കുറുകെ കേബിളുകൾ കടന്നുപോകുന്നതായാണു കണ്ടെത്തൽ. പൈപ്പിന്റെ അടിയിലൂടെയോ മുകളിലൂടെയോ കേബിളുകൾ കടത്തിവിടാതെ, വെള്ളം ഒഴുകേണ്ട പ്രധാന ഭാഗത്തിലൂടെയാണ് കേബിളുകൾ കടന്നുപോകുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇത്തരമൊരു നിർമാണപ്പിഴവ് ഉണ്ടായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ദേശീയപാത അഥോറിറ്റിയോ ഇതുവരെ വിശദീകരണം നൽകാത്തതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൈപ്പിന്റെ വാട്ടർ ലെവൽ ശരിയല്ലെന്നും, പൈപ്പ് നേർരേഖയിൽ സ്ഥാപിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ ശക്തമായ മഴയുണ്ടായാൽ വെള്ളക്കെട്ട് വർധിക്കുമെന്ന ആശങ്കയാണു പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.
ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി തുടക്കംമുതൽതന്നെ കാനനിർമാണം,
കോൺക്രീറ്റ് പ്രവർത്തനങ്ങളുടെ ഗുണനിലവാരം, ഡ്രെയിനേജ് സംവിധാനങ്ങളുടെ കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളിൽ പരാതികൾ ഉയർന്നിരുന്നുവെങ്കിലും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണു നാട്ടുകാരുടെ ആരോപണം.
ഡ്രെയിനേജ് സ്ലാബ് തകർച്ചയും മഴവെള്ള പൈപ്പിനുള്ളിലെ ഇന്റർനെറ്റ് കേബിളുകളും വെളിച്ചത്തുവന്നതോടെ നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുക യാണ്. അധികൃതർ അടിയന്തരമായി പരിശോധന നടത്തി പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
District News
ചാലക്കുടി: കുറ്റിക്കാട് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ഇന്ന് ഏഴിന് നടത്തും. പ്രസിഡന്റ്് കെ.ഡി. അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സാജു ആന്റണി പാത്താടൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സേവന പദ്ധതികളുടെ ഉദ്ഘാടനം ജോർജ് മോറേലി നിർവഹിക്കും.
പുതിയ ഭാരവാഹികളായി ഡേവിസ് വി. കൊച്ചാപ്പു - പ്രസിഡന്റ്, വർഗീസ് പോട്ടോക്കാ രൻ - സെക്രട്ടറി, ജോർജ് കല്ലേലി - ട്രഷറർ തുടങ്ങിയവർ സ്ഥാനമേൽക്കും. ഈ വർഷം നടപ്പിലാക്കുന്ന സാമൂഹ്യസേവന പദ്ധതികൾ വിശദികരിച്ചു. ഡേവിസ് വി. കൊച്ചാപ്പു, വർഗീസ് പോട്ടോക്കാരൻ, പി.ഡി. ജോൺസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
മാള: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള എംസിഎഫിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.
20 തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടയാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിന് മതിൽ വീണത്. സമീപത്തുണ്ടായ രണ്ടു സ്ത്രീതൊഴിലാളികൾ ഭാഗ്യംകൊണ്ടു മാത്രമാണു രക്ഷപ്പെട്ടത്. മതിൽ വീണതിന്റെ ഞെട്ടലിനെതുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഇവരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാള കടവിനു സമീപമുള്ള എംസിഎഫിൽ ധാരാളം മാലിന്യം കൂടിക്കിടക്കുന്നുണ്ട്. ഇതിൽനിന്ന് അഞ്ചു ലോഡ് കഴിഞ്ഞദിവസം കയറ്റിപ്പോയിരുന്നു. ഇനിയും ധാരാളം മാലിന്യം ഇവിടെ അവശേഷിക്കുന്നുണ്ട്. മതിലിന്റെ കാലപ്പഴക്കവും മഴയും ഇതോടൊപ്പം മാലിന്യക്കൂമ്പാരവും മതിൽ തകരാൻ ഇടയാക്കി.
District News
ആളൂര്‍: ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൗരവതരമായ അന്വേക്ഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കുക, ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
ആളൂര്‍ സെന്ററിൽ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി.വി. വിനു അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ. സന്തോഷ്, എം. രാജേഷ്, അപകടത്തില്‍ മരിച്ച ജുവിന് രാജുവിന്റെ ബന്ധു മോളി ടീച്ചര്‍, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആല്വിന് ഷാജി, ഐ.എന്‍. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഐ.എസ്. അക്ഷയ് സ്വാഗതവും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സി.ആര്. അഭിജിത് നന്ദിയും പറഞ്ഞു.
സാലിഹ് ഫസലുദ്ദീന്‍, ടി.എ. രാഹുല്‍, വി.ബി. ആര്‍ച്ച തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിനു നേതൃത്വം നല്കി.
District News
ചാലക്കുടി: വെറ്ററിനേറിയൻസ് ക്ലബ് ചാലക്കുടിയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവിഎ) ചാലക്കുടി താലൂക്ക് യൂണിറ്റും സംയുക്തമായി പൂലാനി ക്ഷീരസംഘം ഹാളിൽ ക്ഷീരകർഷക ആദരവും കർഷകസെമിനാറും സംഘടിപ്പിച്ചു. 18 ക്ഷീരകർഷകരെ ആദരിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് ഉദ്ഘാടനം ചെയ്തു.
വെറ്ററിനേറിയൻസ് ക്ലബ് ചാലക്കുടി പ്രസിഡന്റ് ഡോ.യു.എസ്. രാമചന്ദ്രൻ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ, ഐവിഎ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. എം. ഗംഗാധരൻനായർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യ ഷിബു, മേലൂർ പഞ്ചായത്തംഗം രമ്യ വിജിത്ത്, പൂലാനി ആപ്കോസ് പ്രസിഡന്റ് എൻ.ജി. സതീഷ്കുമാർ, വെറ്ററിനേറിയൻസ് ക്ലബ് സെക്രട്ടറി ഡോ. വി.ബി. അജിതൻ, ഐവിഎ ചാലക്കുടി താലൂക്ക് പ്രസിഡന്റ് ഡോ.പി.എസ്. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധദിനാചരണം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ലഹരി വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗുരുതരമായ സാമൂഹികപ്രശ്നമാണെന്നും ഇതിനെതിരേ ബോധവത്കരണവും കൂട്ടായ പ്രവർത്തനങ്ങളും ശക്തമാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കമ്മീഷണർ നകുൽ ആർ. ദേശ്മുഖ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സജീവ് കുമാർ, ഡിഡിഇ രോഹിത് നന്ദകുമാർ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. വില്ലി ജിജോ, ജേക്കബ് പുലിക്കോട്ടിൽ, ഷീന ചന്ദ്രൻ, ടി.ആർ. സന്തോഷ്, കരോളി ജോഷ്വാ, കെ. ഗോപാലകൃഷ്ണൻ, മേഫി ഡെൽസണ്‍ തുടങ്ങിയവർ പങ്കെടുത്തു. തെക്കേഗോപുരനടയിൽ ലഹരിവിരുദ്ധപ്രതിജ്ഞയും റാലിയും ബോധവത്കരണപ്രവർത്തനങ്ങളും ഉണ്ടായിരുന്നു.
ലഹരിവിരുദ്ധ മിനി ലോകകപ്പ്:
വിദ്യാഭ്യാസവകുപ്പിനു വിജയം
തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ "ലഹരിക്കെതിരേ ഫുട്ബോൾ ലഹരി' എന്ന സന്ദേശവുമായി സംഘടിപ്പിച്ച മിനി ലോകകപ്പിൽ വിദ്യാഭ്യാസവകുപ്പ് ജേതാക്കൾ. തൃശൂർ സിറ്റി പോലീസ് റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടത്തിയ ടൂർണമെന്റ് രാജൻ ജെ. പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ്, കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ഡെപ്യൂട്ടി മേയർ ആർ. പ്രസാദ്, ആർട്ട് ഓഫ് ലിവിംഗ് സീനിയർ ഫാക്കൽറ്റി ബ്രഹ്മചാരി ചിത്പ്രകാശ, സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് സി. സുമേഷ്, തൃശൂർ സിറ്റി നാർക്കോട്ടിക്സ് എസിപി പി. ഷിബു, തൃശൂർ എസിപി എം. ശശിധരൻ എന്നിവർ പ്രസംഗിച്ചു.
പ്രസ് ക്ലബ്, കേരള പോലീസ്, കോർപറേഷൻ, എക്സൈസ്, ബാർ അസോസിയേഷൻ, ഫയർ ഫോഴ്സ്, വിദ്യാഭ്യാസവകുപ്പ്, ജയിൽ തുടങ്ങിയ ടീമുകളാണു മാറ്റുരച്ചത്. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണർ എം. ശശിധരൻ, നാർക്കോട്ടിക് സെൽ എസിപി പി. ഷിബു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
District News
ഒല്ലൂർ: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 20 പേർക്കു പരിക്കേറ്റു. ഇഎസ്ഐ ആശുപത്രിക്കു സമീപമായിരുന്നു അപകടം. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. സാരമായി പരിക്കേറ്റ വടൂക്കര സ്വദേശി നിർമൽ ജോർജ് (41), പാലപ്പിള്ളി സ്വദേശി സന്ധ്യമോൾ(26), ചൊവ്വൂർ സ്വദേശി തെരേസ(68), കല്ലൂർ സ്വദേശി ജോയ്സി(58) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലോർ ഭാഗത്തുനിന്നു തൃശൂരിലേക്കു വരികയായിരുന്ന മാതാ ബസും തൃശൂരിൽനിന്നു തലോർ ഭാഗത്തേക്കു പോവുകയായിരുന്ന സുമംഗലി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവർസീറ്റിൽ കുടുങ്ങിയ ഡ്രൈവറെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഒല്ലൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.
District News
തൃശൂർ: ജില്ലാ ഫുട്ബോൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് സംസ്ഥാന ചാന്പ്യൻമാരായ സീനിയർ പുരുഷ-വനിതാ ടീമംഗങ്ങളെയും സബ് ജൂണിയർ- ജൂണിയർ വനിതാ ടീമംഗങ്ങളെയും ആദരിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സി. സുമേഷ് അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞില മുഖ്യാഥിതിയായി.
പദ്മശ്രീ ലഭിച്ച ഐ.എം. വിജയനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡിഎഫ്എ ആക്ടിംഗ് സെക്രട്ടറി റോയ് കുര്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, ഫുട് ബോ ൾ പരിശീലകൻ എം. പീതാംബരൻ, മുൻ ദേശീയ ഫുട് ബോൾ താരങ്ങളായ കെ.എഫ്. ബെന്നി, സി.ഡി. ഫ്രാൻസിസ്, ഷെഫീക്ക്, എൻ.കെ. ഇട്ടിമാത്യു, പി.എം. അശോക് കുമാർ, സ്പോർട്സ് കൗണ്‍സിൽ എക്സിക്യൂട്ടിവ് അംഗം എം. വി. പ്രശാന്ത്, കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം. ശിവകുമാർ, ഒളിന്പിക് അസോസിയേഷൻ ട്രഷറർ വി.സി. വിനോദ്, സോളി സേവ്യർ, കെ.എ. നവാസ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ഒഴിവുവന്ന ഭാരവാഹിസ്ഥാനങ്ങളിലേക്കു ഡേവിഡ് ആന്റോ (സെക്രട്ടറി), വി. മുരളീധരൻ (വൈസ് പ്രസിഡന്റ്), കെ.ജി. രഘുനന്ദനൻ (ജോയിന്റ് സെക്രട്ടറി), സി.കെ. മനോജ്, എം.പി. വിനയചന്ദ്രൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
District News
തൃശൂർ: മൂന്നുമാസത്തിൽ ഒരിക്കൽ വിളിച്ചുചേർക്കേണ്ട എൽപിജി ഓപ്പണ്‍ ഫോറം ജില്ലയിൽ പതിനൊന്നുമാസമായിട്ടും വിളിച്ചുകൂട്ടാത്തതിൽ ജില്ലാ ഉപഭോക്തൃ സമിതി പ്രതിഷേധിച്ചു. ഉപഭോക്തൃ സമിതി പ്രവർത്തകർ നിരവധിതവണ അധികാരികളോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടാകുന്നില്ല.
ജില്ലാ കളക്ടർക്കുവേണ്ടി ജില്ലാ സപ്ലൈ ഓഫീസറാണ് യോഗം വിളിക്കേണ്ടത്. എൽപിജി വിതരണവുമായി ബന്ധപ്പെട്ടു ഒട്ടേറെ പരാതികളുണ്ട്. ഗ്യാസ് സിലിണ്ടർ നൽകുന്പോൾ ബിൽ നൽകാതിരിക്കുക,ബിൽ തുകയെക്കാൾ കൂടുതൽ തുക നിർബന്ധിച്ചുവാങ്ങുക. അധികതുക നൽകാത്തവർക്കു ഗ്യാസ് എത്തിക്കുന്നതിൽ കാലതാമസം വരുത്തുക. അന്യായമായ ട്രാൻസ്പോർട്ടിംഗ് ചാർജ് ഈടാക്കുക. സിലിണ്ടർ കൊണ്ടുവരുന്പോൾ ഒരുതവണ വീട്ടിൽ ആളില്ലാതെ വന്നാൽ, മറ്റൊരു അറിയിപ്പ് കൂടാതെ ബുക്കിങ് കാൻസൽ ചെയ്യുക തുടങ്ങിയ നിരവധി പരാതികൾക്ക് അടിയന്തിര പരിഹാരം കാണേണ്ടതുണ്ട്.
എൽപിജി ഓപ്പണ്‍ ഫോറം ഉടനേ വിളിച്ചു കൂട്ടുന്നതിനു ജില്ലാ കളക്ടർ ജില്ലാ സപ്ലൈ ഓഫീസർക്കു കർശനനിർദേശം നൽകണമെന്നു ജില്ലാ ഉപഭോക്തൃസമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ അധ്യക്ഷത വഹിച്ചു. അനിയൻ കൊടകര, കെ. മോഹൻദാസ്, ജോണി വർഗീസ്, സി. വിശ്വനാഥൻ, ജോണി പുല്ലോക്കാരൻ എന്നിവർ പ്രസംഗിച്ചു.
District News
കൊരട്ടി: ദേശീയപാതയിലെ ചിറങ്ങര മേൽപാലത്തിനുസമീപം മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു കാറുകൾ അപകടത്തിൽപെട്ടു. ഇരു അപകടങ്ങളിലും വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് ആദ്യ അപകടമുണ്ടായത്. എറണാകുളത്തുനിന്ന് തമിഴ്നാട്ടിലേക്ക് അഞ്ചംഗസംഘം സഞ്ചരിച്ച കാർ ചിറങ്ങര മേൽപാലം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വാഹനം സർവീസ് റോഡിനോടുചേർന്നുള്ള മീഡിയനിലേക്ക് ഇടിച്ചുകയറി, സർവീസ് റോഡ് ഭേദിച്ച് കാനയ്ക്കുമുകളിലെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് നിന്നത്.
രാവിലെ ഒന്‍പതുമണിയോടെ നേരിയ ചാറ്റൽമഴയ്ക്കിടെയായിരുന്നു രണ്ടാമത്തെ അപകടം. തൊടുപുഴയിൽനിന്ന് ഗുരുവായൂരിലേക്കു മൂന്നംഗസംഘം സഞ്ചരിച്ച കാർ മേൽപാലം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ട് അപകടങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ല. മേൽപാലം ഇറങ്ങുന്ന ഭാഗത്തു മഴയുള്ള സമയങ്ങളിൽ വാഹനങ്ങൾ അമിതവേഗം ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
District News
കൂറ്റനാട്: നാഗലശേരി മതുപ്പുള്ളി പെരിങ്ങോട് സഹൃദയ വായനശാലയും കൂട്ടായ്മയും സംയുക്തമായി പ്രതിഭകളെ ആദരിച്ചു.
നാഗലശേരി പഞ്ചായത്ത് 11, 12 വാർഡുകളിലെയും തിരുമിറ്റക്കോട് പഞ്ചായത്ത് പതിനാറാം വാർഡിലേയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവരേയുമാണ് ആദരിച്ചത്.
നാഗലശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. നിഷ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് സി. മൂസ പെരിങ്ങോട് അധ്യക്ഷനായി. വിവർത്തകൻ എൻ.പി. ജനാർദനൻ പിഷാരടി, സ്വന്തം കൈപ്പടയിൽ 193 രാജ്യങ്ങളുടെ പതാകകൾ വരച്ചു തയാറാക്കി അംഗീകാരം നേടിയ ഡോ. സന ഷാഫി, കേന്ദ്ര സുരക്ഷാസേനയിൽ നിയമനം ലഭിച്ച എം.എസ്. അഭിനവ് എന്നിവരെയും ആദരിച്ചു. ജനപ്രതിനിധികൾ, വായനശാലാ ഭാരവാഹികൾ പ്രസംഗിച്ചു.
District News
കൊല്ലങ്കോട്: സിതാർകുണ്ട് ഭാഗത്ത് വീട്ടിൽ ചങ്ങലയിൽ ബന്ധിച്ചിരുന്ന വളർത്തുനായയെ പുലി കൊന്നു. തടിക്കാട് റഷീദിന്റെ ആൾതാമസമില്ലാത്ത വിട്ടിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ചങ്ങലയ്ക്കിട്ട് ഇവിടത്തെ തൊഴിലാളി വീട്ടിലേക്കുപോയി. ഇന്നലെ രാവിലെ ഒന്പതിനു സ്ഥലത്തെത്തിയപ്പോഴാണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെതുടർന്ന് വനംവകുപ്പ് ജീവനക്കാർ സംഭവസ്ഥലത്തെത്തി പരിശോധിച്ചതിൽ പുലിയുടെ സാമീപ്യം സ്ഥിരീകരിച്ചു.
ഇതിനിടെ രണ്ടു കിലോമീറ്റർ അകലെ കാളിക്കുളമ്പിൽ മൂന്നാഴ്ചയ്ക്കുമുൻപ് പുലിയെ കണ്ട സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സീതാർകുണ്ടിൽ നായയെ കൊന്നതു കാളിക്കുളമ്പിൽ കാണപ്പെട്ട പുലിയാവാനിടയുണ്ടെന്നും അധികൃതർ സംശയം പ്രകടിപ്പിച്ചു.
District News
നെന്മാറ: റോഡിന്റെ വീതിക്കുറവും അനധികൃത പാർക്കിംഗും ചേർന്നതോടെ നെന്മാറ ടൗണിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. പ്രത്യേകിച്ച് മംഗലം- ഗോവിന്ദാപുരം പ്രധാന റോഡിലൂടെ വാഹനയാത്ര ഏറെ ദുഷ്കരമായ സാഹചര്യത്തിൽ.
ടൗണിന്റെ വിവിധ ഭാഗങ്ങളിലായി റോഡരികിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നത് പതിവായതോടെ കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്.
ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള കടകളിലേക്കും ഷോപ്പിംഗ് കോംപ്ലക്സുകളിലേക്കും എത്തുന്ന ഉപഭോക്താക്കൾക്കായി മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കാത്തതാണ് റോഡരികിലെ അനധികൃത പാർക്കിംഗിനു പ്രധാന കാരണം. ഇരുചക്രവാഹനങ്ങൾ മുതൽ കാറുകൾ വരെ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നതോടെ ഗതാഗതക്കുരുക്കും പതിവായി.
ഗതാഗത നിയന്ത്രണത്തിനായി ബസ് സ്റ്റാൻഡിലും പ്രധാന കവലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും പ്രശ്നത്തിനു ശാശ്വതപരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. അനധികൃത പാർക്കിംഗ് നിരോധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും പലരും അവഗണിക്കുന്നതും വിനയാവുകയാണ്.
അതേസമയം, നെന്മാറ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ചിട്ടുള്ള ബൈപാസ് റോഡ് പദ്ധതിയിലാണ് പ്രദേശവാസികളുടെ പ്രതീക്ഷ. അയിനംപാടത്ത് നിന്നാരംഭിച്ച് വിത്തനശേരി വരെ എത്തുന്ന തരത്തിലാണ് ബൈപാസ് റോഡ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
എന്നാൽ വർഷങ്ങളായി പ്രഖ്യാപനങ്ങളി മാത്രം ഒതുങ്ങിക്കിടക്കുന്ന പദ്ധതി ഇതുവരെ യാഥാർഥ്യമായിട്ടില്ല. പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കി നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ചിറ്റൂർ: കർഷക പ്രതിഷേധത്തെതുടർന്ന് നിർത്തിവച്ച പാലംപണി പുനരാംരഭിച്ചു. പാലംനിർമാണത്തിലെ അപാകത കാരണം വെളളമെത്തില്ലെന്ന കാരണത്താലാണ് ഒരാഴ്ചമുന്പ് ഒരുവിഭാഗം കർഷകർ നിർമാണം തടഞ്ഞത്. വയലിൽ വെള്ളമെത്തിക്കാൻ ക്രമീകരണം നടത്താമെന്ന ഉറപ്പിനെ തുടർന്നാണ് കർഷകർ സമരം നിർത്തിയത്.
രണ്ടാഴ്ചക്കുള്ളിൽ പാലത്തിലൂടെ ഗതാഗതം നടത്താനാകുമെന്നും കനാൽ തുറക്കാനാകുമെന്നും കരാറുകാരൻ അറിയിച്ചിട്ടുണ്ട്. നിലവിൽ സമീപത്തെ വയലിൽ ഒരുക്കിയ താത്കാലിക പാതയിലൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.
District News
വടക്കഞ്ചേരി: കേരളനടനത്തിന്റെ ഉപജ്ഞാതാവായ ഡോ. ഗുരു ഗോപിനാഥിന്റെ നാമധേയത്തിലുള്ള പുരസ്കാരം വടക്കഞ്ചേരി സ്വദേശി റിഷി വിശാഖിന്. കേരളനടനത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയതു പരിഗണിച്ചാണ് പുരസ്കാരം.
തൃശൂർ സംഗീതനാടക അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാറിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കലാമണ്ഡലം രാജേഷിന്റെ ശിക്ഷണത്തിൽ മൂന്നുവയസുമുതൽ കേരളനടനം, കുച്ചുപ്പുടി, ഭരതനാട്യം, കഥകളി എന്നിവ അഭ്യസിച്ചുവരുന്നുണ്ട്. ജില്ലാ- സംസ്ഥാന കലോത്സവങ്ങളിൽ നിർവധി തവണ വിവിധയിനങ്ങളിൽ എഗ്രേഡ് ലഭിച്ചിട്ടുണ്ട്.
മഞ്ഞപ്ര പികെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വടക്കഞ്ചേരി ഗാന്ധിഗ്രാമത്തിൽ വിശാഖ് - സലീല ദമ്പതികളുടെ മകനാണ്.
District News
കൂറ്റനാട്: ലഹരിമാഫിയകള്ക്കെതിരേ തുടങ്ങിയ തൂഫാന് പദ്ധതിക്ക് തൃത്താലമേഖലയില്‍ തണുത്തപ്രതികരണം. മാസങ്ങള്‍ പിന്നിട്ടിട്ടും തൃത്താല എക്സൈസ്, തൃത്താല, ചാലിശേരി പോലീസും കാര്യമായ പ്രവര്‍ത്തനം നടത്തിയില്ലെന്നതാണ് ആക്ഷേപം.
രണ്ടുവര്‍ഷം മുമ്പാണ് 300 ഗ്രാം എംഡിഎംഎയുമായി നാലുപേരെ പിടികൂടിയത്. ഇവര്‍ പട്ടാമ്പി പാലത്തിന് സമീപത്തെ ലോഡ്ജില്‍ സ്ഥിരതാമസമാക്കിയാണ് ബിസിനസ് നടത്തിവന്നിരുന്നത്.
അതിനുമുമ്പും ശേഷവും നിരവധി ലഹരിസംഘത്തെ പോലീസ് യാദൃശ്ചികമായി പിടികൂടാറുണ്ടങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല. പ്രദേശത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് ലഹരിയുടെ ഒഴുക്കുണ്ട്. ഇവർ കൂട്ടത്തോടെ താമസിക്കുന്നയിടങ്ങളിൽ പരിശോധനക്കു അധികൃതർ തയാറല്ല. തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരും ലഹരിവിപണനത്തിൽ പങ്കാളികളാണെന്ന ആരോപണം ശക്തമാണ്. ചാത്തന്നൂര്‍ അകിലാണം ഭാഗത്തുമാത്രം കാടിനുള്ളില്‍ വാറ്റുകേന്ദ്രങ്ങളുണ്ട്. ഇവിടെ ഇത്തവണ തൂഫാൻ അധികാരികളുടെ ശ്രദ്ധയെത്തിയിട്ടുമില്ല.
"റണ്‍ മലബാര്‍ റണ്‍ മാരത്തണ്‍'
നാളെ ചെർപ്പുളശേരിയിൽ
പട്ടാന്പി: ചെര്‍പ്പുളശേരി മലബാര്‍ പോളിടെക്നിക്, ചെര്‍പ്പുളശേരി മുനിസിപ്പാലിറ്റി, മൈ ഭാരത്, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റണ്‍ മലബാര്‍ റണ്‍ മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു.
ജീവിതത്തിനായി ഓടാം.. മയക്കുമരുന്നിനെതിരേ ഒന്നിക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഓപ്പറേഷന് തൂഫാന് അടക്കമുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 5.30ന് ചെര്‍പ്പുളശേരി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് മലബാര്‍ പോളിടെക്നിക് വരെയാണ് മാരത്തണ്‍. മത്സരത്തില്‍ ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്നവര്‍ക്കും അടുത്ത 10 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കും സമ്മാനംനൽകും. പങ്കെടുക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണം, മെഡിക്കല്‍ സപ്പോര്‍ട്ട് എന്നിവ ലഭിക്കും.
District News
കല്ലടിക്കോട്: വായന മാസാചരണത്തിന്റെ ഭാഗമായി കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബുക്ക് ഹണ്ട് മത്സരം നടത്തി.
ട്രഷർ ഹണ്ട് മാതൃകയിൽ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ സ്കൂൾ ലൈബ്രറിയിൽനിന്നും പുസ്തകങ്ങൾ കണ്ടെത്തുകയായിരുന്നു മത്സരം.
കണ്ടെത്തേണ്ട പുസ്തകങ്ങൾ തെരയുന്നതിലൂടെ ലൈബ്രറിയിലെ നിരവധി പുസ്ത കങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം. ഫ്രൈഡേ റീഡിംഗ് ക്ലബിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്.
പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഗായത്രി ദേവി, അച്യുതാനന്ദൻ, സൂരജ് ബാബു, കെ.ആർ. ജ്യോതി, എം. അരുൺ രാജ് നേതൃത്വംനൽകി.
District News
മുണ്ടൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു യുവക്ഷേത്ര കോളജ് ആന്റിനാർക്കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തിൽ കുന്നപ്പുള്ളി ബസ് സ്റ്റോപ്പിലേക്കു സംഘടിപ്പിച്ച റാലി പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടറും ട്രെയ്നിംഗ് ആൻഡ് പ്ലെയ്സ്മെന്റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. യുയുസി അശ്വതി എസ്. നായർ വിദ്യാർഥികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ഷൈജു പരിയത്ത് സ്വാഗതവും ആന്റിനാർക്കോട്ടിക്ക് സെൽ കൺവീനർ ഡോ.ജി. സുജീഷ് നന്ദിയും പറഞ്ഞു.
District News
നെന്മാറ: നെന്മാറ പഞ്ചായത്തിന്റെ വക്കാവ് മാലിന്യസംസ്കരണ യൂണിറ്റിലെ പ്രവർത്തനങ്ങൾ മാസങ്ങളായി താളംതെറ്റിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യാത്തതും ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാർ മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടഞ്ഞിട്ടു.
യൂണിറ്റിന്റെ പരിസരം ഇപ്പോൾ ദയനീയാവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വേർതിരിക്കാതെ കൂമ്പാരമായി കിടക്കുന്നതും മഴക്കാലമായതോടെ ദുർഗന്ധം വ്യാപകമായി പടരുന്നതും പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രശ്നം രൂക്ഷമായതോടെ പ്രദേശവാസികൾ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ സംസ്കരിക്കപ്പെടാതെ കിടക്കുന്നതിനാൽ തെരുവുനായ്ക്കളും പക്ഷികളും മറ്റുജീവികളും പരിസരങ്ങളിലേക്ക് വലിച്ചിഴച്ച് സമീപത്തെ കിണറുകളിലും വീടുകളുടെ പരിസരത്തും ഉപേക്ഷിക്കുന്നതായും നാട്ടുകാർ പറയുന്നു.
ഇതുമൂലം കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതായും നാട്ടുകാർ ആരോപിച്ചു. കാലവർഷം ശക്തമായതോടെ ദുർഗന്ധവും കൊതുകുശല്യവും രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ മാലിന്യവുമായി വക്കാവ് പ്ലാന്റിലേക്കെത്തിയ പഞ്ചായത്ത് വാഹനം പ്രദേശവാസികൾ തടഞ്ഞത്.
തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. മൂന്നുമാസത്തിനകം പ്ലാന്റിലെ മുഴുവൻ ലെഗസി വേസ്റ്റും നീക്കം ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണുമെന്നു വീണ്ടും ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ വാഹനം കടത്തിവിട്ടത്.
District News
ശ്രീകൃഷ്ണപുരം: കളി കുട്ടികളുടേതായിരുന്നെങ്കിലും എല്ലാം ലോകകപ്പിന്റെ അതേരീതിയിൽ. ലോകം മുഴുവൻ ലോകകപ്പ് ആവേശം നിറയുന്പോൾ അതേ ആവേശത്തിൽ അലിഞ്ഞ് കുട്ടികളുടെ ഒരു ദിനം.‘രാസലഹരിക്കെതിരെ ലോകത്തിന് ഫുട്ബോൾ ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തി സ്കൂൾ മൈതാനത്ത് അരങ്ങേറിയ മിനി വേൾഡ് കപ്പ് യഥാർഥ മത്സരങ്ങളുടെ തനിപ്പകർപ്പായിരുന്നു.
ലോകകപ്പിന്റെ ഉദ്ഘാടനത്തെ അനുസ്മരിപ്പിക്കും വിധമുള്ള വിദ്യാർഥികളുടെ റാലി, നാല്പത് അടി നീളമുള്ള വിളംബര ബാനർ, മൈതാനത്ത് റോക്ക് മ്യൂസിക്കിന്റെ താളത്തിനൊപ്പം കൊച്ച് ഷക്കീറമാരുടെ വിസ്മയപ്രകടനം, കാണികളുടെ ഫാൻസ് ഷോ, ഇഷ്ടടീമുകളുടെ ജേഴ്സി അണിഞ്ഞും മുഖത്ത് പ്രിയപ്പെട്ട ടീമുകളുടെ ചായം പൂശിയും ഗാലറിയിൽ കുട്ടി ഫാൻസിന്റെ കാഴ്ചവിരുന്ന്, ഗാലറിയെ വർണാഭമാക്കാൻ വിവിധ രാജ്യങ്ങളുടെ പതാകകൾ, കൊച്ചു കുട്ടികളുടെ കൈപിടിച്ച് മൈതാനത്തേക്ക് ടീമുകളും. എന്നിങ്ങനെ ലോകകപ്പിന്റെ തനിപ്പകർപ്പായിരുന്നു സ്കൂളിൽ അവതരിപ്പിക്കപ്പെട്ടത്.
ടീം കോച്ച്, മാനേജർ, ഫിസിയോ, മെഡിക്കൽ ടീം, എല്ലാവരും പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ റെഡി. സബ്സിറ്റ്യൂഷൻ ബോർഡുമായി ഫോർത്ത് ഒഫീഷ്യൽസ്. കളിയുടെ മനോഹര മുഹൂർത്തങ്ങൾ കാണികളിൽ എത്തിക്കാൻ മൈതാനത്തിനരികിൽ കൂറ്റൻ എൽഇഡി സ്ക്രീൻ. കളി നിയന്ത്രിക്കാൻ കേരള ഫുട്ബോൾ അസോസിയേഷന്റെ മൂന്ന് റഫറിമാർ എല്ലാ ചേരുവയിലും തനി ലോകകപ്പ്. മൈതാനത്ത് ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, നോർവേ എന്നിങ്ങനെ നാല് ടീമുകളാണ് മാറ്റുരച്ചത്.
ലോകകപ്പിൽ തങ്ങൾക്കും ഒരു ഇടം ഉണ്ട് എന്നുപറഞ്ഞ് ഫൈനലിനു മുന്‍പുള്ള ഇടവേളയിൽ ബൂട്ടണിഞ്ഞ് പെണ്‍കുട്ടികളും സൗഹൃദ മത്സരത്തിനിറങ്ങി.
ഫൈനൽ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് നോർവേ ചാന്പ്യന്മാരായി. കുട്ടികളിൽ ലോകകപ്പെന്ന ബൃഹത്തായ മാമാങ്കത്തെക്കുറിച്ചുള്ള അറിവും അനുഭവവും നല്‍കുന്നതിനാണ് വിപുലമായ മിനി വേൾഡ് കപ്പ് സംഘടിപ്പിച്ചതെന്നു സ്കൂളിലെ മുഖ്യ കായികപരിശീലകനും മുൻ നാഷണൽ റഫറിയും ദേശീയ മാച്ച് കമ്മീഷണറുമായ ടി. ശശികുമാർ പറഞ്ഞു.
District News
പാലക്കാട്: കാലവർഷം ദുർബലമായതോടെ പാലക്കാട്ടെ നെൽകർഷകരും നാണ്യവിള കർഷകരും കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നു. ഒന്നാംവിള നെൽകൃഷിയുടെ നിർണായകഘട്ടത്തിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതും കനാൽ ജലലഭ്യത കുറവായതുംമൂലം കൃഷിപ്പണികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാതെ കർഷകർ ആശങ്കയിലാണ്.
വളങ്ങളുടെ വിലവർധനയും തൊഴിലാളികളുടെ ക്ഷാമവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. സാധാരണയായി കതിരുകൾ തളിർക്കേണ്ട പാടശേഖരങ്ങൾ ഇത്തവണ മഴക്കായി കാത്തിരിക്കുകയാണ്. കിഴക്കൻമേഖലകളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടെങ്കിലും കാര്യമായ മഴ ലഭിക്കുന്നില്ല.
ഇടയ്ക്കിടെ ലഭിക്കുന്ന ചെറിയ മഴ പാടങ്ങളിൽ ആവശ്യത്തിന് വെള്ളം കെട്ടിനിർത്താൻ പര്യാപ്തമല്ല.
കനാൽവെള്ളവും ലഭ്യമല്ലാത്തതിനാൽ ഞാറ്റടി തയ്യാറാക്കാനും കൃഷിയിറക്കാനുമുള്ള പ്രവർത്തനങ്ങൾ പല ഇടങ്ങളിലും മുടങ്ങി. അതേസമയം മൂപ്പെത്തിയ ഞാറ്റടികൾ യഥാസമയത്ത് പറിച്ചുനടാൻ കഴിയാതെ വന്നാൽ വിളവിനേയും ഉത്പാദനത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
കൃഷിയൊരുക്കം തിരിച്ചടിയോടെ
കാലാവസ്ഥാ വ്യതിയാനത്തെതുടർന്ന് പല സ്ഥലങ്ങളിലും പൊടിവിത കൃഷി പരാജയപ്പെട്ടതോടെ വീണ്ടും ഞാറ്റടി തയാറാക്കി പറിച്ചുനടേണ്ട സാഹചര്യം രൂപപ്പെട്ടു. കടം വാങ്ങിയാണ് പലരും ഒന്നാംവിള കൃഷിക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്. ഇതിനിടെ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും തിരിച്ചടിയായി.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൃഷിപണികൾക്കായി പ്രയോജനപ്പെടുത്താൻ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.
സമയബന്ധിതമായ സഹായം ലഭിക്കാത്തപക്ഷം ഒന്നാംവിള കൃഷി വലിയ തോതിൽ ബാധിക്കപ്പെടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
നാണ്യവിളകളും പ്രതിസന്ധിയിൽ
നാണ്യവിളകളും മഴക്കുറവുമൂലം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. റബർ, തെങ്ങ്, കവുങ്ങ് എന്നിവയ്ക്കും മഴക്കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ആവശ്യമായ മഴ ലഭിക്കാതെ വന്നാൽ തെങ്ങിന്റേയും കവുങ്ങിന്റേയും അടുത്തവർഷത്തെ കായ്ഫലത്തെ ഗുരുതരമായി ബാധിക്കും. റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ പുതുകൃഷി തുടങ്ങേണ്ട സമയം കൂടിയാണ് മഴക്കാലം. മഴക്കുറവുമൂലം പലയിടത്തും പുതിയ റബർതൈകൾ നടുന്നത് നീണ്ടുപോകുന്നുണ്ട്. പുഴകളിലും ഡാമുകളിലും കുളങ്ങൾ അടക്കമുള്ള ജലസ്രോതസുകളിലും നിലവിലെ ജലത്തിന്റെ അളവ് പരിതാപകരമാണ്.
ആശങ്കയായി മഴക്കണക്കുകൾ
ജില്ലയിലെ മഴക്കണക്കുകൾ ആശങ്ക വർധിപ്പിക്കുന്നതാണ്. കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂണ്‍ 1 മുതൽ 25 വരെ പാലക്കാട്ട് ലഭിച്ചത് 239.6 മില്ലീമീറ്റർ മഴ മാത്രമാണ്. ഇതേ കാലയളവിൽ ലഭിക്കേണ്ട സാധാരണ മഴ 371.1 മില്ലീമീറ്ററായിരുന്നു. അതായത് ജില്ലയിൽ 35 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാലക്കാടിനെ മഴക്കുറവ് വിഭാഗത്തിൽ ഉൾപ്പെടുത്തി.
സംസ്ഥാനതലത്തിൽ 33 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പാലക്കാട്ടെ കുറവ് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്. വയനാട് (64%), ഇടുക്കി (51%) ജില്ലകൾക്കു പിന്നാലെ മൂന്നാമത്തെ മഴക്കുറവുള്ള ജില്ലയായി പാലക്കാട് മാറി. മണ്‍സൂണ്‍ ശക്തിപ്പെടാത്ത സാഹചര്യം തുടർന്നാൽ നെൽക്കൃഷി ഉൾപ്പെടെയുള്ള കാർഷിക മേഖലയെ അത് ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
അടുത്ത ദിവസങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവാണ് ജില്ലയിലെ ജലലഭ്യതയും കാർഷിക മേഖലയുടെ ഭാവിയും നിർണയിക്കുക. മഴ കനിഞ്ഞില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ ആഴത്തിലേക്കു നീങ്ങുമെന്ന ആശങ്കയാണുയരുന്നത്.
District News
പാലക്കാട്: രമേഷ് പിഷാരടി എംഎൽഎയുടെ 111 ദിന കർമപരിപാടിക്ക് മാത്തൂർ പഞ്ചായത്തിലെ നാല് മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനംചെയ്തു തുടക്കം കുറിച്ചു. മാത്തൂർ അഗ്രഹാരം, പട്ടിക്കൽ കുന്ന്, ചുങ്കമന്ദം പള്ളിക്ക് മുൻവശം, വയറക്കാട് അയ്യപ്പ ഭജനമഠത്തിനു സമീപം എന്നിവിങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രവിത മുരളീധരൻ, വാർഡ് മെംബർ രാധാകൃഷ്ണൻ, ഡിസിസി സെക്രട്ടറി പി.ആർ. പ്രസാദ്, കെ. ഉദയ പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
District News
വടക്കഞ്ചേരി: ഇതു അറബിനാട്ടിലെ കാഴ്ചയല്ല. നമ്മുടെ സ്വന്തം വടക്കഞ്ചേരിയിലുണ്ടായിട്ടുള്ള കൗതുകമാണ്. ഹോട്ടൽ ഡയാനയ്ക്ക് എതിർവശം ഗാന്ധിഗ്രാമത്തിൽ പാറക്കൽ ബാബുവിന്റെ വീട്ടുമുറ്റത്താണ് ഈ വിസ്മയം.
കുള്ളൻ ഈന്തപ്പനയ്ക്കുചുറ്റും ഈന്തപ്പഴക്കുലകൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. എല്ലാം മൂപ്പെത്തി പാകമായ പരുവത്തിലുള്ളവ. അറബിനാടുകളിൽ മാത്രമേ ഈന്തപ്പഴം നന്നായി കായ്ക്കൂ എന്നൊക്കെയുള്ള നമ്മുടെ ധാരണകൾ തിരുത്തിക്കുറിച്ചാണ് ഇവിടെ ഏഴുവർഷം പ്രായമായ ഈന്തപ്പന കായ്ച്ച് 200, 300 എണ്ണം വരുന്ന ഈന്തപ്പഴങ്ങൾ നിറഞ്ഞ കുലകളായിട്ടുള്ളത്.
കൗതുകകാഴ്ച കാണാൻ എത്തുന്നവർക്കും ഇപ്പോൾ കണക്കില്ലെന്നാണ് ബാബു പറയുന്നത്. കടയിൽനിന്നും വാങ്ങിയ ഈന്തപ്പഴം കഴിച്ച് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച കുരു താനേ മുളച്ചതാണ്. തണ്ടുകളിലെല്ലാം വലിയ മുള്ളുകൾ നിറഞ്ഞ ചെടിയെ അവിടെനിന്നും പറിച്ചെടുത്ത് വീടിന്റെ മുന്നിൽ ഒഴിഞ്ഞ മൂലയിലേക്കു സ്ഥാനംമാറ്റി.
കാര്യമായ പരിചരണമോ വളപ്രയോഗങ്ങളോ നടത്തിയിട്ടില്ലെന്നും ബാബു പറഞ്ഞു.
എന്നാൽ നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണ് പനയുടെ നിൽപ്. ഇതാകണം കേരളമാണെന്നറിയാതെ ഈന്തപ്പന ഈ വിധം കായ്ച്ചതിനു കാരണമായി പലരും പറയുന്നത്. ആദ്യമായാണ് ഈവർഷം പന കായ്ച്ചത്. ആദ്യ വിളവിൽതന്നെ വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ച് ഈന്തപ്പഴക്കുലകൾ നിറഞ്ഞു. രണ്ടുമൂന്നു കുലകൾ പാകമായതിനെ തുടർന്ന് പറിച്ചെടുത്ത് പലർക്കും വിതരണംചെയ്തു.
District News
വണ്ടിത്താവളം: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കമ്പാലത്തറ ഏരിയിൽനിന്നും ഇടതു കനാലിലേക്ക് കൃഷിയാവശ്യത്തിനു വെള്ളമിറക്കിത്തുടങ്ങി. കമ്പാലത്തറ ഏരിയിൽ നിന്നും കനാലിലേക്കുള്ള ഷട്ടർ ബലക്ഷയംമൂലം തകർന്നത് പുനർനിർമിക്കുന്നതിന്റെ ഭാഗമായാണ് ജലവിതരണത്തിനു കാലതാമസമുണ്ടായത്.
മഴ ലഭിക്കാത്തതുകാരണം ഇനിയും ഞാറുപാകാത്ത കർഷകർക്കു വേണ്ടിയാണ് ജലവിതരണം ആരംഭിച്ചിരിക്കുന്നത്. പട്ടഞ്ചേരി, പെരുമാട്ടി, പുതുനഗരം ഉൾപ്പെടെ പ്രദേശങ്ങൾക്കാണ് ഇപ്പോൾ കനാലിൽ വെള്ളമിറക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായി മറ്റു പഞ്ചായത്തു പ്രദേശങ്ങൾക്കും ജലവിതരണം തുടങ്ങും.
District News
വടക്കഞ്ചേരി: ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ രൂപീകരണവും വിദ്യാഭ്യാസ കലാ സാംസ്കാരിക മേഖലയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വ്യക്തികളെ അനുമോദിക്കലും നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപാടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് മുഖ്യാഥിതിയായി.
ഡിസിസി സെക്രട്ടറി കൃഷ്ണദാസ്, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ സമീർ മാധവൻ, ജില്ലാ കോ- ഓർഡിനേറ്റർ വിനീഷ് കരിമ്പാറ, പഞ്ചാത്ത് വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ ദീപ ബൈജു, ലൈല കാസിം, അംബികവല്ലി, ഗീത ബാലൻ, ഇസ്മയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെകളം, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, ശ്രീനാഥ് വെട്ടത്ത്, മഞ്ജുള പ്രസംഗിച്ചു.
District News
മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ പാറപ്പുറം കച്ചേരിപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡ് അടച്ച് പ്രതിഷേധസമരം നടത്തി.
സ്കൂൾബസുകളും മറ്റും പോയിക്കഴിഞ്ഞതിനുശേഷമാണ് സമരം തുടങ്ങിയത്. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
മണ്ണാർക്കാട് പോലീസും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി പരിഹാരം കാണാമെന്ന ഉറപ്പിലാണു ജനങ്ങൾ റോഡ് തുറക്കാൻ തയാറായത്.
നാട്ടുകാർ സമരവുമായി മുന്നോട്ടുപോകാനുള്ള നീക്കമാണെന്നറിഞ്ഞതോടെ കഴിഞ്ഞദിവസം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയ കല്ലുകൾ ഉൾപ്പെടുന്ന ക്വാറിവേസ്റ്റ് സ്ഥലത്തിറക്കിയതായി നാട്ടുകാർ പറഞ്ഞു.
എന്നാൽ ഇതിനുമുന്‍പുതന്നെ തീരുമാനം എടുത്തിരുന്നുവെന്ന് പഞ്ചായത്തംഗം കെ. മുഹമ്മദ് ബഷീർ പറഞ്ഞു. നാട്ടുകാരുടെ കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാൻ അനുവദിക്കില്ല. വലിയ കല്ലുകൾ അടങ്ങുന്ന ക്വാറി വേസ്റ്റ് നിരത്താൻ അനുവദിക്കില്ലെന്നും അഴുക്കുചാലിലെ മണ്ണുനീക്കി ജിഎസ്പി മിശ്രിതം നിരത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കോട്ടോപ്പാടം പഞ്ചായത്തിലെ 4, 20, 21 വാർഡുകളിലൂടെ കടന്നു പോകുന്ന ഏകദേശം രണ്ടുകിലോമീറ്റർ ദൂരമാണ് കാലങ്ങളായി തകർന്നു കിടക്കുന്നത്. കഴിഞ്ഞ സർക്കാർ ബജറ്റിൽ രണ്ടുകോടിരൂപ വകയിരുത്തിയിരുന്നെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പും ടാറിന്റെ വിലവർധനയും മറ്റും വന്നതോടെ ടെൻഡർ നടപടികൾ പൂർത്തിയായില്ല. ഇതോടെ പദ്ധതി നടപ്പായില്ല.
പഞ്ചായത്ത് അടിയന്തര ആവശ്യത്തിനുപയോഗിക്കുന്ന ഫണ്ടിൽ നിന്ന് 10,000 രൂപയും മൂന്ന് വാർഡ് അംഗങ്ങളുടെ ഫണ്ടിൽനിന്നു 10000 രൂപവീതവും രണ്ടു പഞ്ചായത്തംഗങ്ങൾ സ്വന്തംനിലയിൽ 10,000 രൂപ വീതവും നൽകാമെന്ന് ഉറപ്പുനൽകിയതായി നാട്ടുകാർ പറഞ്ഞു.
District News
ഷൊർണൂർ: റോഡിൽനിന്ന് ലഭിച്ച പണമടങ്ങിയ സഞ്ചി ഉടമയ്ക്കു തിരിച്ചുനൽകി യുവാവ്. കുളപ്പുള്ളി - കൈലിയാട് റോഡിൽനിന്നും ലഭിച്ച 16200 രൂപയും രേഖകളുമടങ്ങി സഞ്ചി തിരിച്ചുനൽകിയത് കുളപ്പുള്ളി സ്വദേശി റിനുറമാണ്. റോഡിനു നടുവിൽ നിന്നാണ് യുവാവിനു സഞ്ചി ലഭിച്ചത്. മാലിന്യം സഞ്ചിയിലാക്കി തള്ളിപ്പോയതാണെന്നാണ് ആദ്യം കരുതിയതെന്നു റിനുറാം പറയുന്നു.
മഴയായതുകൊണ്ട് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ റോഡിൽനിന്നു നീക്കംചെയാം എന്നുകരുതി എടുത്തുമാറ്റുന്നതിനിടയിലാണ് യുവാവ് സഞ്ചിയിൽ പേഴ്സ് ശ്രദ്ധിച്ചത്. ഏറെ സമയം റോഡിൽ കിടന്ന സഞ്ചിയിൽ ഭക്ഷണവും, വസ്ത്രങ്ങളും, മരുന്നുകളും , 16,200 രൂപയുമാണുണ്ടായിരുന്നത്. ഉടൻതന്നെ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. വെട്ടിക്കാട്ടിരി സ്വദേശിനി ആമിനുമ്മയുടെ സഞ്ചിയാണ് നഷ്ടപ്പെട്ടിരുന്നത്. ഇവരുടെ മകൻ ഷമീറിനു പോലിസ് സ്റ്റേഷനിൽവച്ച് പണവും സഞ്ചിയും കൈമാറി.
District News
ശ്രീകണ്ഠപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ശ്രീകണ്ഠപുരത്ത് ലഹരി വിരുദ്ധസന്ദേശ റാലി നടത്തി. ശ്രീകണ്ഠപുരം പോലീസ്, എക്സൈസ്, സമരിറ്റൻ പാലിയേറ്റീവ് കെയർ എന്നിവ സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചത്.
ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു. ശ്രീകണ്ഠപുരത്തേയും പരിസരപ്രദേശങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്പിസി വിഭാഗം വിദ്യാർഥികൾ, ചുഴലി ഗവ. ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് എൻസിസി, എൻഎസ്എസ് വിഭാഗം വിദ്യാർഥികൾ, അധ്യാപകർ, ശ്രീകണ്ഠ പുരത്തെ വിവിധ തൊഴിലാളി സംഘടനകൾ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ, ശ്രീകണ്ഠപുരം എക്സ് സർവീസ് മെൻ ഫോറം, വ്യാപാരി വ്യവസായി ഏകോപന സമിതി, സമരിറ്റൻ പാലിയേറ്റീവ് ഒപ്പം കൂട്ടായ്മ വോളന്റിയേഴ്സ് എന്നിവർക്കൊപ്പം പൊതുജനങ്ങളും സന്ദേശറാലിയുടെ ഭാഗമായി.
സജീവ് ജോസഫ് എംഎൽഎ സന്ദേശറാലി ഫ്ളാഗ് ഓഫ് ചെയ്തു. എസ്ഐ അമൽ വർഗീസ് പ്രതിജ്ഞ ചൊല്ലികൊടുത്തു.
പൊതുസമ്മേളനം ടൗൺസ്ക്വയറിൽ ശ്രീകണ്ഠപുരം നഗരസഭാചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ, എം.വി. വിഷ്ണുപ്രസാദ് അധ്യക്ഷത വഹിച്ചു.
സമരറ്റിൻ പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ. അനൂപ് നരിമറ്റത്തിൽ, പാലിയേറ്റീവ് ഒപ്പം കൂട്ടായ്മ ചെയർമാൻ കെ.വി. ശശിധരൻ, ഗുഡ് സമരിറ്റൻ റിഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ, എക്സൈസ് ഇൻസ്പെക്ടർ ജോബിജോസ്, നഗരസഭാ ഡപ്യൂട്ടി ചെയർപേഴ്സൺ നിഷിത റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ എൻസിസി വിഭാഗം ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
District News
തേർത്തല്ലി: തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വർഷത്തെ വാർഷികപദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന മൗവ്വത്താനി വനിതാഖാദി കേന്ദ്രത്തിന്റെ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വത്സമ്മ വാണിശേരി, മെമ്പര്‍മാരായ ലൂസി സാബു, ഐസക് മുണ്ടിയാനി, ലിജി മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.എം. മോഹനന്, കെ.വി. ദാമോദരൻ, ഐ.സി. ത്രേസ്യാമ്മ, സ്വപ്ന അനില്‍ എന്നിവർ പ്രസംഗിച്ചു.
District News
ചെറുപുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുടെ ലോകം നേരിട്ടറിയാൻ പൊന്നംവയൽ ഗവ. എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളും അധ്യാപകരും സമീപത്തുള്ള ചാത്തൻപാറ ഇ. കൃഷ്ണപിള്ള വായനശാല ആൻഡ് ഗ്രന്ഥാലയം സന്ദർശിച്ചു.
വായനശാലയിലെത്തിയ കുരുന്നുകളെയും അധ്യാപകരെയും വായനശാല അധികൃതർ സ്വീകരിച്ചു. വായനശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന രീതികളെക്കുറിച്ചും വായനശാല സെക്രട്ടറി സങ്കേഷ് കുമാർ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക വായന സമയവും ഒരുക്കി.
ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണിനും കംപ്യൂട്ടറുകൾക്കും പിന്നാലെ പോകുമ്പോൾ വായനയുടെ പ്രാധാന്യം കുറഞ്ഞുപോകരുതെന്ന് സ്കൂൾ മുഖ്യാധ്യാപകൻ കുട്ടികളെ ഓർമിപ്പിച്ചു.
പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എൻ. മനോജ് കുമാർ കുട്ടികളുമായി വായനാനുഭവങ്ങൾ പങ്കുവച്ചു. എം. ദിവ്യ, ദീപ ഗോപിനാഥൻ, സി.പി. നയന, എ. നിഖില, പി. രാജേഷ്. ടി. സുകന്യ, കെ. നീതു എന്നിവർ പ്രസംഗിച്ചു.
District News
ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ജോജി വട്ടോളി ഉദ്ഘാടനം ചെയ്തു. ഏരുവേശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ മോഹനൻ മൂത്തേടൻ മുഖ്യാതിഥിയായിരുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോജൻ കാരാമയിൽ, മേരി ഫ്രാൻസിസ്, എൻ.കെ. ശ്രീനാഥ്, ബ്ലോക്ക് മെംബർമാരായ ബേബി മുല്ലക്കരി, ടെസി ഇമ്മാനുവൽ, ശൈലജ നാരായണൻ, പഞ്ചായത്ത് മെംബർ കെ.ഒ. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ ആദിത്യ ബാലകൃഷ്ണൻ പദ്ധതികൾ വിശദീകരിച്ചു.
District News
മണക്കടവ്: ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് അനുമോദനവും എൻഡോവ്മെന്റ് വിതരണവും നടത്തി.
കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി.വി. സനീഷ് കുമാർ, മുഖ്യാധ്യാപിക പി.സി. ഡിനിമോൾ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ സരിത ജോസ്, സിന്ധു തോമസ്, എസ്എംസി ചെയർമാൻ കെ.ആർ. രതീഷ് ,പി.പി. അബ്ദുസലാം, ബ്രൂസിലി മുഴിയിൽ, കെ.ടി. സുരേഷ് കുമാർ, എം.വി. ജയരാജൻ, എസ്.ആർ. സ്മിത, സാബു ജെയിംസ്, പി.ജെ. സജി എന്നിവർ പ്രസംഗിച്ചു.
District News
തേർത്തല്ലി: തേർത്തല്ലി മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ ജൂണിയർ റെഡ്ക്രോസിന്റെയും എഡിഎസ്യുവിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു.
ജൂണിയർ റെഡ്ക്രോസ് കാഡറ്റുകൾ തയാറാക്കിയ ലഹരി വിരുദ്ധ ലഘുലേഖയുടെയും പോസ്റ്ററിന്റെയും പ്രകാശനം മുഖ്യാധ്യാപകൻ എം.യു. ജോസ്കുട്ടി നിർവഹിച്ചു.
ലഹരിക്കെതിരേ കാഡറ്റുകൾ തയാറാക്കിയ ലഘുലേഖ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലും വിദ്യാലയത്തിനു സമീപത്തുള്ള കടകളിലും നൽകി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി.
തുടർന്ന്, കവിതാലാപനം, ഫ്ളാഷ് മോബ് , ലഹരി വിരുദ്ധദിന പ്രതിജ്ഞ, ബോധവത്കരണ സന്ദേശം എന്നിവയും നടന്നു. തുടർന്ന് പോസ്റ്റർ രചനാ മത്സരവും നടത്തി. എഡിഎസ്യുവിന്റെ ആഭിമുഖ്യത്തിൽ ഫിംഗർ പ്രിന്റ് ഓഫ് ഹോപ്പ് എന്ന പേരിൽ ലഹരിക്കെതിരെ ഫിംഗർ പ്രിന്റ് ശേഖരണ പരിപാടിയും നടന്നു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജീവിതമാണ് ലഹരി എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ഫോട്ടോകൾ പകർത്തി ക്ലിക്ക് ടു ലൈഫ് എന്ന പേരിൽ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരവും നടന്നു. സ്റ്റാഫ് സെക്രട്ടറി ജെയിസൺ, സീനിയർ അസിസ്റ്റന്റ് ജോമി, ജെആർസി കൗൺസിലർമായ കെ. ജോർജ്, ജെആർസി കാഡറ്റുകളായ ആൻമരിയ സജി, അലോണ ട്രീസ രാജീവ്, ആദിയ പി. പ്രകാശ്, ബെനിറ്റ മരിയ മനോജ് എന്നിവർ പ്രസംഗിച്ചു.
നെല്ലിക്കുറ്റി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റ്, നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ മൾട്ടിമീഡിയ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഹൈസ്കൂൾ മുഖ്യാധ്യാപകൻ സോണി മാത്യു മത്സരം ഉദ്ഘാടനം ചെയ്തു.
കെ.സി. ലിസി മത്സരാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ വി.ജെ. ഷാജിമോൻ ക്വിസ് മത്സരം നയിച്ചു. സാന്ദ്ര തെരേസ ഡിനിഷ്, എ.എസ്. ആൻഡ്രിയ, സേറ ഫ്രാൻസിസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വൈഎംസിഎ പ്രസിഡന്റ് സാവിയോ ഇടയാടിയിൽ വിജയികൾക്ക് കാഷ് അവാർഡും സമ്മാനങ്ങളും നൽകി. ടോമി ചാമക്കാലായിൽ, റോബി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
തേർത്തല്ലി: കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി മുക്തിശ്രീ മേരിഗിരി എന്നിവയുടെ ആഭിമുഖ്യത്തിൽ തേർത്തല്ലിയിൽ മദ്യലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാലിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ഫാ. ജോർജ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഫാ. ജെയ്സൺ കോലക്കുന്നേൽ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ജോസ് ചാരേച്ചേരിൽ എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന റീൽസ് പുറത്തിറക്കി.
എരമം കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റീൽസ് അപ്ലോഡിംഗിന്റെ ഉദ്ഘാടനം എഫ്എച്ച്സിയിലെ ഡോ. പി. കൃഷ്ണമായ നിർവഹിച്ചു. മാതമംഗലം യൂണിറ്റ് പ്രസിഡന്റ് ടി. എം. ജിൻസ് അധ്യക്ഷത വഹിച്ചു.
എകെപിഎ മാടായി മേഖല സെക്രട്ടറി സി. വിനോദ്, വൈസ് പ്രസിഡന്റ് ഷനോജ് മേലേടത്ത്, പിആർഒ നിതീഷ് കല്ലിങ്കൽ, ആശുപത്രി നഴ്സിംഗ് ഓഫീസർമാരായ കെ. സൗമ്യ, അനു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
District News
വലിയപറമ്പ്: വലിയപറമ്പ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച സോളാർ തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷ്ടിച്ചു. വലിയപറമ്പ് പാലം, മാവിലാക്കടപ്പുറം, ബീച്ചരക്കടവ്, പട്ടേൽ കടപ്പുറം തുടങ്ങി കായലോരത്തും കടലോരത്തുമായി അഞ്ചുകേന്ദ്രങ്ങളിലെ തെരുവുവിളക്കുകളിലെ ബാറ്ററികൾ നഷ്ടപ്പെട്ടതറിഞ്ഞ് പരിസരങ്ങളിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. 80,000ൽ പരം രൂപയുടെ അഞ്ച് ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടത്. പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോണിന്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
District News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടണത്തിലെ ഗതാഗത പ്രയാസം ഒഴിവാക്കുന്നതിന് എത്രയും പെട്ടെന്ന് ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഹൊസ്ദുര്‍ഗ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ആലാമിപള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം ജില്ലാകമ്മിറ്റിയംഗം എ. ശബരീശന് ഉദ്ഘാടനം ചെയ്തു. സുനില്‍ ആവിക്കര അധ്യക്ഷത വഹിച്ചു.
വി. സുകുമാരന്‍, മഹമൂദ് മുറിയനാവി, കെ.വി. ദിനേശന്, ടി. സത്യന്, സി. ബീനീഷ്, സോണിയ ജോസഫ്, പുഷ്പ കൊളവയല്‍, പി. പ്രഭാകരന്, പി.വി. സുനിത, രാജേഷ് കുറുന്തൂര്‍, മനോജ് കരുവളം എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ഭാരവാഹികള്‍: സുനില്‍ ആവിക്കര-പ്രസിഡന്റ്, ബീനീഷ്-വൈസ്പ്രസിഡന്റ്, മനോജ് കരുവളം-സെക്രട്ടറി, സോണിയ ജോസഫ്-ജോയിന്റ് സെക്രട്ടറി, പി. പ്രഭാകരന്-ട്രഷറര്‍.
District News
പാലാവയൽ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുളിങ്ങോം വിശ്വജ്ഞാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി പുളിങ്ങോം-പാലാവയൽ യുണിറ്റ് വനിതാ വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതകളുടെ നൃത്തയോഗ പ്രദർശനം നടത്തി.
സ്കൂൾ പ്രിൻസിപ്പലും യോഗ പരിശീലകയുമായ മിനി പ്രവീണാണ് നൃത്തയോഗ ചിട്ടപ്പെടുത്തിയത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമടക്കം അമ്പതോളം വനിതകൾ പങ്കെടുത്തു.
ചെറുപുഴ പഞ്ചായത്തംഗം ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. വനിത വിംഗ് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷത വഹിച്ചു. സിന്ധു സുരേഷ്, ലാലി ജോളി, മരിയ എബിൻ എന്നിവർ പ്രസംഗിച്ചു.
District News
പനത്തടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ എട്ടാംഘട്ടത്തിന് പനത്തടി പഞ്ചായത്തിൽ തുടക്കമായി. മുന്തന്റെമൂലയിലെ ക്ഷീരകർഷക ദീപ നായരുടെ ഫാമിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് വെറ്ററിനറി സർജൻ കെസിയ ഗോപിക്ക് വാക്സിൻ കൈമാറി.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ജെ. ജയിംസ്, പഞ്ചായത്തംഗം കെ.സി. മോഹൻദാസ്, ബളാംതോട് ക്ഷീരസംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ, സെക്രട്ടറി സി.എസ്. പ്രദീപ്കുമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.കെ. സാജിദ്, വി. നിഖിൽ, അറ്റൻഡർ എം.വി. ശശിന്ദ്രൻ, കെ. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കന്നുകാലികളിലെ കുളമ്പുരോഗം തടയുന്നതിന് കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവയ്പ് നൽകേണ്ടത് അത്യാവശ്യമാണെന്ന് വെറ്ററിനറി സർജൻ കെസിയ ഗോപി അറിയിച്ചു.
ജൂലൈ 13 വരെയാണ് യജ്ഞം നടക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ കന്നുകാലികൾക്കും ഈ കാലയളവിൽ സൗജന്യമായി കുത്തിവയ്പ് നൽകുമെന്നും അവർ വ്യക്തമാക്കി.
District News
കുമ്പള: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ കുമ്പള എസ്ഐ കെ.പി. ഗണേശനും സംഘവും അറസ്റ്റ് ചെയ്തു.
കോയിപ്പാടി കുണ്ടങ്കാറടുക്കയില്‍ അനധികൃത വില്പനയ്ക്കായി കൈവശം വച്ച 0.970 ഗ്രാം എംഡിഎംഎയുമായി കോയിപ്പാടി സ്വദേശി കെ. അബ്ദുള്‍ നിസാര്‍ (32) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുമ്പള ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ബംബ്രാണയിലെ എ. ഹംസ (40) എന്നയാളെ 0.610 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് പോലീസ് പിടികൂടി.
District News
കാസര്‍ഗോഡ്: കായിക പരിശീലനത്തിന് ഉള്ള സ്കൂള്‍ ഗ്രൗണ്ടില്‍ മഴ പെയ്താല്‍ വെള്ളക്കെട്ടുണ്ടാകുന്നുവെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനോട് ഉദിനൂര്‍ ജിഎച്ച്എസ്എസിലെ കുട്ടികള്‍. നമസ്തേ കളക്ടര്‍ പരിപാടിയില്‍ ജില്ലാ കളക്ടറോട് സംവദിക്കവേയാണ് കുട്ടികള്‍ ഇക്കാര്യം പറഞ്ഞത്.
മൈതാനത്തില്‍ ഡ്രൈനേജ് സംവിധാനം ഏര്‍പ്പെടുത്തി നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സ്പോര്‍ട്സ് ഫൗണ്ടേഷന് കേരളയെ ചുമതലപ്പെടുത്താമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി.
ചൈന കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ സ്കൂള്‍ കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന ഉദിനൂര്‍ ജിഎച്ച്എസ്എസില്‍ സൈക്കിള്‍ വയ്ക്കാന്‍ ഷെഡ് നിര്‍മിച്ചു നല്‍കാമോ എന്നും കുട്ടികള്‍ കളക്ടറോട് ചോദിച്ചു. ഗ്രൗണ്ടിനോട് ചേര്‍ന്ന് നില്ക്കുന്ന പഞ്ചായത്തിന്റെ സ്ഥലം അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് കാസര്‍ഗോഡ് വികസന പാക്കേജില്‍പ്പെടുത്തി സൈക്കിള്‍ ഷെഡ് നിര്‍മിച്ചു നല്‍കാമെന്ന് കളക്ടര്‍ പറഞ്ഞു.
പണിതീരാത്ത സ്കൂള്‍ കെട്ടിടത്തിന്റെ നിലവിലെ സ്ഥിതിയും അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ പറഞ്ഞു.
District News
കാസർഗോഡ്: കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യയാത്ര സ്വകാര്യ ബസ് സർവീസുകളെ അക്ഷരാർത്ഥത്തിൽതന്നെ ഇല്ലാതാക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നു. ജില്ലയിൽ ഈ മാസം ഇതുവരെ 10 സ്വകാര്യ ബസ് ഉടമകളാണ് സർവീസ് നിർത്തിവയ്ക്കുന്നതിനായി ആർടിഒ മുമ്പാകെ ജി-ഫോം സമർപ്പിച്ചത്. നേരത്തേ അടച്ച ത്രൈമാസ നികുതിയുടെ കാലാവധി തീരുന്ന 30ന് സർവീസ് അവസാനിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
സർവീസ് പൂർണമായി നിർത്തിവയ്ക്കേണ്ടിവരുമ്പോൾ മോട്ടോർവാഹന വകുപ്പിന്റെ നിയമപ്രകാരം തുടർന്നുള്ള റോഡ് നികുതി ഒഴിവാക്കിക്കിട്ടുന്നതിനാണ് ജി-ഫോം സമർപ്പിക്കേണ്ടത്. ഇതു സമർപ്പിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട സ്വകാര്യ ബസ് ഓട്ടം നിർത്തിയതായി ഔദ്യോഗികരേഖയിൽ അടയാളപ്പെടുത്തും.
പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഡീസലിന്റെ വില വീണ്ടും കൂടിയതോടെ സ്വകാര്യ ബസ് വ്യവസായം നഷ്ടത്തിലേക്കു നീങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം പകുതിയിലും താഴെയായി കുറഞ്ഞത്.
സ്ത്രീ യാത്രക്കാർ നാമമാത്രമായി മാത്രമാണ് ഇപ്പോൾ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. കെഎസ്ആർടിസി ഓടാത്ത റൂട്ടുകളിൽ നിന്നുപോലും ദേശീയപാതയിലെത്തുന്നതുവരെ മാത്രം സ്വകാര്യ ബസുകളിൽ വന്ന് അവിടെ വച്ച് കെഎസ്ആർടിസിയിലേക്ക് മാറിക്കയറുകയാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ പറയുന്നു.
ഇതിനൊപ്പം പല സ്വകാര്യ ബസുകളും ട്രിപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കുറച്ചെങ്കിലും യാത്രക്കാരെ കിട്ടുന്ന രാവിലെയും വൈകിട്ടുമുള്ള ട്രിപ്പുകളിൽ ബസ് ഓടിച്ച് ഇടയ്ക്കുള്ള ട്രിപ്പുകളെല്ലാം ഒഴിവാക്കുകയാണ് ചെയ്യുന്നത്. സ്ഥിതിഗതികൾ ഇതേപോലെ തുടർന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ ഓട്ടം നിർത്താനാണ് സാധ്യതയെന്ന് ഉടമകൾ പറയുന്നു.
District News
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് പള്ളിയിൽ നടന്ന ഫൊറോന കൗൺസിൽ യോഗം അതിരൂപത ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. മാർട്ടിൻ പാഴൂപറമ്പിൽ, രാജു മാത്യു പാഴൂർ, സിസ്റ്റർ ദിവ്യ എംഎസ്എംഐ എന്നിവർ പ്രസംഗിച്ചു. ജനവാസ മേഖലകളിലെ വന്യമൃഗശല്യം, പണി പൂർത്തിയാകാത്ത മലയോര ഹൈവേ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. ഭാരവാഹികളായി
ഫാ. ഡോ. മാണി മേൽവെട്ടം-പ്രസിഡന്റ്, സിവിക്കുട്ടി വർഗീസ് മ്ലാമല പതാലിൽ-കോ-ഓർഡിനേറ്റർ, ദിലീപ് തെങ്ങുംപള്ളിൽ-സെക്രട്ടറി, ഫാ. ജോസഫ് കാവനാടി-വൈദിക പ്രതിനിധി, സെലീന-അൽമായ പ്രതിനിധി എന്നിവരെ തെരഞ്ഞെടുത്തു. അതിരൂപത പാസ്റ്ററൽ കൗൺസിലിലേക്ക് ഫാ. വർഗീസ് ചെരിയംപുറത്ത്, ടോമിച്ചൻ വട്ടോത്ത്, ഡെയ്സി മച്ചിയാനിക്കൽ, അതുൽ ചിരട്ടയോലിൽ എന്നിവരെയും ഫൊറോന തിങ്ക് ടാങ്ക് അംഗങ്ങളായി ജോർജുകുട്ടി കരിമഠം, ഡാജി ഓടയ്ക്കൽ, സാജു പടിഞ്ഞാറേട്ട്, സോണി പൊടിമറ്റം, ഷൈനി കാഞ്ഞിരത്തിങ്കൽ എന്നിവരെയും തെരഞ്ഞെടുത്തു.
District News
കാഞ്ഞങ്ങാട്: വായന പക്ഷാചരണത്തിന്റെ ഭാഗമായി മാവുങ്കാല്‍ രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മഹാകവി പി. കുഞ്ഞിരാമന് നായരുടെ മകളായ പി. ലീലാമ്മാളുമായി സംവദിച്ചു.
നാലപ്പാടം പദ്മനാഭന് രചനയും സംവിധാനവും നിര്‍വഹിച്ച പിയെ കുറിച്ചുള്ള 'കസ്തൂരിമാന്‍' എന്ന ഡോകുമെന്ററി പ്രദര്‍ശനവും നടന്നു.
കുട്ടികളോടൊപ്പം ഡോകുമെന്ററി കണ്ട ലീലാമ്മാള്‍ കുട്ടികളോട് പിയുടെ ജീവിതത്തെകുറിച്ചും അച്ഛനോടൊപ്പമുള്ള തന്റെ ജീവിതാനുഭവങ്ങളും പങ്കുവച്ചു.
പിടിഎ പ്രസിഡന്റ് കെ. മോഹനന്, പ്രിന്‍സിപ്പല്‍ കെ. നിഷ, പ്രിന്‍സിപ്പല്‍ പി.എന്‍. നിഷ, മുഖ്യാധ്യാപിക ടി.ആര്. സബിത, വി. പ്രമോദ്, ടി. കൃഷ്ണന്, എം.വി. ഷീന എന്നിവര്‍ പ്രസംഗിച്ചു. കവിയുടെ ചെറുമകന് മുരളീധരന് വടയക്കളവും പരിപാടിയില്‍ പങ്കെടുത്തു.
District News
രാജപുരം: ലഹരി വിരുദ്ധ സന്ദേശവുമായി രാജപുരം ജനമൈത്രി പോലീസും ഹോളിഫാമിലി സ്കൂളും ചേർന്ന് പൂടംകല്ലിൽ നിന്നു രാജപുരത്തേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജപുരം എസ്എച്ച്ഒ കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
രാജപുരത്ത് എൻഎസ്എസ് കുട്ടികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, രാജപുരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജെയിൻ പി.വർഗീസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഷിജു പി. ലൂക്കോസ്, മുഖ്യാധ്യാപകൻ സജി മാത്യു, കെ.ജെ. സൽമ എന്നിവർ പ്രസംഗിച്ചു. കാസർഗോഡ് എക്സൈസ് കമ്മീഷണർ അൻവർ സാദത്ത് ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണവും റാലിയും പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഡോ. മാണി മേൽവെട്ടം മുഖ്യപ്രഭാഷണം നടത്തി. ചിറ്റാരിക്കാൽ പോലീസ് എസ്എച്ച്ഒ കെ.വി. ഉമേശൻ ലഹരിവിരുദ്ധ സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് ഷാജി തോണക്കര അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ സജി കണ്ണന്താനം, സ്റ്റാഫ് സെക്രട്ടറി ജോസുകുട്ടി തോമസ് എന്നിവർ പ്രസംഗിച്ചു.
പരപ്പ: വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്, പരപ്പ റോട്ടറി ക്ലബ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനാചരണവും റാലിയും ഫ്ലാഷ് മോബും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.പി. സെറീന അധ്യക്ഷത വഹിച്ചു.
വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരി ലഹരിവിരുദ്ധ സന്ദേശം നൽകി. എസ്ഐ എം. സുധീർ വിദ്യാർഥികൾക്കും അധ്യാപകർക്കും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പിടിഎ പ്രസിഡന്റ് പി. പദ്മനാഭൻ, എസ്എംസി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, റോട്ടറി ക്ലബ് പ്രസിഡന്റ് റോയ് ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി. നാരായണൻ, സ്കൂൾ പ്രിൻസിപ്പൽ കെ.എസ്. സുരേഷ്, മുഖ്യാധ്യാപിക എ.കെ. ബിന്ദു, കെ. രാജി, വി.കെ. പ്രഭാവതി, സി.ജെ. സജിത എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു.
മാലോം: വിമൽജ്യോതി മാതൃവേദി മാലോം യൂണിറ്റ് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വള്ളിക്കടവ് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ലഹരിവിരുദ്ധ ദിനാചരണവും ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവും നടത്തി. ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. വികാരി ഫാ. അജോയിസ്, മദർ സുപ്പീരിയർ സിസ്റ്റർ സെലിൻ പാമ്പാടി, മാതൃവേദി പ്രസിഡന്റ് മിനി ആൻഡ്രൂസ്, സെക്രട്ടറി സിജി ഒരപ്പുഴിക്കൽ, ട്രഷറർ ബിന്ദു പന്തപ്പള്ളി എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ
സന്ദേശവുമായി തൂഫാന് നെയിം സ്ലിപ്പുകള്‍
നീലേശ്വരം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നെഹ്റു കോളജ് എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശവുമായി 5000 ഓപ്പറേഷന് തൂഫാന് നെയിം സ്ലിപ്പുകള്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം എന്‍സിസി കേരള നേവല്‍ ട്രൂപ്പ് നമ്പര്‍ 40 നീലേശ്വരം രാജാസ് സ്കൂള്‍ യൂണിറ്റുമായി സഹകരിച്ചു കൊണ്ട് സ്കൂളില്‍ ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത് നിര്‍വഹിച്ചു. രാജാസ് സ്കൂള്‍ എന്‍സിസി ഓഫീസര്‍ പി. ഉണ്ണികൃഷ്ണന് നെയിം സ്ലിപ്പുകള്‍ ഏറ്റുവാങ്ങി. എം. ദേവിക സ്വാഗതവും ദേവാനന്ദ് നന്ദിയും പറഞ്ഞു.
District News
കാഞ്ഞങ്ങാട്: ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ഫുട്ബോള്‍ ആരാധകര്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ പുകയില ഉപയോഗിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യുകയോ പുകയില ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ മറച്ചു വയ്ക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ് അറിയിച്ചു.
അല്ലാത്തപക്ഷം ദേശീയ പുകയില നിയന്ത്രണ നിയമം വകുപ്പ് 5 പ്രകാരം പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍, ക്ലബുകള്‍, ബോര്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ, പ്രിന്റിംഗ് സ്ഥാപനങ്ങള്‍ എന്നിവിക്കതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
District News
ഇരിട്ടി: ആറളം വന്യജീവി സങ്കേതം പശ്ചിമഘട്ടമലനിരകളിലെ കൂൺ വൈവിധ്യകേന്ദ്രമെന്ന പദവിയിലേക്കും. ആറളം വൈൽഡ് ലൈഫ് ഡിവിഷനും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും സംയുക്തമായി നടത്തിയ മാംക്രോ ഫംഗൽ സർവേയിൽ 215 ഇനം കൂണുകളെയാണ് കണ്ടെത്തിയത്. ആറളം ശലഭസങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി നടത്തിയ സർവേയിലാണ് അപൂർവ കൂണുകൾ ഉൾപ്പടെയുള്ളവയെ കണ്ടെത്തിയത്. ഇതോടെ കൂൺ വൈവിധ്യത്തിലെ സംസ്ഥാനത്തെ പ്രധാന ഹോട്ട് സ്പോട്ടായി ആറളം മാറിയിരിക്കുകയാണ്.
മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയിലെ മൈക്രോ ബയോളജിസ്റ്റ് എം.ടി. ഹരികൃഷ്ണൻ , ഫോറൻസിക് സർജൻ ഡോ. ജിനു മുരളീധരൻ, ഗവേഷകരായ ഡോ. ശീതൾ ചൗധരി, ഡോ. ആഷിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. മൂന്നു ദിവസങ്ങളായി നടന്ന സർവേയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൈക്രോ ബയോളജിസ്റ്റുകൾ , ഗവേഷകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, ഫോട്ടോഗ്രാഫർമാർ, കൂൺ പ്രേമികൾ എന്നിവരുൾപ്പെടെ മുപ്പതിലധികം പേർ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ വാക്ക് വിത്ത് വിസി എൻജിഒയിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഇല്ല്യാസ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.
ഫംഗസ് വൈവിധ്യത്തെക്കുറിച്ചുള്ള മികച്ച അവബോധം, ഗവേഷണം, സംരക്ഷണം എന്നിവയ്ക്ക് സർവേ വേദിയായി. ആറളം, കൊട്ടിയൂർ സങ്കേതങ്ങളിലായി വളയംചാൽ, മീൻമുട്ടി, കരിയൻകാപ്പ്, ചാവച്ചി, കൊട്ടിയൂർ, ചുള്ളിക്കണ്ടം, പരിപ്പുതോട് എന്നീ ഏഴ് ക്യാമ്പുകളിലായാണ് ഫീൽഡ് സർവേ നടത്തിയത്. 2025-ൽ നടന്ന പ്രഥമ സർവേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ആറളത്ത് തുടർച്ചയായി നടക്കുന്ന രണ്ടാമത്തെ വാർഷിക ഫംഗസ് സർവേയാണിത്.
പവിഴപ്പുറ്റുകളോട് സാമ്യമുള്ള കൂണുകളും
വെള്ളത്തിനടിയിലെ പവിഴപ്പുറ്റുകളോട് സാമ്യമുള്ള ശാഖകളോടുകൂടിയ "കോറൽ ഫംഗസുകൾ", നിരവധി "ബോലെറ്റുകൾ", "പോളിപോറുകൾ" എന്നിവ ആറളത്ത് കണ്ടെത്തിയിട്ടുണ്ട്. പ്രാണികളെയും മറ്റ് ആർത്രോപോഡുകളെയും ബാധിക്കുന്ന ഒട്ടനവധി "എന്റമോപാത്തോജെനിക് വിഭാഗത്തെയും (ശലഭങ്ങൾ, ചിലന്തികൾ, ഉറുമ്പുകൾ, ലെപിഡോപ്റ്ററൻ ലാർവകൾ എന്നിവയിൽ വളരുന്നവ) കണ്ടെത്തി. ഇത് വന ആവാസവ്യവസ്ഥയുടെ സങ്കീർണതയെയും ആരോഗ്യത്തെയുമാണ് കാണിക്കുന്നത്. പ്രാണികളുടെ എണ്ണം സ്വാഭാവികമായി നിയന്ത്രിക്കുന്നതിലും ജൈവിക കീടനിയന്ത്രണത്തിലുള്ള ഇവയുടെ സാധ്യതകളിലും ശാസ്ത്രലോകത്തിന് വലിയ താത്പര്യമുള്ളവയാണ് ഇവയെന്ന് ഗവേഷകർ പറഞ്ഞു.
ഭക്ഷ്യയോഗ്യമായവയുംമാരക വിഷമുള്ളവയും
സർവേയിൽ ഭക്ഷ്യയോഗ്യവും പോഷക സന്പന്നവും ഔഷധ ഗുണങ്ങളടങ്ങിയതുമായ 25 ഓളം ഇനങ്ങളാണ് ആറളത്ത് കണ്ടെത്തിയത്. ടെർമിറ്റോമൈസസ്, ഔഡെമാൻസിയെല്ല , ഫ്ളെബോപസ് , ഓറിക്കുലേറിയ തുടങ്ങിയവയാണ് ഭക്ഷ്യയോഗ്യമായവ.
ഗാനോഡെർമട്രാമെറ്റസ് എന്നീ ഇനങ്ങളിൽപ്പെട്ടവയാണ് ഔഷധഗുണമുള്ള കൂണുകൾ. ഇരുട്ടിൽ നേരിയ വെളിച്ചം പുറപ്പെടുവിക്കുന്ന ഫിലോബോലെറ്റസ് ഇനത്തിൽപ്പെട്ട അപൂർവമായ "ബയോലുമിനസെന്റ്" (സ്വയം പ്രകാശിക്കുന്ന) കൂണുകളും ഇവിടെയുണ്ട്.
ക്ലാർക്കിൻഡ, ക്ലോറോഫില്ലം, ഗാലറിന, ഇനോസിബി എന്നീ ഇനങ്ങളിൽപ്പെട്ട മാരകമായ വിഷക്കൂണുകളാണ് സർവേയിൽ കണ്ടെത്തിയത്. ഇവ ഭക്ഷണമാക്കിയാൽ കടുത്ത വിഷബാധയേൽക്കും.
District News
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 92 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാനൂർ സ്വദേശി ഇസ്മായിൽ പിടിയിൽ. ഇന്നലെ രാവിലെ ഒമ്പതിന് ഹുജൈറയിൽ നിന്നു ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിലെത്തിയതായിരുന്നു ഇസ്മായിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെ ടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഗുളിക രൂപത്തിലുള്ളവ വേർതിരിച്ചെടുത്തപ്പോൾ 639.5 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിനു 92 ലക്ഷം രൂപ വരും. കസ്റ്റംസ് അസി. കമ്മീഷണർ പി.എൻ. സുനിൽ കുമാർ, സൂപ്രണ്ടുമാരായ പ്രകാശൻ കൂടപ്രം, അശ്വന്ത് രാജ്, അക്ഷയ്, ഇൻസ്പെക്ടർമാരായ ദിൽജിത്ത്, ജൂലിയ, ഹിമാൻഷു, ധ്രുവ്, ഹവിൽദാർമാരായ മനോജ്, ഖുഷ്ബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
District News
കണ്ണൂർ: തോട്ടട പോളിടെക്നിക്കിൽ നടന്നു വരുന്ന ഇന്റർപോളി കലോത്സവത്തിൽ കൊട്ടിയം ശ്രീ നാരായണയുടെ മുന്നേറ്റം തുടരുന്നു. നിലവിൽ 231 പോയിന്റുമായാണ് ശ്രീനാരായണ കുതിപ്പ് തുടരുന്നത്. 181 പോയിന്റുകൾ നേടിയ തൃപ്രയാർ ശ്രീരാമ ഗവ. പോളിയാണ് രണ്ടാം സ്ഥാനത്ത്. 156 പോയിന്റുകളോടെ ആതിഥേയരായ കണ്ണൂർ പോളിയാണ് മൂന്നാം സ്ഥാനത്തുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എൺപതിലധികം പോളിടെക്നിക്ക് കോളജുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കലോത്സത്തിന്റെ സമാപന സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ടി. ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും. കണ്ണൂർ മേയർ പി. ഇന്ദിര, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു എന്നിവർ മുഖ്യാതിഥികളാകും. ഇന്നലെ നടന്ന മത്സരങ്ങളുടെ ഫലം മത്സര ഇനം, ഒന്നും രണ്ടും മൂന്നും സ്ഥാനം എന്നീ ക്രമത്തിൽ.
സംഘഗാനം: കണ്ണൂർ ഗവ. പോളിടെക്നിക് കോളജ് കണ്ണൂർ, തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, നോർത്ത് പറവൂർ കൂട്ടുകാരൻ പോളിടെക്നിക് കോളജ്, മുപ്ലിയം ഐസിസിഎസ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്.
ഒപ്പന: പെരിന്തൽ മണ്ണ ഗവ. പോളി, എറണാകുളം ഗവ. വുമൺസ് പോളി (ഇരുകോളജുകളും ഒന്നാംസ്ഥാനം പങ്കിട്ടു), തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളി, തൃപ്രയാർ ശ്രീരാമ ഗവ. പോളി (ഇരുകോളജുകളും രണ്ടാംസ്ഥാനം പങ്കിട്ടു), കണ്ണൂർ ഗവ. പോളി, കൊട്ടിയം ശ്രീനാരായണ പോളി (ഇരുകോളജുകളും മൂന്നാംസ്ഥാനം പങ്കിട്ടു).
ദഫ് മുട്ട്: തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളി, കൊട്ടിയം ശ്രീനാരായണ പോളി, തൃപ്രയാർ ശ്രീരാമ ഗവ. പോളി, ചേലക്കര ഗവ. പോളി (ഇരു കോളജുകളും മൂന്നാംസ്ഥാനം പങ്കിട്ടു).
മിമിക്രി (ആൺ): ജെ.എൽ. സംഗീത് ജയൻ (കണ്ണൂർ ഗവ. പോളി), എസ്.എസ്. അഭിനന്ദ് (നെടുമങ്ങാട് ഗവ. പോളി), എസ്. ആദിത്യൻ (കൊട്ടിയം ശ്രീനാരായണ പോളി), കെ. ആദിത് (വടകര മോഡൽ പോളി). മൂന്നാംസ്ഥാനം ഇരുകോളജുകളും പങ്കിട്ടു.
മോണോ ആക്റ്റ് (ആൺ):
എം.എ. സജിദ് (തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളി), ടി.എൻ. ധ്യാനജിത് (മാനന്തവാടി ഗവ. പൊളി), ജെ.എ. ജിഷ്ണു (കൊട്ടിയം ശ്രീനാരായണ പോളി).
മിമിക്രി (പെൺ): എം.എസ്. അനശ്വര (മീനങ്ങാടി ഗവ. പോളി), ഇ.എസ്. ദേവിക (തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്), പി. ആര്യ (കണ്ണൂർ ഗവ. പോളി), ജി.എൽ. ഗോപിക (തിരുവനന്തപുരം ഗവ. വുമൺസ് പോളി) ഇരു കോളജുകളും മൂന്നാംസ്ഥാനം പങ്കിട്ടു.
മോണോ ആക്ട് (പെൺ): പി. റിൻഷ മോൾ (പെരിന്തൽമണ്ണ ഗവ. പോളി), ശ്രേയ പാർവതി (കോഴിക്കോട് കേരള ഗവ. പോളി),
എ.വി. ആവണി വിജയ് (തിരുവനന്തപുരം സെൻട്രൽ പോളി), പി.സി. ആര്യ ചന്ദ്രൻ (മീനങ്ങാടി ഗവ. പോളി) ഇരു കോളജുകളും മൂന്നാംസ്ഥാനം പങ്കിട്ടു.
കോൽക്കളി: കോഴിക്കോട് കേരള ഗവ. പോളി, തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളി, കൊട്ടിയം ശ്രീനാരായണ കോളജ്.
District News
കണ്ണൂര്‍: ജയിലുകളിൽ മൊബൈൽ ഫോണും ലഹരിവസ്തുക്കളും എത്തുന്നതും ഉപയോഗവും തടയാൻ സർക്കാർ നടപടി കർശനമാക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിൽനിന്ന് പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച് കുഴിച്ചിട്ട നിലയിൽ മൊബൈൽ ഫോൺ, പവർ ബാങ്ക്, സിം കാർഡ്, ചാർജിംഗ് യൂണിറ്റ്, ഹെഡ് സെറ്റ് എന്നിവ പിടിച്ചെടുത്തിരുന്നു. കൂടാതെ ജയിലുകളിലേക്ക് മതിലിനു മുകളിലൂടെ നിരോധിത വസ്തുക്കൾ പുറത്തുന്ന് എറിഞ്ഞു കൊടുക്കുന്നതും പതിവാണ്.
ഈ പശ്ചാത്തലത്തിലാണ് ജയിലുകളിൽ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കാൻ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്. കൂടുതൽ ശക്തമായ മൊബൈൽ ഫോൺ ജാമറുകൾ സ്ഥാപിക്കുക, ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് ആലോചിക്കുന്നത്. 2021 മുതല്‍ 26 വരെയുള്ള കാലയളവില്‍ വിവിധ ജയിലുകളിൽനിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയതുമായി ബന്ധപ്പെട്ട് 169 പോലീസ് കേസുകളും ലഹരി വസ്തുക്കൾ പിടിച്ചതുമായി ബന്ധപ്പെട്ട് 63 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ എങ്ങുമെത്തിയിട്ടുമില്ല. ജയിലിനകത്തേക്ക് നിരോധിത വസ്തുക്കൾ എത്തുന്നതിന് പിന്നിൽ ജയിൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലാണ്. പലപ്പോഴും രാഷ്ട്രീയ സ്വാധീനമുള്ള തടവുകാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നടത്തിയെടുക്കുന്നതായും രാഷ്ട്രീയ തടവുകാരോട് ജീവനക്കാരിൽ ചിലർ വിധേയത്വം പുലർത്തുന്നതായും നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതും ആഭ്യന്തരവകുപ്പ് പരിശോധിക്കുന്നുണ്ട്.