District News
മൂവാറ്റുപുഴ : മലങ്കര ഡാമിലെ ജലനിരപ്പ് 42 മീറ്ററിലെത്തിയാല്‍ ജലനിരപ്പ് ക്രമീകരിക്കേണ്ടി വരുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. മഴക്കെടുതിയുമായി ബന്ധപ്പെട്ടു എംഎല്‍എ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. മലങ്കര ഡാമിലെ നിലവിലെ ജലനിരപ്പ് 41.3 മീറ്ററാണ്.
മാധ്യമങ്ങള്‍, നവ മാധ്യമങ്ങള്‍ എന്നിവ വഴി പൊതുജനങ്ങളെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കും. ആവോലി, മൂവാറ്റുപുഴ നഗരസഭ പരിധിയിലെ കൊച്ചങ്ങാടി, ഇലാഹിയ നഗര്‍, രണ്ടാര്‍, കടാതി, കവലങ്ങാട്ട് എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൗണ്‍ യുപി സ്കൂളില്‍ സജ്ജികരിച്ച ക്യാമ്പില്‍ 33 പേരും കടാതിയിലെ ക്യാമ്പില്‍ 16 പേരും വാഴപ്പിള്ളി ജെബിഎസില്‍ 21 പേരും എന്‍എസ്എസ് കരയോഗം ഹാളില്‍ 16 പേരും കമ്യൂണിറ്റി ഹാളില്‍ മൂന്നുപേരും ഉണ്ട്. താമസക്കാര്‍ക്കാവശ്യമായ ചെലവുകള്‍ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ക്യാമ്പുകളില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം നിലവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇലാഹിയ കോളനിയില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലായി വൈദ്യുതി വിതരണം വിച്ഛേദിക്കും. മാറാടി വില്ലേജില്‍ കൃഷ്ണപിള്ള റോഡില്‍ നിന്ന് കല്ല് റോഡിലേക്ക് ചാടിക്കിടക്കുന്ന പ്രശ്നം സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ പരിഹാരം നിര്‍ദേശിക്കാന്‍ വില്ലേജ് ഓഫീസറോട് എംഎല്‍എ പറഞ്ഞു. ജില്ലാ ഹസാര്‍ഡ് അനലിസ്റ്റും ജിയോളജിസ്റ്റും സ്ഥലം സന്ദര്‍ശിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
വെള്ളൂര്‍ക്കുന്നം കോര്‍മലയില്‍ താമസിക്കുന്ന കുടുംബങ്ങളെ അവിടെ നിന്നും മാറ്റി താമസിക്കുവാന്‍ അടിയന്തരമായി നോട്ടീസ് നല്‍കാനും നിർദേശമുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോണിനെ ഫോണില്‍ ബന്ധപ്പെട്ട് എംഎല്‍എ വിവരങ്ങള്‍ ധരിപ്പിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, പഞ്ചായത്ത് പ്രസിഡന്റുമാരായ സാബു പൊതൂര്‍, ജോജി ജോസ്, രജിത സുധാകരന്, ഷാന്റി ഏബ്രഹാം, ആര്‍ഡിഒ വി.ഇ. അബ്ബാസ്, തഹസില്‍ദാര്‍ ബി. അഖിലേഷ് കുമാര്‍, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, വില്ലേജ് ഓഫീസര്‍മാര്‍, സിവില്‍ ഡിഫന്‍സ്, പിഡബ്ല്യുഡി, ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വീസസ്, പോലീസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
District News
കൂത്താട്ടുകുളം/മൂവാറ്റുപുഴ: കനത്ത മഴയിൽ പുറ്റാനിമലയിലും ആരക്കുഴ പെരുമ്പല്ലൂര്‍ കണ്ണങ്ങാടി പത്താം പീയൂസ് പള്ളിക്ക് സമീപവും വീടിന്റെ സംരക്ഷണഭിത്തി കൾ ഇടിഞ്ഞുവീണു.
പുറ്റാനിമലയിൽ പാറത്തൊട്ടയില് വര്‍ക്കിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ബാക്കി ഭാഗങ്ങള്‍ കൂടി ഏതു നിമിഷവും ഇടിഞ്ഞുവീഴാം.
ആരക്കുഴ പെരുമ്പല്ലൂര്‍ കണ്ണങ്ങാടി പത്താം പീയൂസ് പള്ളിക്ക് സമീപം കാക്കനാട് ജിയോ ആഗസ്തിയുടെ വീടിന്റെ മുറ്റത്തുള്ള സംരക്ഷണ ഭിത്തിയും മതിലും തകര്‍ന്ന് സമീപവാസിയുടെ വീട്ടുമുറ്റത്തേക്കാണ് വീണത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
സമീപത്തെ കോടമുള്ളില്‍ ജോയിച്ചന്റെ വീട്ടുമുറ്റത്തെ കാര്‍ പോര്ച്ചിലേയ്ക്കാണ് സംരക്ഷണഭിത്തിയും തകര്‍ന്ന കല്ലും മണ്ണും പതിച്ചത്. മൂന്നു മീറ്റര്‍ ഉയരത്തിലും 15 മീറ്റര്‍ നീളത്തിലുമുള്ള ഭാഗമാണ് തകര്‍ന്നത്.
സംരക്ഷണഭിത്തി ഇടിഞ്ഞ് മാറാടി കായനാട് മകിടുപാറപുത്തന്പുരയില്(പടിഞ്ഞാറേകോളുത്തറ) സുമതി വാസുവിന്റെ വീട് അപകട ഭീഷണിയിലായി. ശക്തമായ മഴയില്‍ വീടിനു പിന്നില്‍ മൂവാറ്റുപുഴ ആറിനോട് ചേര്‍ന്നുള്ള മുറ്റത്തിന്റെ സംരക്ഷണഭിത്തിയാണ് ഇന്നലെ ഉച്ചയോടെ പുഴയിലേക്ക് ഇടിഞ്ഞത്.
തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് മുറ്റത്ത് വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. ആറംഗ കുടുംബമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരെ പഞ്ചായത്ത് അധികൃതര്‍ സമീപത്തെ വീട്ടിലേക്ക് മാറ്റി.
District News
മൈലക്കൊമ്പ്: ഫാമിലി അപ്പോസ്തലെറ്റിന്റെയും ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും മൈലക്കൊമ്പ് ഫൊറാന സംയുക്ത കണ്വന്ഷന് മൈലക്കൊമ്പ് സെന്റ് തോമസ് ബിഎഡ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ ഉദ്ഘാടനം ചെയ്തു. സമുദായ ശാക്തീകരണം ദീപികയിലൂടെ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഫൊറോന ഡയറക്ടര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടര്‍ ഫാ. ആന്റണി പുത്തന്‍കുളം മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ്, ഫാമിലി അപ്പോസ്തലേറ്റ് ഫൊറോന പ്രസിഡന്റ് ജോഷി ജോര്‍ജ്, ഡിഎഫ്സി ഫൊറോന പ്രസിഡന്റ് സജി ജെയിംസ്, സിസ്റ്റര്‍ റാണി പുത്തന്‍പുരയ്ക്കല്‍ എസ്എച്ച്, ജിജി നിജോ, ജോസ് പാലക്കുഴി, ലിസി ജോണി, മാത്യൂസ് മാറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനയിലെ വിവിധ പള്ളികളില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു.
District News
അരൂർ: അരൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കണ്ടത്തിൽ പറമ്പ്- കൊച്ചുപുരയ്ക്കൽ നടപ്പാത പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസഹമായി. ഒറ്റമഴയിൽ തന്നെ പൂഴിക്കുഴമ്പായി മാറുന്ന വഴിയിലൂടെ വഴുതിവീഴാതെ സഞ്ചരിക്കുന്നതിന് അഭ്യാസം പഠിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
കൊച്ചുപുരയ്ക്കൽ, ഇത്തിത്തറ,കണിച്ച് കാട്ടുപറമ്പ്, പരിമണത്ത്,കളത്തനാട്ടിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെയുള്ളവർക്ക് പള്ളി-കോട്ടപ്പുറം റോഡിലെത്തണമെങ്കിൽ ഈ വഴിയാണ് ആശ്രയം. പാതയുടെ കൽക്കെട്ടിലൂടെ അപകടയാത്ര നടത്തിയാണ് ഇവിടെയുള്ളവർ സഞ്ചരിക്കുന്നത്.
15 വർഷങ്ങൾക്കു മുൻപ് അരൂർ ഗ്രാമപഞ്ചായത്തിലേക്ക് ഇവിടെയുള്ളവർ സ്ഥലം വിട്ടുനൽകി പഞ്ചായത്തിന്റെ ആസ്ഥി രജിസ്റ്ററിൽ രേഖയുള്ള പൊതുവഴിയാണിത്.
District News
ഫോര്‍ട്ടുകൊച്ചി: തോരാതെ പെയ്ത ദുരിത പെയ്ത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് മുണ്ടംവേലി പി ആന്‍ഡ് ഡി കോളനി നിവാസികള്‍. മഴ പെയ്ത് ചോര്‍ന്നൊലിക്കുന്ന ഫ്ലാറ്റില്‍ കിടന്നുറങ്ങാനോ പാചകം ചെയ്യാനോ കഴിയുന്നില്ല. ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി കൊച്ചി മുണ്ടംവേലിയില്‍ ഗാന്ധി നഗര്‍ പി ആന്‍ഡ് ഡി കോളനിയിലെ കുടുംബങ്ങള്‍ക്കായി ഒരുക്കിയ ഭവന പദ്ധതി പ്രകാരം നിര്‍മിച്ച ഫ്ളാറ്റുകളാണ് കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്നത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഫ്ളാറ്റ് നിവാസികള്‍ നടത്തുന്ന അനിശ്ചിത കാല സമരം പത്ത് ദിവസം പിന്നിട്ടു.
പുതിയ സാങ്കേതിക വിദ്യയായ പ്രീ എന്‍ജിനീയറിംഗ് ബില്‍ഡിംഗ് ടെക്നോളജി പ്രകാരം നിര്‍മിച്ച ഫ്ളാറ്റുകളാണ് കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്നത്. 82 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. ഇതില്‍ 75 ഫ്ളാറ്റുകളിലാണ് കോളനി നിവാസികളെ പുനരധിവസിപ്പിച്ചത്. കനത്ത മഴയില്‍ ഫ്ലാറ്റ് ചോര്‍ന്നൊലിച്ചതോടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കുട്ടികളും പ്രായമായവരും അസുഖ ബാധിതരുമൊക്കെയായി നൂറ് കണക്കിനാളുകളാണ് ഇവിടെ കഴിയുന്നത്.
നിര്‍ത്താതെ പെയ്ത മഴയില്‍ ഫ്ളാറ്റുകളെല്ലാം ചോരാന്‍ തുടങ്ങിയതോടെ വലിയ പ്രതിഷേധമാണ് താമസക്കാരില്‍ നിന്നുണ്ടാകുന്നത്. വാസയോഗ്യമല്ലാത്ത കെട്ടിടം പൊളിച്ചു നീക്കുക, പട്ടയത്തോടപ്പം സുരക്ഷിത പുനരധിവാസം ഉറപ്പാക്കുക, അഴിമതിക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥകള്ക്കെതിരേ നടപടി സ്വീരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അസോസിയേഷന് സെക്രട്ടറി അഭിലാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.
District News
അങ്കമാലി: തുറവൂര്‍ ജംഗ്ഷന് വികസനത്തിന് സ്ഥലം വിട്ടുനല്‍കി സെന്റ് അഗസ്റ്റിൻസ് സ്കൂൾ. തുറവൂർ പളളി മാനേജിമെന്റിന്റെ കീഴിലുള്ള യുപി സ്കൂളിന്റെ സ്ഥലമാണ് വിട്ടുനല്‍കിയത്. തുറവൂര്‍ കാലടി റൂട്ടില്‍ എറെ നാളായി അനുഭവപ്പെട്ട ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി സ്കൂളിന്റെ പ്രവേശന കവാടം മുതല്‍ ഉള്ള ഭാഗമാണ് റോഡ് വികസനത്തിനായി കൈമാറിയത്.
സ്കൂളിന്റെ മതില് പൊളിച്ച് മാറ്റി അഞ്ച് അടിയോളം ഇറക്കി മതില് നിര്‍മിച്ചതോടെ റോഡിന് വീതി കൂടി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് എം.പി. മാര്ട്ടിന് എന്നിവര്‍ നേതൃത്വം നല്കി. വിട്ട് കിട്ടിയ സ്ഥലത്ത് മന്ത്രി റോജി എം. ജോണിന്റെ ഫണ്ട് വിനിയോഗിച്ച് പിഡബ്ലിയുഡി ടൈല്‍ വിരിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
District News
ആലങ്ങാട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് റോഡ് അരികില്‍ വെച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. 20 അടിയോളം പൊക്കമുള്ള കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളാണ് ആരാധകര്‍ ആലങ്ങാട്, കരുമാലൂര്‍, കോട്ടുവള്ളി മേഖലയിലെ പാതയോരത്തും പറമ്പുകളിലുമായി സ്ഥാപിച്ചിരിക്കുന്നത്. കാറ്റില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ റോഡിലേക്കു എപ്പോൾ വേണമെങ്കിലും മറിഞ്ഞു വീഴാമെന്ന നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ചിലയിടങ്ങളില്‍ ബോര്‍ഡുകള്‍ റോഡിലേക്കു തള്ളിയും നില്‍ക്കുന്നുണ്ട്.
District News
ഫോർട്ടുകൊച്ചി: സെന്റ് മേരീസ് കോച്ചേരി ദേവാലയത്തിന്റെ ഇടവക പ്രഖ്യാപനത്തിന്റെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു ലോഗോ പ്രകാശനം ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു. വികാരി ഫാ. ജോസഫ് അജിൻ ചാലപ്പള്ളിൽ അധ്യക്ഷനായി.
ജനറൽ കൺവീനർ ക്രിസ്റ്റി ചക്കാലക്കൽ, സെൻട്രൽ കമ്മിറ്റി കൺവീനർ ജോൺസൻൺ റാഫേൽ, ഹാരി ജൂഡ് ഫെർണാണ്ടസ്, ലിജു ജോസഫ്, സോഫി ജോൺസൺ, ജെഫിൻ ജോസഫ്, മേരി റോസ്, ചിന്ന വിൻസന്റ് ജോയി കുറുപ്പശേരി, ആൻ മരിയ എന്നിവർ പ്രസംഗിച്ചു. ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 16ന് ദീപശിഖ പ്രയാണവും വിളംബര റാലിയും നടക്കും. ഡിസംബർ 17 ന് വാർഷിക ആഘോഷങ്ങൾ സമാപിക്കും.
District News
ആലുവ: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിക്ക് പിന്തുണയുമായി ആലുവ ജ്യോതിനിവാസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മാരത്തണും റാലിയും സംഘടിപ്പിച്ചു. സ്കൂളിലെ അധ്യാപകരും ആയിരത്തോളം വിദ്യാർഥികളും മാരത്തണിലും റാലിയിലും പങ്കെടുത്തു.
വല്യപ്പൻപടിയിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ്, പന്ത്രണ്ടാം വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഉദയ എന്നിവർ നേതൃത്വം നൽകി.
റാലി ആലുവ യു.സി. കോളജ് കാമ്പസിലെത്തിയപ്പോൾ പ്രിൻസിപ്പൽ ഡോ. മിനി ആലിസ് സന്ദേശം നൽകി. ലഹരിവിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബും തെരുവുനാടകവും അവതരിപ്പിച്ചു. സമാപനച്ചടങ്ങിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
District News
ആലുവ: അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സ്വര്‍ഗപ്രാപ്തിയുടെ എണ്ണൂറാമത് വര്‍ഷത്തോടനുബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ച പ്രത്യേക ജൂബിലി വര്‍ഷം, പൂര്‍ണ ദണ്ഡവിമോചന ആനുകൂല്യം എന്നിവയുടെ ഉദ്ഘാടനം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ആലുവ നസ്രത്ത് ദേവാലയത്തില്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് കുര്‍ബാനക്ക് ആര്‍ച്ച്ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. പ്രൊവിന്‍ഷ്യല്‍ ഫാ. ജെയ്സണ്‍ കാളനും അശ്രമ സുപ്പീരിയര്‍ ഫാ. ജോഷി വാസു പുരത്തുക്കാരനും സഹകാര്‍മികരായി. പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാനുള്ള ദേവാലയമായി പ്രഖ്യാപിച്ചു. ദിവ്യബലിക്കു ശേഷം പൂര്‍ണ ദണ്ഡവിമോചന പ്രാര്‍ഥനയും തിരുശേഷിപ്പിന്റെ ആശീര്‍വാദവും തിരുശേഷിപ്പ് വന്ദനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
District News
അങ്കമാലി: പഠനത്തിലും കലാ, കായിക രംഗങ്ങളിലും മികവ് പ്രകടപ്പിച്ച അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നതിനായി മന്ത്രി റോജി എം. ജോണ്‍ വിശ്വജ്യോതി പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച എംഎല്‍എ അവാര്‍ഡ് വിതരണ ചടങ്ങ് ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു. മന്ത്രി റോജി എം. ജോണ്‍ അധ്യക്ഷത വഹിച്ചു.
സംവിധായകന് ചിദംബരം, നടന് സംഗീത് പ്രതാപ്, നഗരസഭാ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, വൈസ് പ്രസിഡന്റ് ടി.എം. വര്‍ഗീസ്, വിശ്വജ്യോതി പബ്ലിക് സ്കൂള്‍ മാനേജര്‍ ഫാ. ഐസക് തറയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു സാനി, എം.പി. മാര്ട്ടിന്, ശലോമി ടോമി, ജയ രാധാകൃഷ്ണന്, ആശ രഘുനാഥ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അല്‍ഫോന്‍സ ഡേവിസ്, അഹല്യ സദാനന്ദന്, നഗരസഭാ കൗണ്‍സിലര്‍ കെ.എസ്. സുപ്രിയ എന്നിവര്‍ പ്രസംഗിച്ചു.
District News
പറവൂര്‍: പറവൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും പറവൂര്‍ നഗരസഭയിലും കുടിവെള്ളം പ്രശ്നത്തിന് പരിഹാരമായി പദ്ധതി ആരംഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. ആദ്യഘട്ടമായി വടക്കേകര പഞ്ചായത്തിലെ മാല്യങ്കര, ചെട്ടിക്കാട്, കുഞ്ഞിത്തൈ തുടങ്ങിയ പ്രദേശങ്ങളില്‍ ബോര്‍വെല്‍ സ്ഥാപിക്കും.
പറവൂര്‍ നഗരസഭ ചെയര്മാന് രമേഷ് ഡി.കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് ക്ഷബാ മുഹമ്മദ്, പറവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷൈജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
പൂണിത്തുറ: തൈക്കൂടം പ്രദേശത്ത് ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷൻ ഹെൽത്ത് വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, ചമ്പക്കര പബ്ലിക്ക് ഹെൽത്ത് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി.
ഹെൽത്ത് ജീവനക്കാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി ബോധവൽക്കരണവും കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തി. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് നശിപ്പിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ കൗൺസിലർമാരായ വി.പി.ചന്ദ്രൻ, സേവ്യർ പി.ആന്റണി, ചമ്പക്കര പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.കെ.നെഹാം, ജില്ലാ വെക്ടർ കൺട്രോളർ കെ.വി.ബഷീർ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകി.
District News
കൊച്ചി: ഞായറാഴ്ച രാത്രി പെയ്ത മഴ ആശങ്ക സൃഷ്ടിച്ചെങ്കിലും ഇന്നലെ പകല്‍ മഴ മാറി നിന്നത് ജില്ലയ്ക്ക് ആശ്വാസമായി. തീരദേശത്തും കഴിക്കന്‍ മേഖലയിലും മഴയ്ക്ക് ശമനംവന്നിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിഞ്ഞു തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിലെയും ആശങ്ക അകന്നു തുടങ്ങി. അതിനിടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഇന്നും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷിനാശത്തിന് പുറമേ കാര്യമായ നാശനഷ്ടങ്ങള്‍ ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതും ആശ്വാസം പകരുന്നു.
മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മൂവാറ്റുപുഴ താലൂക്കില്‍ നാല്, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളില്‍ രണ്ടു വീതവും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 110 പേരെയാണ് പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 40 പുരുഷന്മാരും 51 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടുന്നു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോണ്‍ മഴക്കെടുതി രൂക്ഷമായ മേഖലകളും ക്യാമ്പുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി ഭാഗത്തുള്ള ക്യാമ്പുകളിലും തുടര്‍ന്ന് മൂവാറ്റുപുഴയിലെ ക്യാമ്പുകളിലും മന്ത്രി സന്ദര്‍ശനം നടത്തി.
ജലനിരപ്പ് താഴ്ന്നു തുടങ്ങി
പ്രധാന നദികളിലെ ജലനിരപ്പ് അപകടനിലയില്‍ നിന്ന് താഴ്ന്നു തുടങ്ങി. പെരായാറില് മാര്‍ത്താണ്ഡവര്‍മ്മ പോയിന്റില്‍ ഇന്നലെ ഉച്ചക്ക് രണ്ടിന് ജലനിരപ്പ് 2.61 മീറ്ററാണ് കാലടിയില്‍ 5.27 മീറ്ററും മംഗലപുഴയില് 2.71 മീറ്ററുമാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്.
എലിപ്പനി ജാഗ്രത വേണം
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലിനജലവുമായും മണ്ണുമായും സമ്പര്‍ക്കത്തില്‍ വരുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഗംബൂട്ട്, കൈയുറ എന്നിവ ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രതിരോധ മരുന്ന് ലഭ്യമാണ്.
പാമ്പ് ഉണ്ടാകും, സൂക്ഷിക്കണം
മഴമൂലം മാളങ്ങളില്‍ വെള്ളം കയറി പാമ്പുകള്‍ വീടുകളിലും പരിസരപ്രദേശങ്ങളിലും കയറാന്‍ പാമ്പു കടിയേല്ക്കാനുമുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.
വീടിനുള്ളിലും പരിസരത്തുവിറക്, മറ്റു പാഴ്വസ്തുക്കള് എന്നിവ കൂട്ടിയിടരുത്. വാതിലുകളും ജനലുകളും തുറന്നിടരുത്. വീടിനുള്ളില്‍ ടോര്‍ച്ച് ഉപയോഗിച്ച് നിരീക്ഷിച്ച് ഇഴജന്തുക്കളില്ലായെന്ന് ഉറപ്പുവരുത്തണം. രാത്രി ടോര്‍ച്ച് ഉപയോഗിച്ച് മാത്രം പുറത്തിറങ്ങുക .പാദങ്ങള്‍ മൂടുന്ന തരത്തിലുള്ള പാദരക്ഷകള്‍ ധരിക്കണം.
District News
കാക്കനാട്: അമിതഭാരം കയറ്റി സര്‍വീസ് നടത്തിയ ചരക്ക് വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ 48 ചരക്ക് വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്)ആകെ 16,74,000 രൂപ പിഴ ഈടാക്കി. അങ്കമാലി, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക പരിശോധന. ദേശീയപാതകള്‍, സംസ്ഥാനപാതകള്‍, പ്രധാന ചരക്ക് ഗതാഗത റോഡുകള്‍ എന്നിവിടങ്ങളിലായി പകലും രാത്രിയും പരിശോധന ശക്തമാക്കിയിരുന്നു.
അമിതഭാരം കയറ്റുന്നത് വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനത്തെയും നിയന്ത്രണശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഗുരുതരമായ റോഡപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. പൊതുമരാമത്ത് റോഡുകള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് വേഗത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനും ഇത്തരം നിയമലംഘനങ്ങള്‍ കാരണമാകുന്നു. അതിനാല്‍ ചരക്ക് വാഹന ഉടമകളും ഡ്രൈവര്‍മാരും അനുവദനീയമായ ഭാരപരിധി കര്‍ശനമായി പാലിക്കണമെന്ന് എറണാകുളം ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) ബിജു ഐസക് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
District News
ചെറായി : 52 ദിവസത്തെ വിശ്രമത്തിനുശേഷം കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ കിളിമീൻ, കണവ, കിനാവള്ളി , ശീലാവ് എന്നീ മത്സ്യങ്ങളുമായി തിരിച്ചെത്തി. 15 ഓളം ബോട്ടുകളാണ് മുനമ്പം മേഖലയിലെ ഹാർബറുകളിൽ തിരിച്ചെത്തിയത്.
ട്രോളിംഗ് നിരോധനം കഴിഞ്ഞ് ഒന്നിന് പുലർച്ചെ ബോട്ടുകൾ കടലിലേക്ക് പോയെങ്കിലും കാലാവസ്ഥ മോശമായതിനാൽ ഭൂരിഭാഗം ബോട്ടുകളും മത്സ്യബന്ധനം നടത്താതെ തിരിച്ചെത്തിയിരുന്നു . തിരിച്ചു പോരാതെ കടലിൽ ആങ്കർ ചെയ്തിരുന്ന ബോട്ടുകളാണ് ഒരു ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞ് മുനമ്പം ഹാർബറിൽ അടുത്തത്. കിട്ടിയ മത്സ്യത്തിന് മികച്ച വില ലഭിച്ചു. ചില ബോട്ടുകൾക്ക് 11 ലക്ഷം രൂപ വരെ ലഭിച്ചതായാണ് വിവരം. അതേസമയം കാളമുക്ക് മുരുക്കുംപാടം മേഖലയിൽ നിന്നുപോയ ബോട്ടുകളിൽ എൻജിൻ തകരാറായി തിരിച്ചു കയറിയ ചില ബോട്ടുകൾ അല്ലാതെ മത്സ്യവുമായി ഒരു ബോട്ടും എത്തിയില്ല.
District News
കോലഞ്ചേരി : പൊലിസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെന്റ് നഗറിൽ മണിയൻപാറ വീട്ടിൽ സാജുവിനെ (58) മൂന്നു വർഷത്തേക്ക് തടവിന് ശിക്ഷിച്ചു.കോലഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ മാതാപിതാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പുത്തൻകുരിശ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ ശശിധരൻ, സിപിഒ ബിൻസ് എന്നിവരെ ആക്രമിക്കുകയായിരുന്നു. 2025 ജൂലൈയിലാണ് സംഭവം.
മാതാപിതാക്കളെ ഉപദ്രവിക്കുന്നതായി ഇയാളുടെ അമ്മ സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതനുസരിച്ചാണ് പൊലിസ് സ്ഥലത്ത് എത്തിയത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമാണ് ഇയാൾ കുറ്റകൃത്യം ചെയ്തത്. അന്വേഷണസംഘത്തിൽ പുത്തൻകുരിശ് സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി.ശശിധരൻ, മനോജ് കുമാർ, സിപിഒ ബിൻസ് എബ്രഹാം എന്നിവരാണ് ഉണ്ടായിരുന്നത്.
District News
തിരുമാറാടി : കാക്കൂർ കൂരാപ്പിള്ളി കുരിശ് പ്രദേശത്ത് അവശനിലയിൽ കണ്ടെത്തിയ മയിലിനെ വനം വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിത താവളത്തിലേക്ക് മാറ്റി. മനയ്ക്കൽപറമ്പിൽ എം.എ.ലാൽസെന്റെ പുരയിടത്തിലും സമീപ്രദേശങ്ങളിലും കഴിഞ്ഞ കുറിച്ചു ദിവസങ്ങളായി മയിലിനെ കാണപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞദിവസം മയിലിനെ അവശനിലയിൽ കണ്ടെത്തിയതിനാൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ.വർഗീസ് വാർഡ് മെമ്പർമാരായ ബിനോയ് കള്ളാട്ടുകുഴി, ഏബിൾ ഏബ്രഹാം, പ്രദേശവാസി രാജമണി എന്നിവർ കോതമംഗലം റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്.മാഹിൻ, എസ്.ശരത്, സർപ റെസ്ക്യൂവർമാരായ പി.ആർ.റെജിൻ, കെ.ആർ.ബിപിൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി മയിലിനെ സുരക്ഷിതമായി പിടികൂടി കോതമംഗലത്തേക്ക് കൊണ്ടുപോയി. കാലിന് പരിക്കേറ്റ മയിലിന് ആവശ്യമായ ചികിത്സ നൽകിയ ശേഷം തുറന്നുവിടുമെന്ന് വനം വകുപ്പ് അറിയിച്ചു.
District News
മരട്: മരട് നഗരസഭാ പരിധിയിലെ തെരുവുനായ ശല്യത്തിനുള്ള പരിഹാരത്തിനായി മരട് നഗരസഭയും മൃഗസ്നേഹികളും സന്നദ്ധ സംഘടനകളും തമ്മിൽ ഇന്ന് നഗരസഭാ കാര്യാലയത്തിൽ ചർച്ച നടക്കാനിരിക്കെ, ചർച്ചയുടെ ഫലപ്രാപ്തികൾക്കൊന്നും കാത്തു നിൽക്കാതെ തെരുവുനായ പിന്നെയും നാട്ടുകാരെ ആക്രമിച്ചു. മരട് ഭാവന റോഡിലാണ് കഴിഞ്ഞ ദിവസം തെരുവുനായ് അഞ്ചുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
വള്ളിപ്പറമ്പിൽ നാരായണൻ നായർ (77), ആന്ധ്രാ സ്വദേശി ലന്താനി ടട്ഗി (50), കണ്ണാടിക്കാട് പള്ളിപ്പറമ്പിൽ ജോയൽ (23) എന്നിവർക്കും മറ്റു രണ്ടു പേർക്കുമാണ് കടിയേറ്റത്. ഞായർ വൈകിട്ടോടെയായിരുന്നു തെരുവുനായയുടെ ഓടി നടന്നുള്ള ആക്രമണം. പലരുടെയും പരിക്ക് ആഴത്തിലുള്ളതാണ്. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് അധികൃതരുടെ നിർദേശപ്രകാരം നായ പിടുത്തക്കാരെത്തി നായയെ പിടികൂടി, പേവിഷ ബാധയുണ്ടോയെന്നറിയാൻ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്കും തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
ഇലഞ്ഞിമറ്റം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പ്രിയയുടെ മകൾ നദാനിയ (13) നാണ് കുണ്ടന്നൂർ രണ്ടാം ഡിവിഷൻ ചിലവന്നൂർ റോഡ് വാണിശേരി കവലയിൽ വച്ച് തെരുവ് നായയുടെ ആക്രമണമുണ്ടായത്. കൈക്കും കാലിനും പരിക്കേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
District News
കൊച്ചി: എറണാകുളം നോര്‍ത്ത് ഇഎസ്ഐ ആശുപത്രിയുടെ ദയനീയാവസ്ഥ പരിഗണിച്ച്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 100 കിടക്കകളുള്ള പുതിയ ആശുപത്രി നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. നോര്‍ത്തിലെ കെട്ടിടം കാലപ്പഴക്കവും സ്ഥലപരിമിതിയും കൊണ്ട് ഭാവിയിലെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭാ കരന്തലജെ ലോക്സഭയില്‍ അറിയിച്ചു.
എറണാകുളത്തെ ഇഎസ്ഐ ആശുപത്രികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച ഹൈബി ഈഡന് എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
നോര്‍ത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റിനാണ്. പദ്ധതിയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 232 കോടി രൂപയാണ് നിര്‍മാണച്ചെലവ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കണ്‍സെപ്റ്റ് പ്ലാന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നോര്‍ത്തിലെ ഇഎസ്ഐ ആശുപത്രികള്‍ നേരിടുന്ന ഗുരുതരമായ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്ന് ഹൈബി കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍ ഉണ്ടായത്.
District News
കാക്കനാട്: മെട്രോ റെയിൽ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട് കളക്ടർ നൽകിയ ഉത്തരവ് പാലിക്കുന്നില്ലെന്ന തൃക്കാക്കര നഗരസഭയുടെയും പൊതുജനത്തിന്റെയും പരാതിയെ തുടർന്ന് മെട്രോ റെയിൽ അധികൃതരെയും കരാറുകാരെയും ജില്ലാ കളക്ടർ വിളിച്ചു വരുത്തി. മെട്രോ റെയിൽ നിർമാണത്തിനായി നടക്കുന്ന പൈലിംഗിൽ പുറന്തള്ളുന്ന ചെളിയും മണ്ണും തൃക്കാക്കര നഗരസഭക്കു നമീപമുള്ള സർക്കാർ പുറപോക്കിൽ നിക്ഷേപിക്കാൻ ചില വ്യവസ്ഥകളോടെ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു.
നിലവിലുള്ള തോടിന്റെയും കാനയുടെയും വശങ്ങങ്ങൾ മൂന്ന് മീറ്റർ വീതിയിലും ആറ് മീറ്റർ പൊക്കത്തിലും സംരക്ഷണ ഭിത്തി കെട്ടി നീരൊഴുക്കു തടസപ്പെടാത്തവിധം മെട്രോ നിർമാണ അവശിഷ്ടങ്ങൾ സംഭരിക്കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും കരാറുകാരോ, കെ എംആർഎൽ അധികൃതരോ കളക്ടറുടെ ഉത്തരവ് പാലിച്ചില്ല. അവിടെ നിലവിലുണ്ടായിരുന്ന കാനയും തോടും ചെളിയും എക്കൽമണ്ണും അടിച്ച് മൂടുകയും ചെയ്തു.
മഴ കനത്തതോടെ ചെളിയും വെള്ളവും തൊട്ടടുത്തുള്ള സഹകരണ ആശുപത്രി വളപ്പിലേക്ക് ഒഴുകിയെത്തി. ആശുപത്രി വളപ്പിൽ നിന്നും മോട്ടോർ ഉപയോഗിച്ച് മലിനജലം റോഡിലേക്ക് പമ്പു ചെയ്യാനെത്തിയ മെട്രോ റയിൽ തൊഴിലാളികളിൽ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തതോടെ പ്രശ്നം കൂടുതൽ വഷളായി.
തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയും ആശുപത്രി അധികൃതരും കളക്ടറെ കണ്ട് ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയതോടെ മെട്രോ റയിൽ എൻജിനിയർമാരെയും കരാറുകാരെയും വിളിച്ചു വരുത്തിയ കളക്ടർ പ്രശ്നപരിഹാരമായി കെട്ടിക്കിടക്കുന്ന വെള്ളം ചെളി കലരാത്ഫിൽറ്റർ ഉപയോഗിച്ച് വലിച്ചെടുക്കാൻ നിർദേശം നൽകി. മൂടിക്കളഞ്ഞ കാനയും തോടും വീണ്ടെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ട സാഹചര്യത്തിലാണ് വെള്ളം കെട്ടിക്കിടക്കാത്ത വിധം പമ്പു ചെയ്തു നീക്കാൻ കളക്ടർ നിർദേശം നൽകിയത്.
തൃക്കാക്കര പൊലിസ് കസ്റ്റഡിയിൽ എടുത്ത രണ്ടു കരാർ ജീവനക്കാരെയും പിന്നീട് വിട്ടയച്ചു. ഉമ തോമസ് എംഎൽഎയുടെ സാന്നിധ്യത്തിൽ ആശുപത്രി മാനേജ്മെന്റുമായും നഗരസഭാ അധികൃതരുമായും ചർച്ചനടത്തിയ ശേഷമാണ് കളക്ടർ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്. മഴ മാറിയ ശേഷം തോടും കാനയും സംരക്ഷിക്കാനുള്ള നടപടികൾ കരാറുകാരുടെ ചെലവിൽ ആരംഭിക്കുമെന്ന് റാഷിദ് ഉള്ളംപിള്ളി അറിയിച്ചു.
District News
പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 31 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 12 വീടുകൾ ഭാഗികമായി തകർന്നു. ചിറ്റൂർ താലൂക്കിലെ മുതലമട, തെക്കേദേശം, മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം 3, കരിന്പ 1, പട്ടാന്പി താലൂക്കിലെ ഓങ്ങലൂർ 1, വല്ലപ്പുഴ 1, വിളയൂർ, ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി 2, ആലത്തൂർ, പാലക്കാട് താലൂക്കിലെ കൊടുന്പ്, മങ്കര എന്നീ വില്ലേജുകളിലാണ് വീടുകൾക്ക് ഭാഗിക കേടുപാടുകൾ സംഭവിച്ചത്. ആലത്തൂർ താലൂക്കിലെ എരിമയൂർ 1 വില്ലേജിലെ ഒരു വീട് പൂർണമായും തകർന്നു.
സുരക്ഷ മുന്നിൽക്കണ്ട് 16 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ശരാശരി 39.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. നിലവിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകൾ ഒന്നും തുറന്നിട്ടില്ല.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മംഗലം ഡാമിലെ നിലവിലെ ജലനിരപ്പ് 76.81 മീറ്ററാണ്.
ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് 96.16 മീറ്ററായി ഉയർന്നതിനെ തുടർന്ന് മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും ഉയർത്തി. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു.
ചുള്ളിമടയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
വണ്ടിത്താവളം: കനത്തമഴയിൽ ചുള്ളിമടയിൽ റോഡിനു കുറുകെ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് അപകടം. മരം വീണതിൽ റോഡിനെതിർവശത്ത് വൈദ്യുതികമ്പികളും പൊട്ടി. അപകടസമയത്ത് റോഡിൽ യാത്രക്കാരോ വാഹനങ്ങളോ ഉണ്ടാവാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ചിറ്റൂർ അഗ്നിരക്ഷാനിലയം സേനാംഗങ്ങളും സമീപവാസികളും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
മഴക്കെടുതി: പൂർണസജ്ജമെന്ന് എംഎൽഎ
പട്ടാന്പി: മഴക്കെടുതിയുമായി ബന്ധപ്പെട്ട് പട്ടാന്പി മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശക്തമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മണ്ഡലം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു.
മഴക്കെടുതി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥതല പ്രവർത്തനങ്ങളും ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള തയാറെടുപ്പുകളും വിലയിരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസർമാർക്ക് കൃത്യമായ ചുമതലകൾ നൽകിയിട്ടുണ്ട്. താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
ജില്ലാ കളക്ടർ നേരിട്ടെത്തി പട്ടാന്പി പാലം പരിസരങ്ങളിലെ ജലനിരപ്പും മറ്റ് സ്ഥിതിഗതികളും വിലയിരുത്തിയിട്ടുണ്ട്. വെള്ളിയാംകല്ലിലെ 27 ഷട്ടറുകളിൽ 23 എണ്ണമാണ് നിലവിൽ തുറന്നിട്ടുള്ളത്. ബാക്കി 4 ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് കളക്ടറുടെയും ഇറിഗേഷൻ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ജലനിരപ്പ് അനുസരിച്ച് പട്ടാന്പിയിൽ വലിയ വെള്ളപ്പൊക്ക സാധ്യതകളില്ലെന്ന് കളക്ടറെ അറിയിച്ചിട്ടുണ്ട്.
District News
മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തെ ആലിങ്കൽ വെള്ളച്ചാട്ടം ശക്തി പ്രാപിച്ച് മനോഹരിയായി. കാനനഭംഗിയുടെ സർവ ഭാവത്തോടെയാണ് ഈ ജലപാതം കരിമ്പാറകളിൽ തട്ടി ചിതറി വെള്ളപട്ടണിഞ്ഞ് പായുന്നത്. തളികകല്ല് ആദിവാസി ഉന്നതിയിലേക്കുള്ള കാട്ടുപാതക്കു സമീപം രണ്ട് കുന്നുകൾക്കിടയിലാണ് ഈ വെള്ളച്ചാട്ടം. അതിനാൽ ഇത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. നഷ്ടമാകാത്ത വന്യഭംഗി പശ്ചാത്തലമൊരുക്കി ദൂരെ നിന്നുള്ള ഈ ജലപാതകാഴ്ച ആശ്ചര്യപ്പെടുത്തുന്നതാണ്. മംഗലംഡാമിൽ നിന്നും 15 കിലോമീറ്റർ മാറിയാണ് ഈ വെള്ളച്ചാട്ടം. പോത്തംതോട് പാലത്തിനടുത്തെ നിറഞ്ഞൊഴുകുന്ന തോട് മുറിച്ചു കടന്നുവേണം ജലപാതത്തിനടുത്തെത്താൻ.
ഇതിനാൽ തോട്ടിലെ വെള്ളം കുറയുന്ന സമയത്ത് മാത്രമെ കടന്നുപോകാനാകു. മഴക്കാലത്തിന്റെ രൗദ്രഭാവം ഒടുങ്ങിയതിനുശേഷം ഇവിടെ പോകുന്നതാകും സുരക്ഷിതം. മലനിരകളിൽ നിന്നും വനത്തിൽ നിന്നും പാഞ്ഞെത്തുന്ന ഈ വെള്ളം തളികകല്ലിൽ നിന്നും പോത്തൻതോട്ടിൽ നിന്നുമുള്ള കാട്ടുചോലകൾ കൂടി തിപ്പിലിക്കയം എന്ന അഗാധകയത്തിൽ സംഗമിച്ചാണ് പിന്നീട് കടപ്പാറ തോട് വഴി യാത്ര തുടർന്ന് രണ്ടാം പുഴയിലൂടെ മംഗലംഡാം റിസർവോയറിലെത്തുന്നത്. മംഗലം ഡാമിന്റെ ഏറ്റവും ശക്തമായ നീരോഴുക്കുകളിൽ ഒന്നാണ് കടപ്പാറ തോട്.
ആലിങ്കൽ വെള്ളച്ചാട്ടം ശക്തിപ്പെട്ടാൽ പിന്നെ മംഗലംഡാമിലെ ജലനിരപ്പ് ഉയരുന്നത് അതിവേഗമാകും. അത്രയും വെള്ളമാണ് വനമേഖലയിൽ നിന്നും ഈ ജലപാതത്തിലൂടെ ഒഴുകിയെത്തുന്നത്.
പ്രകൃതി ഒരുക്കിയിട്ടുള്ള വിസ്മയകാഴ്ചയാണ് ആലിങ്കൽ വെള്ളച്ചാട്ടം. മനുഷ്യരുടെ ഇടപെടലുകൾ ഇല്ലാത്തതിനാൽ കാനന കരുത്തിന്റെ സ്വാഭാവികത ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്.
നൂറടിയോളം ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. തളികക്കല്ല് ഉന്നതി വഴിയിൽ വേറെയും ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്.
District News
കൂറ്റനാട്: ഭാരതപ്പുഴയുടെ കര വീണ്ടും ഇടിഞ്ഞു. തീവ്രമഴയിൽ ഭാരതപ്പുഴയിലുണ്ടായ നീരൊഴുക്കിനെ തുടർന്ന് തൃത്താല യജ്ഞേശ്വരം ക്ഷേത്രത്തിന്റെ ഉൗട്ടുപുരയുടെ ഒരു ഭാഗം കൂടി പുഴയിൽ വീണതോടെയാണ് തീരവാസികൾ മുൾമുനയിലായത്.
2018 ലെ മഹാ പ്രളയത്തെ തുടർന്നാണ് വെള്ളിയാങ്കല്ല് പാലത്തിന്റെ തെക്ക് വശത്തെ പാർശ്വ സംരക്ഷണഭിത്തി വലിയ തോതിൽ തകർന്നത്. പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന യജ്ഞേശ്വരം ക്ഷേത്രത്തിന്റെ ഉൗട്ടുപുരയുടെ ഒരു ഭാഗം മുന്‍പ് പുഴയിലേക്ക് തകർന്ന് വീണിരുന്നു. പുഴയിലെ നീരൊഴുക്ക് വർധിച്ചതോടെയാണ് ഇന്നലെ വീണ്ടും വലിയൊരു ഭാഗംകൂടി പുഴയിലേക്ക് പതിച്ചത്. പാർശ്വഭിത്തി തകർന്ന് എട്ടുവർഷമായിട്ടും ഭിത്തിയുടെ പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
റഗുലേറ്ററിന്റെ 27 ഷട്ടറുകളിൽ 23 എണ്ണം ഉയർത്തിയിട്ടുണ്ടെങ്കിലും കരയോട് ചേർന്ന ഷട്ടറുകൾ കൂടി ഉയർത്തിയാൽ പാലത്തിന്റെ തെക്ക് ഭാഗം കൂടുതൽ തകരുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. മലന്പുഴ ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നുവിടുകയും ഭാരതപ്പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്താൽ കൂടുതൽ തീരം ഇടിഞ്ഞു വീഴുമെന്ന ഭീതിയിലാണ് നാട്ടുകാർ.
District News
വടക്കഞ്ചേരി: അതീവ അപകടാവസ്ഥ നിലനിൽക്കുന്ന പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം പരിസരത്ത് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് നാട്ടുകാർ.
വെള്ളം താഴേക്ക് പതിക്കുന്ന ഭാഗത്ത് ശക്തമായ ഒഴുക്കും പുഴയുടെ ഇരുഭാഗത്തും നല്ല വഴുക്കലുള്ള പാറകളുമാണ്. ഞായറാഴ്ച ഉച്ചക്ക് ഈ വഴുക്കലിൽപെട്ടാണ് കോയമ്പത്തൂരിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ അഞ്ചംഗസംഘത്തിലെ രണ്ട് പേർ വെള്ളച്ചാട്ടത്തിൽപ്പെട്ട് ഒരു സ്ത്രീ മരിക്കാനിടയായത്. ജലപാതത്തിന്റെ ഇരുഭാഗത്തും ഏറെ ദൂരം താഴേക്ക് കുത്തനെ ചെരിവുള്ള പാറപ്രദേശങ്ങളുണ്ട്.
മഴക്കാലങ്ങളിലും ഇവിടെയാണ് വിനോദസഞ്ചാരികൾ താഴേക്കുള്ള ദൂരക്കാഴ്ച കാണാൻ തങ്ങുന്നത്. ചെറിയ അശ്രദ്ധയോ വഴുക്കലോ സംഭവിച്ചാൽ പിന്നെ വീഴുക 700 അടി താഴ്ചയിലേക്കാകും. പാറപ്പുറത്തെ വനം വകുപ്പിന്റെ ജെണ്ടയോട് ചേർന്ന് ബലമേറിയ കമ്പി നെറ്റെങ്കിലും സ്ഥാപിച്ചാൽ വലിയ അപകടസാധ്യത കുറയും. ഇക്കാര്യം പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് മെംബർ റെൻസി ജോയ്സ് പറഞ്ഞു. വൈദ്യുത പദ്ധതിക്കായുള്ള ചെക്ക്ഡാം പരിസരത്ത് സെക്യൂരിറ്റി വാച്ചർമാരെ നിയമിക്കണം.
മദ്യപസംഘങ്ങളേയും മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ നിരീക്ഷിക്കാനും സംവിധാനമുണ്ടാക്കണമെന്നും മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കുഴി, മംഗലംഡാം എന്നീ രണ്ട് ടൂറിസ്റ്റ് സ്പോട്ടുകൾ ബന്ധിപ്പിക്കാനായാൽ അതിന്റെ വികസന വ്യാപ്തിയും പതിന്മടങ്ങാകുമെന്ന് വിലയിരുത്തുന്നുണ്ട്.
എംഎൽഎ ടി.എം. ശശിയുടെ നേതൃത്വത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് മലയോരജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഫാം ടൂറിസവും പ്രോത്സാഹിപ്പിക്കണം. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തണം. തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്നും താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്.
വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ ഈ പ്രദേശവും സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു.
District News
മുതലമട: നെൽകൃഷിയിൽ തുടർച്ചയായുണ്ടാവുന്ന പ്രതിസന്ധിയും സമോചിതമായി സംഭരണവില ലഭിക്കാത്തതും മൂലം കർഷകർ നെല്പാടങ്ങളിൽ ഇഞ്ചികൃഷി തുടങ്ങുന്നു.
കാലവർഷം ആരംഭിച്ച് രണ്ടു മാസത്തോളം കാത്തിരുന്നിട്ട് മഴവെള്ളമോ കനാൽ വെള്ളമോ ലഭിക്കാതിരുന്ന കർഷകരാണ് ഇഞ്ചികൃഷിക്ക് പരീക്ഷണം തുടങ്ങിയത്.
ഇഞ്ചികൃഷിക്ക് കൂടുതൽ വെള്ളമോ പരിചരണമോ വേണ്ടി വരില്ല എന്നതും വിളമാറ്റി കൃഷിയിറക്കുന്നതിന് ചിന്തിക്കാൻ കാരണമായിട്ടുണ്ട്.
വിളവെടുപ്പ് നടന്നാൽ വിപണനവും നടത്തി വില ഉടൻ ലഭിക്കും എന്നതും കർഷകർക്ക് പ്രലോഭനമാവുന്നുണ്ട്. തൃശൂർ ഉൾപ്പെടെ പടിഞ്ഞാറൻ ജില്ലകളിൽ നിന്നും കർഷകർ താലൂക്കിലെത്തി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തുന്നുണ്ട്. ഇത് കൃഷിഭൂമി ഉടമക്കും ആദായകരമാണെന്നാണ് വിലയിരുത്തൽ.
District News
ആലത്തൂർ: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ കൺസ്യൂമർ ക്ലബ്ബുകൾ സജീവമാക്കാനുള്ള ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നടപടിയെ ആലത്തൂർ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസ് യോഗം സ്വാഗതം ചെയ്തു.
പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന സ്ഥലങ്ങളിലെ കരിങ്കൽ ക്വാറികൾ നിർത്തൽ ചെയ്യുക, തെരുവ് നായയുടെ കടിയേൽക്കുന്നവരുടെ ചികിത്സാചെലവ് ഗ്രാമപഞ്ചായത്തുകൾ വഹിക്കുക, സർക്കാർ ആശുപത്രികളിൽ ചികിത്സയും മരുന്നും ഉറപ്പുവരുത്തുക, കുടിവെള്ളം ശുദ്ധമായത് വിതരണം ചെയ്യുക, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തി മാത്രം കടത്തിവിടുക, പച്ചക്കറി കടകൾ ഉൾപ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിലവിവരപട്ടിക പ്രദർശിപ്പിക്കുക, മഴക്കാലത്ത് മാത്രം രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പി. ശിവകുമാർമാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പഴനിമല റിപ്പോർട്ട് അവതരിപ്പിച്ചു.
കെ. വേലുണ്ണി, എ. ഉസ്മാൻ പനക്കപ്പറമ്പ്, പി.കെ. മുഹമ്മദ് ബഷീർ, പി. വിജയൻ, എം.കെ. പൊന്നൻ, കെ.കെ. സുബ്രഹ്മണ്യൻ, കെ. തങ്കവേലു, കെ.ബി. തിലകേശൻ, എസ്. രാജേഷ് കുമാർ, എം. ഹംസ, ജോസുകുട്ടി സിറിയക്ക് പ്രസംഗിച്ചു.
District News
പാലക്കാട:് ജില്ലയിലെ നടുപ്പതി ആദിവാസി മേഖലയിലെ ജിടിഡബ്ല്യു എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. പ്രദേശത്തെ കുടിവെള്ളത്തിൽ അണുക്കളും ഉപ്പുരസവും കൂടുതലുള്ളതിനാൽ വിദ്യാർഥികൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തൃശൂർ ശ്രീകേരളവർമ കോളജ് ബികോം ഓൾഡ് ബാച്ച് 1973-76 ആണ് വാട്ടർ പ്യൂരിഫയർ സ്പോണ്സർ ചെയ്തത്.
ഒലീവിയ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് എൻ. ജഗദീശ്വരൻ വാട്ടർ പ്യൂരിഫയർ സ്കൂൾ അധികൃതർക്ക് കൈമാറി. കാരംസ് ബോർഡ്, ചെസ് ബോർഡ്, ഫുട്ബോൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ സിഎംഡി കെ.ടി. കൃഷ്ണകുമാർ, മഹാലക്ഷ്മി ജഗദീശ്വരൻ, ഒലീവിയ ഫൗണ്ടേഷൻ ചീഫ് പ്രോജക്ട് മാനേജർ ഗൗതം രാമകൃഷ്ണൻ, പ്രോജക്ട് അസിസ്റ്റന്റ് രാജാത്തി, ഫൈസൽ, ഹെലൻ (പ്രിൻസിപ്പൽ), അധ്യാപികമാരായ പി.എസ്. ദീപ, എസ്. രാജി പങ്കെടുത്തു.
District News
ഒറ്റപ്പാലം: താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി രൂപീകരണം വൈകുന്നതിനെതിരേ ഒറ്റപ്പാലം താലൂക്ക് വികസനസമിതി യോഗത്തിൽ രൂക്ഷവിമർശനം. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ അറിയിക്കാതെ കഴിഞ്ഞ ദിവസം ചെയർപേഴ്സണടക്കമുള്ളവർ യോഗം ചേർന്നതിനെതിരേയും വിമർശനം ഉയർന്നു.
സിപിഎമ്മും മുസ്ലിം ലീഗും പ്രതിനിധികളെ നൽകാത്തത് മൂലമാണ് വിപുലമായ യോഗം ചേരാൻ കഴിയാത്തതെന്നു ഒറ്റപ്പാലം മുനിസിപ്പൽ സൂപ്രണ്ടിന്റെ വിശദീകരണമാണ് രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയത്. കഴിഞ്ഞദിവസം ചേർന്ന മാനേജ്മെന്റ് കമ്മിറ്റിയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ വിളിക്കാതിരുന്നത് ബന്ധപ്പെട്ടവരുടെ ജില്ലാ ഘടകം നാമനിർദേശം ചെയ്തയാളെ സംബന്ധിച്ച് രേഖാമൂലം കത്ത് നൽകാത്തത് മൂലമാണെന്ന് യോഗത്തിൽ സൂപ്രണ്ട് വിശദീകരിച്ചു. എന്നാൽ കത്തുനൽകിയവരെ പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് മറുചോദ്യം ഉയർന്നത്.
പ്രതിനിധികളെ ചോദിച്ച് ഔദ്യോഗികമായി നഗരസഭാ സെക്രട്ടറി കത്തുനൽകിയിട്ടില്ലെന്ന് രാഷ്ട്രീയപാർട്ടി പ്രതിനിധികളിൽ ചിലർ ആരോപിച്ചു. കത്തുനൽകേണ്ടത് നഗരസഭാ ചെയർപേഴ്സൺ അല്ലെന്നും സെക്രട്ടറി ആണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
മഴക്കാലം രൂക്ഷമായിരിക്കെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സുഗമമായി നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് വിമർശനം ഉയർന്നത്.
നഗരസഭയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച നേരിടുന്നതായി വിമർശനം ഉയർന്നു. അടിയന്തരമായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേർക്കാൻ യോഗത്തിൽ തീരുമാനമായി. പാതയോരങ്ങളിൽ അനധികൃത കെട്ടിട നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും കൈയേറ്റക്കാർക്ക് അനുകൂലമായ നിലപാടാണ് ബന്ധപ്പെട്ടവർ കൈക്കൊള്ളുന്നതെന്നും വിമർശനം ഉയർന്നു.
നഗരത്തിൽ സ്ഥാപിക്കുന്ന ബാരിക്കേഡുകൾ ചട്ടപ്രകാരം അല്ല സ്ഥാപിക്കുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു ഒറ്റപ്പാലം നഗരത്തിന്റെ പരിസര ഭാഗങ്ങളിൽ രൂപപ്പെട്ട വലിയ കുഴികൾ അടയ്ക്കുന്നതിനും തീരുമാനമായി.
District News
ഒറ്റപ്പാലം: മണ്ണാർക്കാട് -ഒറ്റപ്പാലം പ്രധാനപാതയിൽ അപകടസാധ്യത ഏറെയുള്ള മുരുക്കംപറ്റയിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തീരുമാനം.
റോഡ് അപകടങ്ങൾ പതിവായ അമ്പലപ്പാറ-ഒറ്റപ്പാലം പാതകളിലാണ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. വാഹനവകുപ്പ് അധികൃതർ രാഷ്ട്രീയ-സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇതുസബന്ധിച്ച് തീരുമാനമായത്. ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പുറമേ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിന് നേരത്തേ നടത്തിയ സർവേ നടപടികൾ പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനുവേണ്ടി തഹസിൽദാർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്ഥലം കിട്ടുന്ന മുറയ്ക്ക് സിഗ്നൽ സംവിധാനം ഏർപ്പെടുത്താനാണ് ധാരണ. വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു.
അടുത്തമാസം 15-ഓടെ ഒറ്റപ്പാലം, അമ്പലപ്പാറ പാതകളിലെ ബസ് സ്റ്റോപ്പുകളാണ് പുനഃക്രമീകരിക്കുക. നെല്ലിക്കുറുശി, വരോട് റോഡുകളിൽ നവീകരണം നടത്താനും പദ്ധതിയുണ്ട്. ഇതുമൂലമാണ് ഈ പാതകളെ ഒഴിവാക്കിയിട്ടുള്ളത്. ബസുകൾ നാൽക്കവലയിൽത്തന്നെ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗതത്തിരക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
സ്റ്റോപ്പുകൾ മാറ്റുന്നത് വളവുകൾ നിറഞ്ഞ ഭാഗത്താണെന്നും അപകടത്തിന് കാരണമാകുമെന്നും പങ്കെടുത്തവരിൽ ചിലർ അഭിപ്രായപ്പെട്ടു. ഇത് പരിശോധിക്കാൻ പോലീസിനോടും മോട്ടോർവാഹന വകുപ്പിനോടും നിർദേശിച്ചു. അടുത്തുതന്നെ ഇത് പരിശോധിക്കും. ഒറ്റപ്പാലം ഭാഗത്ത് പഞ്ചായത്തിന്റെ സ്ഥലത്ത് താത്കാലികമായി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കും. അമ്പലപ്പാറഭാഗത്തേക്ക് സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് കാത്തിരിപ്പുകേന്ദ്രം നിർമിക്കും.
ഇതിനായി റവന്യൂവകുപ്പ് സർവേനടപടികൾ ഉടൻതന്നെ ആരംഭിക്കും. ഇത് കഴിയുന്നതോടെ ബ്ലിങ്കിംഗ് ലൈറ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും നവീകരിക്കുന്നതിന് നടപടികൾ ആയിട്ടുണ്ട്.
District News
മംഗലംഡാം: നീതിപുരം, വിആർടി, ആലാംപരുത എന്നീ പ്രദേശങ്ങളിൽ കരിങ്കൽ ക്വാറികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കാക്കഞ്ചേരി മോർ ഇഗ്നാത്തിയോസ് പാത്രിയാർക്ക സെന്ററിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജെയ്സൺ ഉദ്ഘാടനം ചെയ്തു. പള്ളി ട്രസ്റ്റി ബിനു തണ്ണിക്കോട്ടിൽ, സെക്രട്ടറി കുര്യാക്കോസ് തടികുളങ്ങര, ബൈജു കുഴിക്കാട്ടിൽ, ധന്യ ബൈജു എന്നിവർ നേതൃത്വം നൽകി.
2015-ൽ പ്രസിദ്ധീകരിച്ച ജില്ലാ ദുരന്തനിവാരണ പദ്ധതിയിൽ കിഴക്കഞ്ചേരി രണ്ടാം വില്ലേജ് മണ്ണിടിച്ചിലിനും മറ്റു പ്രകൃതിദുരന്തങ്ങൾക്കും സാധ്യതയുള്ള പ്രദേശമായി കണ്ടെത്തിയിട്ടുള്ളതായി യോഗം ചൂണ്ടിക്കാട്ടി. സർക്കാർ തന്നെ ദുരന്തസാധ്യതയുള്ള മേഖലയായി അംഗീകരിച്ച പ്രദേശത്ത് ക്വാറികൾക്ക് അനുമതി നൽകുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതര ഭീഷണിയാകുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
നിലവിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം മൂലം പ്രദേശവാസികൾ കടുത്ത ദുരിതം അനുഭവിക്കുകയാണ്. ഭീമൻ ലോറികളുടെ യാത്ര അപകടകരമാണ്.
ഇതുമൂലം റോഡ് ഗുരുതരമായി തകർന്ന നിലയിലാണെന്നും പൊടിശല്യം, വാഹനങ്ങളുടെ പാച്ചിൽ, സ്ഫോടന ശബ്ദം എന്നിവ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ അതീവ ദുസഹമാക്കിയിരിക്കുകയാണെന്നും യോഗം വിലയിരുത്തി.
ഇനിയും പുതിയ ക്വാറികൾ കൂടി ആരംഭിച്ചാൽ പ്രദേശത്തിന്റെ പരിസ്ഥിതി തകരുകയും കൃഷി ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവന മാർഗങ്ങൾക്കത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.
പുതിയ ക്വാറികൾക്ക് പരിസ്ഥിതി അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ആറിന് രാവിലെ 11ന് മംഗലംഡാം ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുജന ഹിയറിംഗിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കി പദ്ധതിക്കെതിരായ ആക്ഷേപങ്ങൾ നേരിട്ട് രേഖപ്പെടുത്താൻ യോഗം തീരുമാനിച്ചു.
District News
വണ്ടിത്താവളം: നാടിനെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെതിരെ പെരുമാട്ടി, നന്ദിയോട്, കൈപ്പയന് കൊളുമ്പിൽ മയക്കുമരുന്നില്ലാത്ത എന്റെ നാട് എന്ന ലക്ഷ്യവുമായി പുതുവെളിച്ചം ക്ലീൻ ഫ്യൂച്ചർ ഫോറം സമിതി രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു . മീനാക്ഷിപുരം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. അഫ്സൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിറ്റൂർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. സുരേഷ് ബാബു ബോധവത്കരണ ക്ലാസ് നടത്തി.
നാടൻപാട്ടു കലാകാരൻ പ്രണവം ശശി, വടവന്നൂർ കുമരേഷ്, ജില്ല പഞ്ചായത്തംഗം ടി. മഹേഷ്, കൂടാരം ട്രസ്റ്റ് പ്രസിഡന്റ് കെ.എ. വിജയകൃഷ്ണൻ, മനോജ്, ശെൽവൻ, വാർഡ് മെംബർ സരസു കൃഷ്ണൻ, അധ്യാപിക ഷീന മുരുകേശൻ എന്നിവർ പ്രസംഗിച്ചു.
District News
ചിറ്റൂർ: രണ്ടാംവിള നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് സർക്കാർ നൽകാനുള്ള കുടിശിക തുക ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന് കർഷകമോർച്ച ചിറ്റൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തത് മൂലം കർഷകർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പയെടുത്തും കടംവാങ്ങിയുമാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയത്. അടുത്ത കൃഷിയിറക്കാൻ സമയമായിട്ടും മുന്‍പത്തെ തുക ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കർഷകരുടെ അധ്വാനത്തിന് വില നൽകാതെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കുടിശിക തുക പലിശസഹിതം ഉടൻ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും യോഗം മുന്നറിയിപ്പു നൽകി.
ബിജെപി ജില്ലാ ജനൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൈലാസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. രമേശ് എ. ദണ്ഡപാണി, വി. ലക്ഷ്മണകുമാർ, കെ. വിനീഷ്, പ്രമോദ്നായർ, കെ.ജി. അശോകൻ എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: വേൾഡ് സ്കാർഫ് ദിനാചരണത്തിന്റെ ഭാഗമായി കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർ കെ. സുധീറിനെ സ്കാർഫ് അണിയിച്ച് ആദരിച്ചു.
സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ജില്ലാ കളക്ടറെ സന്ദർശിച്ച് സ്കാർഫ് അണിയിക്കുകയും വേൾഡ് സ്കാർഫ് ദിനത്തിന്റെ സന്ദേശം കൈമാറുകയും ചെയ്തത്.
തുടർന്ന് വിദ്യാർഥികളുമായി ജില്ലാ കളക്ടർ സംവദിച്ചു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. ട്രൂപ്പ് ലീഡർ ആദിത്യ ശങ്കർ, അധ്യാപകരായ രാജേഷ്, അരുണ്‍കുമാർ, ലാസിജ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
District News
കോയമ്പത്തൂർ: സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളാണ് കാൻസർ രോഗത്തിനോടുള്ള ഭയത്തിന് കാരണമെന്ന് അർബുദ രോഗ വിദഗ്ദൻ ഡോ.വി.പി. ഗംഗാധരൻ പറഞ്ഞു.
സുലൂർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടപ്പിച്ച കാൻസർ ബോധവത്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ.
ഭയമല്ല മറിച്ച് അതിനെകുറിച്ചുള്ള അറിവാണ് സമൂഹത്തിൽ സഷ്ടിക്കേണ്ടത്. തെറ്റിദ്ധാരണകളാണ് കാൻസർ രോഗത്തെ ഭയാശങ്കയിലാക്കുന്നത്. പ്രാരംഭ ദിശയിൽ കണ്ടെത്തിയാൽ അൻപത് ശതമാനം ചികിത്സയിലൂടെ മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
പുരുഷൻമാർക്ക് കൂടുതൽ കണ്ടുവരുന്നത് ശ്വാസകോശ സംബന്ധവും വായ, തൊണ്ടയിലെ കാൻസറുമാണ്. പുകയിലയുടെ ഉപയോഗവും മദ്യപാനവുമാണ് അതിന് കൂടുതൽ കാരണം. സ്ത്രീകളിൽ കാണുന്നത് സ്തനാർബുദവും ഗർഭാശയ രോഗങ്ങളുമാണ് ഡോക്ടർ പറഞ്ഞു. ചികിത്സപോലെ തന്നെ പ്രധാനപ്പെട്ടതാണ് തുടർ പരിശോധനയും. അഞ്ച് വർഷമെങ്കിലും കത്യമായ ഇടവേളകളിൽ പരിശോധന തുടരണം. പാരന്പര്യമായി വരുന്ന രോഗങ്ങൾ അഞ്ച് ശതമാനം മാത്രമേ ഉള്ളൂ എന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
ഇന്ന് ഭക്ഷണ രീതിയിൽ വന്ന മാറ്റം ഭയാനകമാണ്. അവിയലും തോരനും ഒക്കെ ഉപേക്ഷിച്ച് ജങ്ക് ഫുഡ്സിന് പിന്നാലെ പായുന്നത് കാൻസർ സാധ്യതകളെ ഇരട്ടിയാക്കുന്നു. യുവതലമുറയ്ക്ക് ഇക്കാര്യത്തിൽ കാര്യമായ ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണ്. ഡോക്ടർ പറഞ്ഞു. പ്രസിഡന്റ് എ. സുകുമാരൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോട്ടി കുരിയൻ, എ. രവിശങ്കർ, പി.എ. വൽസൻ, സി.എച്ച്. സുരേഷ് എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: ഓട്ടിസം, സെറിബൽ പാൾസി, ബുദ്ധിപരമായ വെല്ലുവിളികൾ എന്നീ നാഷണൽ ട്രസ്റ്റ് ആക്ട് പരിധിയിൽ വരുന്ന ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ സേവ് ദി ഫാമിലി കേരള ജില്ലാ കോ- ഓർഡിനേറ്റർ കെ.കാദർ മൊയ്തീൻ, ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ പി. അച്യുതൻ മാസ്റ്റർ, ഷഫീഖ് ഒലവക്കോട് എന്നിവർ ചേർന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം നൽകി.
കെഎസ്ആർടിസി പാസിന് ഭിന്നശേഷിക്കാർക്ക് സർക്കാർ നിശ്ചയിച്ച വാർഷിക വരുമാന പരിധി അന്‍പതിനായിരം രൂപയാണ്. ദൂരപരിധി നമ്മുടെ താമസസ്ഥലത്തുള്ള ഡിപ്പോയിൽ നിന്നും നാല്പത് കിലോമീറ്റർ ആണ്. ദൂരപരിധിയും വരുമാനപരിധിയും മാനദണ്ഡമാക്കാതെ ഭിന്നശേഷി വിഭാഗങ്ങൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നതിനായി പാസ് അനുവദിച്ചുതരണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
District News
വടക്കാഞ്ചേരി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മതിലിടിഞ്ഞു. വീട് അപകടാവസ്ഥയിൽ. മുണ്ടത്തിക്കോട് കോടശേരി സ്വദേശി മുരായിൽ വീട്ടിൽ സുനിഷിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണു മറിഞ്ഞുവീണത്. ഇതോടെ വീടിന്റെ ഭിത്തിയും അപകടാവസ്ഥയിലായി. അധികൃതർ ഉടൻ ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് വീട്ടുകാരും നാട്ടു കാരും ആവശ്യപ്പെട്ടു.
District News
കടവല്ലൂർ പാടത്ത് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
കടവല്ലൂർ: കുന്നംകുളം കടവല്ലൂർ പാടത്ത് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വളാഞ്ചേരി കൊളത്തൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
കുന്നംകുളത്തുനിന്ന് വളാഞ്ചേരിയിലേക്കു പോകുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ ഡിവൈഡറിൽ ഇടിച്ചശേഷം കാർ തോട്ടിലേക്കു മറിയുകയായിരുന്നു. നാട്ടുകാരും കുന്നംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു
എരുമപ്പെട്ടി: കനത്തമഴയിൽ കടങ്ങോട് വീട്ടുകിണർ ഇടിഞ്ഞ് താണു. പത്തൊടിയിൽ പുത്തൻപീടികയിൽ ഹനീഫയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞുവീണത്. ഇന്നലെ ഉച്ചയോടെയാണു വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞത്. വീടിന്റെ മുൻവശത്താണു കിണർ. മോട്ടോർ പമ്പ് സെറ്റും മണ്ണിനടിയിലായി.
വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു
എരുമപ്പെട്ടി: കനത്തമഴയിൽ കടങ്ങോട് വീട്ടുകിണർ ഇടിഞ്ഞ് താണു. പത്തൊടിയിൽ പുത്തൻപീടികയിൽ ഹനീഫയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞുവീണത്. ഇന്നലെ ഉച്ചയോടെയാണു വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞത്. വീടിന്റെ മുൻവശത്താണു കിണർ. മോട്ടോർ പമ്പ് സെറ്റും മണ്ണിനടിയിലായി.
ആധുനിക ഷെൽട്ടർ തുറന്നു
ചാവക്കാട്: ഗുരുവായൂർനിയോജകമണ്ഡലത്തിലെകാലവർഷക്കെടുതി ചർച്ച ചെയ്യാൻ അടിയന്തര യോഗം ചേർന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തംനിലയിൽ സ്കൂൾകെട്ടിടങ്ങളും മറ്റും ഉപയോഗിച്ച് ദുരിതാശ്വാസക്യാമ്പുകൾ തുടങ്ങേണ്ടതില്ല.
കടപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് മൂന്നുനിലകളിലായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഷെൽട്ടർ തുറന്നതായി എംഎൽഎ അറിയിച്ചു. മാറ്റിപാർപ്പിക്കുന്നവരെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വാഹനത്തിൽ ഷെൽട്ടറിൽ എത്തിക്കണം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പിഡബ്ല്യുഡി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണം.
എൻഎച്ച് കാന നിർമാണത്തിലെ അപാകതകൾമൂലമാണു വെള്ളക്കെട്ടുണ്ടാകുന്നതെന്ന് ജനപ്രതിനിധികൾ ചൂണ്ടി കാണിച്ചു. ഈ വിഷയത്തിൽ അടിയന്തരനടപടികൾസ്വീകരിക്കുന്നതിനായി നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ വെള്ളക്കെട്ടിനെക്കുറിച്ച്പൊതുജനങ്ങൾക്ക് അനാവശ്യഭീതി ഉണർത്തുന്ന
രീതിയിൽ നടത്തുന്ന പ്രചാരണങ്ങളിൽ ബന്ധപ്പെട്ടവർ പിൻമാറണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എൻ.കെ. അക്ബർ എംഎൽഎ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും ഉദ്യോഗസ്ഥ രും ചർച്ചയിൽ പങ്കെടുത്തു.
ഉത്രാളിക്കാവ് ക്ഷേത്രം വെള്ളത്തിൽ മുങ്ങി; ചടങ്ങുകൾ മുടങ്ങി
വടക്കാഞ്ചേരി: ശക്തമായ മഴയിൽ ഉത്രാളിക്കാവ് ക്ഷേത്രം വെള്ളത്തിൽ മുങ്ങി; ചടങ്ങുകൾ മുടങ്ങി. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുമുന്നിലുള്ള നാലമ്പലത്തിനകത്തും നടപ്പുരയിലും വെള്ളംകയറിയതിനെ തുടർന്ന് ഇന്നലെ നടത്താനിരുന്ന പ്രശസ്തമായ ഗുരുതിപൂജ മുടങ്ങി. റെയിൽവേയുടെ അനാസ്ഥയാണ് മേഖലയിൽ ഗുരുതരമായ വെള്ളക്കെട്ടിനുകാരണമായതെന്നും ആരോപണമുണ്ട്.
ക്ഷേത്രത്തിനു സമീപം റെയിൽവേ നടത്തുന്ന അഞ്ചാംചാൽ നിർമാണ പ്രവർത്തനങ്ങൾക്കായികൊണ്ടുവന്ന സാധനസാമാഗ്രികൾ അലക്ഷ്യമായി തള്ളിയതിനെ തുടർന്ന് സ്വാഭാവികമായി വെള്ളം ഒഴുകിപ്പോകുന്ന ഭാഗങ്ങൾ അടയുകയും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയുമായിരുന്നു.
ഇതേത്തുടർന്നാണ് നാലമ്പലത്തിലും നടപ്പുരയിലും വെള്ളം കയറിയത്. സംഭവത്തിൽ ഭക്തജനങ്ങളും നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്.
District News
അരിമ്പൂർ: മനക്കൊടി പുള്ള് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതംനിരോധിച്ചതായി പിഡബ്ല്യുഡി ബോർ ഡ് വച്ചു. മൂന്നിടത്താണ് റോഡിലൂടെ വെള്ളം കവിഞ്ഞൊഴുകുന്നത്. ചിലയിടത്ത് ഒന്നരയടിയോളം ഉയരത്തിലാണ് വെള്ളം ഒഴുകുന്നത്. റോഡിന്റെ ഉയരക്കുറവുമൂലമാണ് എല്ലാ വർഷവും വെള്ളം കവിഞ്ഞൊഴുകുന്നതും ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും.
അഞ്ചുമുറി കോൾപ്പടവിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചീപ്പ് പൊളിച്ച് വെള്ളം വാരിയം കോളിലേക്ക് ഒഴുക്കിവിട്ടു. ഇവിടെനിന്നുള്ള വെള്ളം മറ്റു പടവുകൾ വഴി പെരുമ്പുഴ പാടശേഖരത്തിൽ എത്തും. അവിടെനിന്ന് മണലൂർ പടവിലേക്ക് വെള്ളം പോകാനുള്ള സൗകര്യത്തിനായി ആറാംകല്ല് പെരുമ്പുഴ ചെറിയ പാലത്തിനു സമീപമുള്ള കഴയും പൊളിച്ചു.
തോട്ടുപുര പടവിലെ കഴയും കൂടി ഇനി തുറക്കേണ്ടതുണ്ട്. വാരിയംകോളിലും അഞ്ചുമുറി പടവിലും ലക്ഷങ്ങളുടെ മീനുകൾ വളർത്തുന്നുണ്ട്. അഞ്ചുമുറി പടവിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മനക്കൊടി പ്രദേശത്ത് രണ്ടുകുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പടവുകളിൽനിന്ന് വെള്ളം ഒഴുക്ക് സുഖമമാക്കിയെങ്കിലും കരുവന്നൂർ പുഴയിൽ നിന്ന് കൂടുതൽ വെള്ളം എത്തിയാൽ ഇതുവഴിയുള്ള യാത്ര അപകടകരമാകും. മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് ഇതുവഴി യാത്ര ചെയ്യുന്ന പലരും വാഹനം അടക്കം വെള്ളത്തിൽ കുടുങ്ങേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
തൃശൂരിൽനിന്ന് തൃപ്രയാറിലേക്ക് പോകുവാൻ ഒന്പതുകിലോമീറ്റർ ദൂരം ലാഭമുള്ള റോഡാണെന്നതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി പോ കുന്നത്. മനക്കൊടി - പുള്ള് റോഡിന്റെ ഇടയിൽനിന്നും തിരിഞ്ഞ് ശാസ്താംകടവ് വഴി കോടന്നൂരിലേക്കും ഒരു റോഡ് പോകുന്നുണ്ട്. ഇവിടെയും ചെറു തായി വെള്ളം ഉയർന്നിട്ടുണ്ട്.
District News
തൃശൂർ: യുഎൻഎയുടെ നേതൃ ത്വത്തിൽ ജൂബിലി മിഷൻ ആശുപത്രിയുടെ അത്യാഹിത വിഭാഗമടക്കമുള്ളയിടങ്ങളിലേക്കു രോഗികൾക്കും ജീവനക്കാർക്കും പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ നടത്തുന്ന സമരം മനുഷ്യാവകാശത്തിനു വെല്ലുവിളിയെന്നു സീനിയർ സിഎൽസി പൊതുയോഗം.
ഇന്ത്യൻ ഭരണഘടനയുടെ നീതിന്യായ ബോധത്തെ അടിച്ചമർത്തുന്നതും സാധാരണ പൗരന് നീതി നിഷേധിക്കുന്നതുമായ ഇത്തരം സമരമുറകൾ തടയേണ്ടതു സർക്കാരിന്റെകൂടി ഉത്തരവാദിത്വമാണ്. സർക്കാരും ആശുപത്രി മാനേജ് മെന്റും സാധാരണക്കാർക്കു ചികിത്സ ലഭിക്കാനുള്ള നടപടിയെടുക്കണമെന്നു മുക്കാട്ടുകരയിൽ ചേർന്ന യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രിൻസ് മേനാച്ചേരി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി. ഫാ. നിതിൻ പൊന്നാരി, റെജി ഇരുന്പൻ, പി. എൽ. വിൽസണ്‍, ബാബു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.
District News
പുതുക്കാട്: റെയിൽവേ സ്റ്റേഷൻ വികസനത്തിനായി വികസനസമിതി രൂപവത്കരിക്കും. പുതുക്കാട് റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലായിരുന്നു തീരുമാനം. പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.
പുതുക്കാട് സ്റ്റേഷൻ അടിസ്ഥാനസൗകര്യ വികസനമായിരുന്നു യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്തത്. പുതുക്കാട് എസ്എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്ന യോഗം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ അധ്യക്ഷനായി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൊതുപ്രവർത്തകരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ, കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ, സിപിഎം പുതുക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി അൽജോ പുളിക്കൻ, ബിജെപി പുതുക്കാട് മണ്ഡലം ജനറൽ സെക്രട്ടറി വിജു തച്ചംകുളം, പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അരുൺ ലോഹിതാക്ഷൻ, പി.ജി. മോഹനൻ, വർഗീസ് തെക്കേത്തല, സി.പി. സജീവൻ, ജിബിൻ പുതുപ്പള്ളി, വി. വിജി ൻ വേണു എന്നിവർ പ്രസംഗിച്ചു.
വർഷങ്ങളായി പുതുക്കാട് റെയിൽവേ സ്റ്റേഷൻ വികസനം യാത്രക്കാരുടെ ആവശ്യമാണ്. ചാലക്കുടി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയുടെ ഉദ്ഘാടനച്ച ടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി ഇരിങ്ങാലക്കുട, പുതുക്കാട് സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അമൃത് ഭാരത് പദ്ധതി നടപ്പാക്കിയാൽ സ്റ്റേഷന്റെ വരുമാനം ഒരു കോടിക്ക് മുകളിൽ വർധിപ്പിച്ച് സ്റ്റേഷൻ ഗ്രേഡ് അഞ്ചിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ യാത്രക്കാർ.
District News
പഴയന്നൂർ: ചേലക്കര പഞ്ചായത്തിലെ തോന്നൂർക്കര ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ തുടങ്ങിയ കൃഷികൾ വൻതോതിൽ നശിപ്പിച്ചു. വന്യജീവി ആക്രമണങ്ങളിൽ കാർഷിക മേഖലയ്ക്ക് വൻ നഷ്ടമുണ്ടാകുമ്പോഴും സർക്കാരിൽ നിന്നോ ഫോറസ്റ്റ് വകുപ്പിൽ നിന്നോ കൃത്യമായ നഷ്ടപരിഹാരമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് പ്രദേശവാസിയായ ബാബു തോമസ് പറഞ്ഞു .
ജനപ്രതിനിധികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുമെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടാകാറില്ലെന്ന് പ്രദേശവാസികളും പറയുന്നു.
സോളാർ, കമ്പിവേലികൾ ഉൾപ്പടെ സ്വന്തം ചെലവിൽ സ്ഥാപിച്ചാലും ആനകൾ അവ തകർത്തുകളയുകയാണ്. ബാങ്ക് ലോണും കടവും വാങ്ങിയാണ് പലരും കൃഷി ചെയ്യുന്നത്. കൃഷി നശിക്കുന്നതോ ടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുന്നു.
District News
എരുമപ്പെട്ടി: കുന്നംകുളം - വടക്കാഞ്ചേരി റോഡിലെ പന്നിത്തടത്ത് അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്. ബൈക്ക് യാത്രക്കാരനായ മരത്തംകോട് നാറണത്ത് വീട്ടിൽ സിദ്ദീഖിനാണു പരിക്കുപറ്റിയത്.
ഇന്നലെ വൈകീട്ട് മൂന്നോടെ പന്നിത്തടം സെന്ററിനു സമീപമുളള വളവിലാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ കുന്നംകുളം ഭാഗത്തേയ്ക്കു പോകുന്നതിനുവേണ്ടി റോഡിലേക്ക് കയറ്റിയപ്പോൾ എതിർ ദിശയിൽവന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്ക് കാറിന്റെ ബോണറ്റിനുള്ളിലേക്ക് ഇടിച്ചുകയറിനിന്നു. ബൈക്കിൽ നിന്നുതെറിച്ച് കാറിന്റെ ഗ്ലാസിൽ തലയിടിച്ചുവീണ് പരിക്കുപറ്റിയ ബൈക്ക് യാത്രക്കാരനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിനി പിക്കപ്പ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം
പഴയന്നൂർ: മിനി പിക്കപ്പ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലരയോടെ കിള്ളിമംഗലം കൊച്ചപ്പൻ പടിയിലായിരുന്നു അപകടം. കിള്ളി മംഗലം ഭാഗത്തേക്കു പോവുകയായിരുന്ന മിനി പിക്കപ്പ് വാനും എതിരെവന്ന ഇന്നോവയും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ വാഹനത്തിൽ ഉണ്ടായിരുന്നവരെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയുടെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
District News
ചാലക്കുടി: സ്പാരോസ് റിക്രിയേഷൻ ക്ലബ്ബിന്റെ കുടുംബസംഗമം നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പൗലോസ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൻആലീസ് ഷിബു, സീനിയർ അംഗമായ സി. വി. ഫ്രാൻസിസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൗൺസിലർ മരായ ഒ.എസ്. ചന്ദ്രൻ, അൽഫോൻസ ചാക്കോ, മുൻ കൗൺസിലർ ജോസ് പുല്ലൻ, സെക്രട്ടറി ടി.എസ്. തോമസ്, ട്രഷർ പോളി പുല്ലൻ എന്നിവർ പ്രസംഗിച്ചു.
District News
കരുവന്നൂര്‍: കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ ഷട്ടറുകള്‍ക്ക് മുന്പില് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതോടെ സമീപവാസികള്‍ ആശങ്കയില്‍. ഇവ നീക്കി നീരൊഴുക്ക് പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഇരിങ്ങാലക്കുട നഗരസഭയിലേയും കാറളം പഞ്ചായത്തിലേയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണലി, കുറുമാലി പുഴകള്‍ ചേര്‍ന്ന് ഒഴുകുന്ന കരുവന്നൂര്‍പ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് മാലിന്യങ്ങള്‍ അടിയുകയായിരുന്നു.
മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയില്ലെങ്കില്‍ മൂര്‍ക്കനാട്, കാറളം പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണ്. മാലിന്യങ്ങള്നീക്കി ഷട്ടറുകള്‍ ഉയര്‍ത്തണമെന്ന് ഇറിഗേഷന്‍ വകുപ്പിനോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പുഴയ്ക്ക് കുറുകെ 50 വര്‍ഷത്തില്‍ അധികം പഴക്കമുള്ള മൂര്‍ക്കനാട് എട്ടുമന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇല്ലിക്കല്‍ റെഗുലേറ്റര്‍. 15 ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നിട്ടില്ല. തെക്കേ ബണ്ടിനോട് ചേര്‍ന്നുള്ള രണ്ട് ഷട്ടറുകള്‍ കുറെക്കാലമായി തുറക്കാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്ന് ഷട്ടറുകളുടെ ചങ്ങലകള്‍ തകരാറിലായി ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല, ഷട്ടറുകള്‍ക്ക് ഇരുവശത്തുമുള്ള കോണ്‍ക്രീറ്റിന്റെ പില്ലറുകള്‍ പൊട്ടിപ്പൊളിഞ്ഞ് തകരാറിലാണ്. തൂണുകള്‍ തകരാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
അടിഞ്ഞുകൂടിയ തടികള്‍ നീക്കും
കരുവന്നൂര്‍: ഇല്ലിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ താഴെ വെള്ളമൊഴുക്കിനെ തടസപ്പെടുത്തുന്ന തരത്തില്‍ തടികളും മറ്റു വസ്തുക്കളും അടിഞ്ഞുകൂടിയിരിക്കുന്നത് അടിയന്തരമായി നീക്കം ചെയ്യണമെന്ന് സ്ഥലം സന്ദര്‍ശിച്ച അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഇറിഗേഷന്‍ വകുപ്പ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വെള്ളമൊഴുക്ക് തടസപ്പെടുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളത്തിനടിയില്‍ ആകുന്നതു മൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പല ഭാഗങ്ങളിലും ബലക്ഷയം ഉണ്ടായിട്ടുണ്ടെന്നും ഉണ്ണിയാടന് പറഞ്ഞു. ഇതിലേക്ക് വിശദമായ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കാനും എംഎല്‍എ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മരാജന്, നഗരസഭ കൗണ്‍സിലര്‍ പോള്‍ തെക്കൂടന്‍, മുന്‍ കൗണ്‍സിലര്‍ അബ്ദുള്ളക്കുട്ടി, മിനി മോഹന്‍ദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.
District News
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും പടിയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കലവറപ്പറമ്പില്‍ സീമോന്‍ പെരേരയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീടിന് സാരമായ നാശനഷ്ടമുണ്ടായി.
തെങ്ങ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഓടുകളും മേല്‍ക്കൂരയുടെ ഭാഗങ്ങളും തകര്‍ന്നു. സംഭവസമയത്ത് വീട്ടുകാര്‍ സുരക്ഷിതരായിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കനത്ത മഴയിലും കാറ്റിലും പ്രദേശത്ത് മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ശക്തമായ കാറ്റില്‍ പുത്തന്‍ചിറ വില്ലേജിലെ പ്രൊജക്ട്കുന്ന് കിഴക്കുവശത്ത് താമസിക്കുന്ന കൊടിവളപ്പില്‍ ലീലയുടെ വീടിന് മുകളില്‍ തെങ്ങുവീണു. വീട് ഭാഗികമായി തകര്‍ന്നു.
തൊട്ടിപ്പാള്‍ വില്ലേജില്‍ ക്ഷീരസൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതും ഇതരസം സ്ഥാന തൊഴിലാളികള്‍ വാടകക്ക് താമസിക്കുന്നതുമായ കെട്ടിടത്തോടുചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
District News
കൊടകര: കുറുമാലി പുഴയിൽ ജലനിരപ്പ് ഉയർന്ന് പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളുൾപ്പെടുന്ന പന്തല്ലൂർ പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 13 കുടുംബങ്ങളെ പന്തല്ലൂർ ജനത സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചു. 36 പേരാണ് ക്യാമ്പിലുള്ളത്. കെ.കെ. രാമചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ക്യാമ്പ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ, ജനപ്രതിനിധികളായ കെ. സുധാകരൻ, അജിതാ രമേശൻ, മുകുന്ദപുരം ഭൂരേഖ തഹസീൽദാർ ആന്റോ ജേക്കബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
District News
ചാലക്കുടി: ലയൺസ് ക്ലബിന്റെ 365 ദിന സേവനപദ്ധതികളുടെ ഭാഗമായി ആരംഭിച്ച സൗജന്യ നേത്രപരിശോധന കേന്ദ്രം ചിറ്റിലപ്പിള്ളി ഒപ്റ്റിക്കൽസിൽ പ്രവർത്തനം ആരംഭിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ഇട്ടൂപ്പ് കോനൂപ്പറമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം നിർവഹിച്ചു.
മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പാത്താടൻ മുഖ്യപ്രഭാഷണം നടത്തി. ജിഎംടി കോ -ഓർഡിനേറ്റർ ജെ യിൻ ചിറ്റിലപ്പിള്ളി, പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. ഡി. ജെയിംസ്, ക്ലബ് സെക്രട്ടറി വി.സി. പീറ്റർ . ട്രഷറർ ജോബി മേലേടത്ത് എന്നിവർ പ്രസംഗിച്ചു.
പൊതുജനങ്ങൾക്ക് വർഷം മുഴുവൻ സൗജന്യ നേത്രപരിശോധന ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
പരിശോധനയിൽ തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തുന്ന അർഹരായ രോഗികൾക്ക് തുടർചികിത്സയും തിമിര ശസ്ത്രക്രിയയും പൂർണമായും സൗജന്യമായി ലഭ്യമാക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
District News
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് 20, 49 യൂണിറ്റുകള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന അഭയം പദ്ധതിയിലെ പുതിയ വീടിന്റെ തറക്കല്ലിടല്‍ മാപ്രാണത്ത് നടന്നു. എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ വൈ.എം. ഉപ്പിന് തറക്കല്ലിടീലും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, എന്‍എസ്എസ് മുന്‍ പ്രോഗ്രാം ഓഫീസര്‍ വി.പി. ഷിന്റോ, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. വി. മനു, കാലിക്കട്ട്് സര്‍വകലാശാല എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. വി. വിജയ് കുമാര്‍, തൃശൂര്‍ ജില്ലാ എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ്, അധ്യാപകരായ അസി. പ്രഫ. അനൂജ്, അസി. പ്രഫ സ്റ്റിജി, അസി. പ്രഫ. ദിനില്‍, ആര്. ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.
District News
പാലാവയൽ: 2018ലെയും 2019ലെയും പ്രളയകാലത്തെ അനുഭവങ്ങൾ കോട്ടയത്തും എറണാകുളത്തും പത്തനംതിട്ടയിലുമൊക്കെയുള്ള ബന്ധുക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലൊന്ന് നേരിട്ടനുഭവിക്കുന്നത് ആദ്യമായിട്ടാണെന്ന് പറയുകയാണ് പാലാവയലുകാർ. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ പോലും വീട്ടിനകത്തേക്കു വരെ വെള്ളമെത്തുന്ന ഇതുപോലൊരനുഭവം ഉണ്ടായിട്ടില്ലെന്ന് പഴയ തലമുറക്കാർ പറയുന്നു.
വെള്ളമിറങ്ങി രണ്ടുദിവസമാകുമ്പോഴും ആരും വീടുകളിൽ തിരിച്ചുകയറി താമസം തുടങ്ങിയിട്ടില്ല. പാലാവയൽ ഭാഗത്ത് പ്രധാനമായും 17 വീടുകളിലാണ് വെള്ളം കയറിയത്. ഇതിൽ രണ്ടെണ്ണം പൂട്ടിക്കിടക്കുന്നവയായിരുന്നു. ബാക്കി 15 വീടുകളിലെയും കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി താമസിക്കുകയാണ്.
പകൽസമയങ്ങളിൽ കുടുംബാംഗങ്ങളെത്തി വീടുകൾ വൃത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായവുമായി ഒപ്പമുണ്ട്. പക്ഷേ വെള്ളവും ചെളിയും കയറിയ വീടുകളുടെ അകവും വീട്ടുപകരണങ്ങളും വൃത്തിയാക്കുകയെന്നത് എളുപ്പമുള്ള ജോലിയല്ലെന്ന് എല്ലാവരും ഒരുപോലെ തിരിച്ചറിയുകയാണ്.
ടൈൽസിട്ട നിലത്തെല്ലാം ചെളി പറ്റിപ്പിടിച്ചു കിടക്കുന്നു. അസഹനീയമായ ദുർഗന്ധവുമുണ്ട്. പലതവണ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയിട്ടും ഇതൊന്നും മാറാത്ത നിലയാണ്. എല്ലായിടങ്ങളിലും ഇഴജന്തുക്കളും കയറിയിട്ടുണ്ട്. റഫ്രിജറേറ്ററും വാഷിംഗ് മെഷീനും പാത്രങ്ങളുമടക്കം വീട്ടുപകരണങ്ങളിലെല്ലാം ചെളികയറി. പലതും ഉപയോഗശൂന്യമായി.
സോഫയും കിടക്കയുമെല്ലാം ഈർപ്പംതട്ടി നനഞ്ഞുകിടക്കുകയാണ്. ഇതെല്ലാം ഒരുവിധം ശരിയാക്കി താമസം തുടങ്ങണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കുമെന്ന നിലയാണ്. എല്ലാ വീടുകളിലും ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.
പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെയുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നുള്ള സന്നദ്ധസേവകരുടെ സംഘം ഇന്നലെ എല്ലാ വീടുകളിലുമെത്തി ഭക്ഷ്യോത്പന്ന കിറ്റുകളും മറ്റു സഹായങ്ങളും നൽകി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി എന്നിവരും മറ്റു നപ്രതിനിധികളും വീടുകൾ സന്ദർശിച്ചു.
District News
പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിൽ നിന്ന് ചെറുപുഴ കോലുവള്ളിയിലേക്കുള്ള കമ്പിപ്പാലം മലവെള്ളപ്പാച്ചിലിൽ തകർന്നതോടെ മുനയംകുന്നിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് ചെറുപുഴ ടൗണിലെത്താനുള്ള എളുപ്പവഴിയടഞ്ഞു. മലയോരത്തെ ഏറ്റവും നീളം കൂടിയ കമ്പിപ്പാലങ്ങളിൽ ഒന്നായിരുന്നു ഇത്. കാലപ്പഴക്കത്തെ തുടർന്ന് കമ്പിപ്പാലത്തിലെ മരപ്പലകകൾ ദുർബലമായതോടെ ഏറെക്കാലമായി പാലം അപകടാവസ്ഥയിലായിരുന്നു.
പാലം തകർന്നതോടെ ഈ ഭാഗത്തുള്ള വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് ഇനി ചെറുപുഴയിലെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയായി. ഇതുവരെ പാലം കടന്ന് കോലുവള്ളിയിലെത്തിയാണ് ഇവർ ചുരുങ്ങിയ ദൂരത്തിൽ ചെറുപുഴയിലേക്കു പോയിരുന്നത്. ഇനി ഇവർക്ക് വലിയ തുക നൽകി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരും.
ഏതാനും വർഷം മുമ്പ് പാലത്തിന്റെ മരപ്പലക തകർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട യുവതിയും കുട്ടിയും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ മുൻകൈയെടുത്തും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചും അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിലും പിന്നീട് വീണ്ടും പാലം അപകടസ്ഥിതിയിലാവുകയായിരുന്നു.
മുനയംകുന്ന്, കോലുവള്ളി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു റഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചുകൊണ്ട് ജലസേചനത്തിനും ഗതാഗത്തിനും സൗകര്യമൊരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജലവിഭവ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിന് ഇതുസംബന്ധിച്ച് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. കമ്പിപ്പാലത്തിന്റെ അപകടസ്ഥിതിയും റഗുലേറ്റർ കം ബ്രിഡ്ജ് വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയും ആഴ്ചകൾക്കു മുമ്പ് ഇവിടം സന്ദർശിച്ചിരുന്നു.
District News
പാലാവയൽ: ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരിതം വിതച്ച തയ്യേനിയിലും പാലാവയൽ വില്ലേജിലെ വിവിധ പ്രദേശങ്ങളും വിദഗ്ധ സംഘം സന്ദർശിച്ചു. ആർഡഒ വി.സുദീപ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ കെ.വി.ഹരിദാസ്, ജില്ലാ ഭൂജല ഓഫീസർ രതീഷ്, സഹസിൽദാർ കെ.രാഘവൻ, അസി. ജിയോളജിസ്റ്റ് കെ.റോഷിലാൽ എന്നിവരുടെ നേതൃത്വത്തിൽ വനം, കൃഷി, മൈനിങ് ആൻഡ് ജിയോളജി, മൃഗസംരക്ഷണ വകുപ്പ് ,ഗസാഡക് അനലിസ്റ്റ് വിഭാഗം എന്നീ വിഭാഗം ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടി വി.ജഗദീഷ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സന്ദർശനത്തിനു ശേഷം ചേർന്ന അവലോകന യോഗത്തിൽ വില്ലേജ്, പഞ്ചായത്ത്, മൃഗസംരക്ഷണo, കൃഷിഭവൻ, വനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ആറു ടീമുകളായി തിരിഞ്ഞ് തയ്യേനിമേഖലയിൽ ഉണ്ടായ നാശനഷ്ടം കണക്കാക്കുന്നതിന് തീരുമാനിച്ചു.
District News
പരപ്പ: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലായി ഉൾപ്പെടുന്ന മാളൂർകയം പട്ടികവർഗ ഉന്നതിയിലെ താമസക്കാർ മഴ കനക്കുമ്പോൾ കടുത്ത ആശങ്കയിൽ. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ മുണ്ടത്തടത്തിന്റെ താഴ്വാരത്താണ് മാളൂർക്കയം ഉന്നതിയിലെ വീടുകളും അങ്കണവാടിയുമുള്ളത്. മലമുകളിലെ ക്വാറിയുടെ സാന്നിധ്യമാണ് ഇവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നത്.
കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, സ്ഥിരം സമിതി അധ്യക്ഷരായ എം. സുരേന്ദ്രൻ, സജിത് കുമാർ, പഞ്ചായത്ത് അംഗം എം. ഓമന, പൊതുപ്രവർത്തകരായ എ.ആർ. രാജു, സിജോ പി. ജോസഫ് എന്നിവർ
മാളൂർക്കയത്തെ വീടുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഊരുമൂപ്പൻ കണ്ണൻ, സുകുമാരൻ, രാമകൃഷ്ണൻ, വിജയൻ, ശാന്ത എന്നിവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മഴ കൂടുതൽ കനക്കുകയാണെങ്കിൽ ഈ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പരപ്പ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
District News
ശ്രീകണ്ഠപുരം: കലിതുള്ളിയ കാലവർഷത്തിൽ ശ്രീകണ്ഠപുരത്ത് വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായത് ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ മുങ്ങിയ ശ്രീകണ്ഠപുരം നഗരം ഇനിയും സാധാരണനില കൈവരിച്ചിട്ടില്ല. വെള്ളം കയറിയ കടകൾ വ്യാപാരികളും തൊഴിലാളികളും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ശുചീകരിക്കുകയാണ്. ഒരാഴ്ചയാകാതെ നഗരം പഴയനില കൈവരിക്കില്ല. സർവതും നശിച്ചവരാണ് ഭൂരിപക്ഷവും. പൂർണമായ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്നും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായും വ്യാപാരി നേതാക്കൾ അറിയിച്ചു.
നാശനഷ്ടമുണ്ടായ വ്യാപാര കേന്ദ്രങ്ങൾ സജീവ് ജോസഫ് എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയും സന്ദർശിച്ചു. ശ്രീകണ്ഠപുരത്തെ വെള്ളപ്പൊക്കം പരിഹരിക്കാൻ വകുപ്പ് മന്ത്രിയോട് കൂടിയാലോചിച്ച് ശ്രീകണ്ഠപുരത്ത് യോഗം വിളിക്കുമെന്ന് എംഎൽഎ പറഞ്ഞു. 2018 ലെ അനുഭവം കണക്കിലെടുത്ത് മഴക്കാല പൂർവ ശുചീകരണം നടന്നില്ല. പുഴകളികളിലെ മണൽ നീക്കാത്തതും പ്രളയത്തിന് കാരണമായി.
മഴയ്ക്ക് മുമ്പ് തയാറെടുപ്പുകൾ നടത്താൻ സർക്കാർ തയാറായില്ലെന്നതാണ് വാസ്തവമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. വെള്ളപ്പൊക്കം ഭരണാധികാരികൾ ക്ഷണിച്ചു വരുത്തിയതാണ്. കടംവാങ്ങി ഓണവിപണി ലക്ഷ്യമിട്ട് കരുതിവച്ചവയാണ് നശിച്ചത്. ദുരന്തത്തിൽ വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യമേച്ചേരി പറഞ്ഞു. നഗരത്തിലെ ഓവുചാൽ നിർമാണം ഇഴയുകയാണ്. ഇത് നഗരസഭയുടെ അലംഭാവമാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.
District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രളയം അടിയന്തര പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ അടിയന്തിര സഹായം അനുവദിക്കുമെന്നും ചെറുപുഴ പഞ്ചായത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ, പയ്യന്നൂർ തഹസീൽദാർ കെ.പി. പോൾ എന്നിവർ അറിയിച്ചു.
യോഗത്തിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പയ്യന്നൂർ തഹസിൽദാർ കെ.പി. പോൾ, എഡിപി പി.വി.കെ. മഞ്ജുഷ, പയ്യന്നൂർ ബിഡിഒ കെ. മോഹനൻ, ചെറുപുഴ എസ്ഐ ക്ലിന്റ് മാത്യു, പഞ്ചായത്ത് സെക്രട്ടറി ബിറ്റാജ് തോമസ്, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ചെറുപുഴ പഞ്ചായത്തിലെ 10 വാർഡുകളിലാണ് പ്രളയം ദുരിതം വിതച്ചത്. ഓരോ വാർഡിലേയും മെമ്പർമാർ ദുരിതങ്ങളെക്കുറിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിച്ചു. ദുരിതാശ്വാസക്യാമ്പുകളുടെ പ്രവർത്തനങ്ങൾ ബന്ധപ്പെടവർ വിശദീകരിച്ചു. ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ ആവശ്യ സൗകര്യങ്ങൾ ഒരുക്കുമെന്നും കിണറുകൾ ശുചീകരിക്കുന്നതിനും അതുവരെ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർ സഹായം ലഭിക്കുന്നതിന് പഞ്ചായത്തിൽ വെള്ള പേപ്പറിൽ അപേക്ഷ നൽകിയാൽ മതിയെന്നും ഉദ്യോഗസ്ഥർ വീട്ടിലെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. തകർന്ന റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കാനും തകരാറിലായ വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൃഷി നാശത്തിന്റെ കണക്കുകൾ രണ്ടു ദിവസത്തിനുള്ളിൽ വ്യക്തമാകുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
District News
ചെങ്ങളായി: വെള്ളപ്പൊക്കമുണ്ടായി ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീട്ടിലേക്കും താമസം മാറിയ ചെങ്ങളായി കൊവ്വപ്രത്തെ 60 വീടുകളിലുള്ള കുടുംബങ്ങൾ തിരിച്ചെത്തുമ്പോഴേയ്ക്കും വീടുകൾ ശുചീകരിക്കാൻ ചെങ്ങളായി സജ്ജം ടീം റെഡി. വെള്ളം കയറി വൃത്തിഹീനമായ മുങ്ങം അങ്കണവാടിയും സേനാംഗങ്ങൾ വൃത്തിയാക്കി. ചൂലും മോപ്പും അണുനാശിനിയുമായി അവർ ചെളിപിടിച്ചു കിടന്ന വീട്ടകങ്ങൾ തൂത്തു വൃത്തിയാക്കി.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ജനകീയസന്നദ്ധ സേനയാണ് സജ്ജം. അത്യാവശ്യ ഘട്ടങ്ങളിൽ ജനസേവനത്തിന് സന്നദ്ധമായി യൂണിഫോം അണിഞ്ഞ 100 പേരുടെ സേനയാണിത്. വെള്ളപ്പൊക്കമുണ്ടായപ്പോൾ പാതിരാത്രിയിൽ കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പിലേക്കും എത്തിക്കാൻ സജ്ജം സേന രംഗത്തിറങ്ങി. പരിപ്പായിയിൽ ഒറ്റപ്പെട്ടുപോയ കുടുംബ ത്തേയും വീട്ടിലെ രോഗിയായ കുളമുള്ള വളപ്പിൽ കുഞ്ഞാത്തു, മുഹമ്മദ് കുഞ്ഞി എന്നിവരെ ഇന്നലെ പുലർച്ചയോടെ സജ്ജം സന്നദ്ധ സേനയിലെ വോളന്റിയർമാർ രക്ഷപ്പെടുത്തി.
സജ്ജം കോ -ഓർഡിനേറ്റർ പ്രേമരാജൻ കക്കാടി, ഗ്രാമ പഞ്ചായത്ത് മെംബർ ശൈലേഷ് ബാബു, വോളന്റിയർമാരായ എം.എം. പ്രജോഷ്, സി.പി. മുനീർ, ബിബിൻ ബാബു എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു. ശുചീകരണപ്രവർത്തനങ്ങളിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ. ഭാസ്കരൻ, ശൈലേഷ് ബാബു, കെ. സുനീഷ് , കെ.വി. മിനി എന്നിവർ നേതൃത്വം നൽകി.
District News
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ എൽഡിഎഫ് നേതാക്കൾ സന്ദർശിച്ചു. താളിപ്പാറ, താബോർ, അരിവിളഞ്ഞപൊയിൽ, ഇരട്ടപ്പാലം, വെള്ളാട്ടുകൊല്ലി പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ഉദയഗിരി-താബോർ റോഡിൽ താളിപ്പാറഭാഗം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
മെക്കാഡം ടാർ ചെയ്ത റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഇതുവഴി സർവീസ് നടത്തിയി രുന്ന ബസുകളും ഓട്ടം നിർത്തിയിരിക്കുകയാണ്. താബോർ മുണ്ടേരിതട്ട് റോഡ് സൈഡ് ഇടിഞ്ഞ് അപകട ഭീഷണിയിലാണ്. മാമ്പോയിൽ ജയഗിരി മണ്ണാത്തിക്കുണ്ട് റോഡ് തകർന്ന് കാൽനടയാത്ര പോലും ദുസഹമായി. ഇതുവഴിയുള്ള ബസുകൾ സർവീസ് നിർത്തി.
പഞ്ചായത്തിലെ 10 റോഡുകൾ വൻ അപകട ഭീഷണിയിലാണ്. നിരവധി വീടുകളും ദുരന്തത്തിൽ പെട്ടു. ദുരന്ത നിവാരണത്തിന്റെ ഭാഗമായി അടിയന്തര നടപടികൾ സ്വീകരിച്ച് ജനജീവിതം പൂർവസ്ഥിതിയിലാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ സാജൻ ജോസഫ്, കെ.എസ്. ചന്ദ്രശേഖരൻ, എൻ.എം. രാജു, കെ.ടി. സുരേഷ് കുമാർ, കെ.ആർ. രതീഷ്, ബി. ശ്രീകുമാർ, ജെയ്സൺ പല്ലാട്ട്, ഇ.വി. ജോയി എന്നിവരാണ് സന്ദർശനം നടത്തിയത്.
District News
ചപ്പാരപ്പടവ്: കനത്ത മഴയെ തുടർന്ന് ബാലേശുഗിരി ഭാഗത്തെ ചെങ്കൽ പണകളിൽ വ്യാപകമായി വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. മലയുടെ മുകൾഭാഗത്തോട് ചേർന്നുള്ള ആഴമേറിയ പണകളിലാകെ മഴവെള്ളം നിറഞ്ഞുകിടക്കുന്ന സാഹചര്യമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ബാലേശുഗിരി മേഖലയിലും അപകടസാധ്യതയുണ്ടോയെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ശാസ്ത്രീയ പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദുരന്തമുണ്ടായ ശേഷം നടപടിയെടുക്കുന്നതിന് പകരം മുൻകരുതൽ നടപടികളിലൂടെ പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് വാർഡ് മെംബർ എ.എൻ. വിനോദ് ആവശ്യപ്പെട്ടു.
District News
പയ്യന്നൂര്‍: ആള്മറയുള്പ്പെടെ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ച കിണര്‍ ശക്തമായ മഴയില്‍ ഇടിഞ്ഞു താഴ്ന്നു. കാനായി സൗത്തിലെ പടിഞ്ഞാറെ വീട്ടില്‍ നാരായണിയുടെ വീട്ടിലെ കിണറാണ് പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നത്.
19 കോല് ആഴമുള്ള കിണറില്‍നിന്നും കടുത്ത വേനല്‍ക്കാലത്തും വെള്ളം ലഭിക്കുമായിരുന്നു. ഏതാനും ദിവസങ്ങളായി മകളുടെ വീട്ടിലായിരുന്ന നാരായണി ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. അന്നു വൈകുന്നേരമാണ് വലിയ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നത്. ഇപ്പോള്‍ കിണറുണ്ടായിരുന്ന സ്ഥലത്ത് അവശേഷിക്കുന്നത് ഒരു കുഴിമാത്രമാണ്.
District News
തളിപ്പറമ്പ്: സിഎംസി സെന്റ് ജോസഫ് പ്രൊവിൻസ് തലശേരിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ തളിപ്പറമ്പ് സാൻജോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. മാനേജർ സിസ്റ്റർ ലിറ്റിൽ തെരേസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വെൽനസ് എന്ന വിഷയത്തിൽ ഡോ. സാബു കുമ്പുക്കൽ ക്ലാസ് നയിച്ചു.
വിവിധ കലാപരിപാടികൾ, 15 വർഷത്തി ലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്തവരെ ആദരിക്കൽ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു. സിസ്റ്റർ ധന്യ, സിസ്റ്റർ ക്ലാരിസ് എന്നിവർ പ്രസംഗിച്ചു.